Breaking

Tuesday, July 31, 2018

ലോക്‌സഭയിൽ മലയാളി ചോദ്യോത്തരവേള

ന്യൂഡൽഹി: മന്ത്രിയായി 11 മാസം പിന്നിടുമ്പോഴാണ് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് ചോദ്യോത്തരവേളയിൽ ഉത്തരം പറയാൻ അവസരം കിട്ടിയത്. കണ്ണന്താനത്തോട് ആദ്യ ചോദ്യം ചോദിച്ചതാകട്ടെ സി.പി.എം. അംഗം പി.കെ. ശ്രീമതിയും. തിങ്കളാഴ്ച രാവിലത്തെ ചോദ്യോത്തരവേളയിൽ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട ചോദ്യങ്ങളേറെയും എത്തിയത് കേരളത്തിൽനിന്ന്. ചോദ്യം ചോദിക്കുന്നതും മറുപടി നൽകുന്നതും കേരളത്തിൽ നിന്നുള്ളവർതന്നെയെന്ന് സ്പീക്കറും പറഞ്ഞു. അത് സഭയിൽ കൂട്ടച്ചിരിയുമുയർത്തി. ‘പ്രസാദ്’ എന്ന ടൂറിസം പദ്ധതിയിൽ കണ്ണൂർ ജില്ലയിലെ പ്രമുഖ ക്ഷേത്രങ്ങളെക്കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യമാണ് ചോദ്യമായി ശ്രീമതി ഉന്നയിച്ചത്. മന്ത്രിയായി 11 മാസമായെങ്കിലും ചോദ്യോത്തരവേളയിൽ മറുപടി നൽകുന്നത് ആദ്യമാണെന്ന ആമുഖവുമായാണ് കണ്ണന്താനം ഉത്തരം പറഞ്ഞത്.അപ്പോഴേക്കും അടുത്ത ചോദ്യവുമായി ആർ.എസ്.പി. അംഗം എൻ.കെ. പ്രേമചന്ദ്രനെത്തി. കൊല്ലം മണ്ഡലത്തിൽപെട്ട പ്രധാനക്ഷേത്രങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. പ്രേമചന്ദ്രനൊപ്പം നിയമസഭാംഗമായിരുന്ന കാലം അനുസ്മരിച്ചുകൊണ്ടായിരുന്നു കണ്ണന്താനത്തിന്റെ മറുപടി. അന്നു മന്ത്രിയായിരുന്ന പ്രേമചന്ദ്രനോട് താൻ ചോദ്യങ്ങൾ ചോദിച്ചിരുന്നെന്ന് കണ്ണന്താനം പറഞ്ഞതും സഭയിൽ ചിരിപടർത്തി. കെ.വി. തോമസിന്റെതായിരുന്നു അടുത്ത ചോദ്യം. കാലടിയിൽ ശങ്കരാചാര്യരുടെ ജന്മസ്ഥലം, വല്ലാർപാടം പള്ളി എന്നിവയെ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അതിനും മന്ത്രി മറുപടി പറഞ്ഞുകഴിഞ്ഞപ്പോഴെത്തി സ്പീക്കറുടെ ചോദ്യം, “കേരളത്തിൽ നിന്നുള്ള അംഗങ്ങളുടെ ഊഴം കഴിഞ്ഞല്ലോ, ഇനി മറ്റു സംസ്ഥാനങ്ങൾക്ക് അവസരം കൊടുക്കാം.”


from mathrubhumi.latestnews.rssfeed https://ift.tt/2uXL3F5
via IFTTT