കൊച്ചി: ജലന്ധർ ബിഷപ്പിനെതിരായ ലൈംഗികാരോപണ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്യാൻ അന്വേഷണ സംഘം പഞ്ചാബിലേക്ക് പുറപ്പെടും. ബിഷപ്പിനെ ചോദ്യംചെയ്യാൻ ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചതോടെയാണ് അന്വേഷണ സംഘം ബുധനാഴ്ച ജലന്ധറിലേക്ക് പോകുന്നത്. ഇതു സംബന്ധിച്ച സന്ദേശം പഞ്ചാബ് പോലീസിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഒരു മാസം നീണ്ട അന്വേഷണത്തിനു ശേഷമാണ് പീഡന പരാതിയിൽ ബിഷപ്പിനെ ചോദ്യംചെയ്യാൻ പോലീസ് തീരുമാനിച്ചത്. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഈ ആഴ്ച തന്നെ ചോദ്യം ചെയ്യുമെന്ന് കോട്ടയം എസ്.പി ഹരിശങ്കർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേസിലെ സാക്ഷികൾ ഏറെയും സ്ത്രീകൾ ആയതിനാലുള്ള സ്വാഭാവിക കാല താമസം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പ് കുറവിലങ്ങാട് മഠത്തിലെത്താൻ ഉപയോഗിച്ച ബിഎംഡബ്ല്യു കാർ ഹാജരാക്കാൻ അന്വേഷണ സംഘം നിർദ്ദേശിച്ചിട്ടുണ്ട്. പരാതി നൽകിയ കന്യാസ്ത്രീയേയും സഹപ്രവർത്തകയെയും സ്വാധീനിക്കാൻ ഫാദർ ജെയിംസ് എർത്തയിൽ ശ്രമിച്ചതായി കഴിഞ്ഞ ദിവസം വാർത്ത പുറത്തുവന്നിരുന്നു. നടപടികളിൽനിന്ന് പിന്മാറിയാൽ 10 സ്ഥലവും ഒരു മഠവും നൽകാമെന്ന് വാഗ്ദാനംചെയ്ത് ഒരു വൈദികൻ വിളിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തായത്. ഇതിൽ വസ്തുതയുണ്ടെന്ന് കണ്ടെത്തിയാൽ ഫാ.ജെയിംസ് എർത്തയിലും നിയമനടപടി നേരിടേണ്ടി വരും. Content Highlights:Rape case, Kerala Police, Bishop in Jalandhar, franco mulakkal
from mathrubhumi.latestnews.rssfeed https://ift.tt/2Ou6IN9
via
IFTTT