ആദർശ് തിരുവനന്തപുരം: ജെറി വർഗീസിന്റെ വൃക്കയുമായി ജീവിക്കാതെ ആദർശ് മടങ്ങി. കഴിഞ്ഞ ദിവസം മസ്തിഷ്കമരണം സ്ഥിരീകരിച്ച മണ്ണന്തല സ്വദേശി ജെറിയുടെ വൃക്ക സ്വീകരിച്ച നെടുങ്കാട് പള്ളിത്താനം സ്വദേശി ആദർശ് ജി.നായരാണ്(31) ശസ്ത്രക്രിയയ്ക്കു പിന്നാലെ മരിച്ചത്. ശനിയാഴ്ച രാത്രി പത്തിനായിരുന്നു മെഡിക്കൽ കോളേജിൽ ആദർശിന്റെ ശസ്ത്രക്രിയ നടന്നത്. ഞായറാഴ്ച രാവിലെ ഐ.സി.യു.വിലേക്കു മാറ്റി. 10.30-ഓടെ ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു. നാലു വർഷത്തോളമായി വൃക്കരോഗം മൂലം ബുദ്ധിമുട്ടുകയായിരുന്ന ആദർശ്, ജീവിതത്തിലേക്കു മടങ്ങിവരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ശസ്ത്രക്രിയ വിജയകരമാണെന്ന് ഡോക്ടർമാർ വീട്ടുകാരെ അറിയിച്ചിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം ആദർശ് ഡോക്ടർമാരോടു സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ, അപ്രതീക്ഷിതമായുണ്ടായ ഹൃദയസ്തംഭനം ജീവൻ കവർന്നെടുക്കുകയായിരുന്നു. ഗൾഫിൽ ജോലിചെയ്യുന്നതിനിടയിലാണ് ആദർശിന് വൃക്കരോഗം സ്ഥിരീകരിക്കുന്നത്. ഒരുപാടു പ്രതീക്ഷകളുമായി ആരംഭിച്ച പ്രവാസജീവിതം ഇതോടെ അവസാനിച്ചു. ഒന്നര വർഷം മാത്രമാണ് ഗൾഫിൽ ജോലിചെയ്യാനായത്. തിരികെ നാട്ടിലെത്തിയ ശേഷം മരുന്നുകളുടെ ലോകത്തായിരുന്നു ആദർശ്. ഇതിനിടെ ഡയാലിസിസും ആരംഭിച്ചു. സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിൽ പേരുചേർത്തിരുന്നു. ആദർശടക്കം മൂന്നുപേർക്ക് ജെറിയുടെ വൃക്ക ചേരുമോയെന്നു പരിശോധിച്ചിരുന്നെങ്കിലും ആദർശിനായിരുന്നു ചേർന്നത്. ജൂലായ് 27-ന് മണ്ണന്തലയിലുണ്ടായ സ്കൂട്ടർ അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കുമ്പോഴാണ് 31-കാരനായ ജെറിക്ക് മസ്തിഷ്കരമരണം സ്ഥിരീകരിച്ചത്. തുടർന്ന് വൃക്കകളും കരളും നേത്രപടലങ്ങളും അഞ്ചുപേർക്കായി നൽകി. കൂട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെയായിരുന്നു ചികിത്സ മുടങ്ങാതെ നടന്നത്. അച്ഛൻ ഗോപിനാഥൻ നായരുടെയും അമ്മ ഉഷയുടെയും ഏക മകനായിരുന്നു ആദർശ്. സഹോദരി: വൃന്ദ. ശവസംസ്കാരം ഞായറാഴ്ച തൈക്കാട് ശാന്തികവാടത്തിൽ നടന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3fpSFY6
via
IFTTT