കൊച്ചി: സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കണമെന്ന കേന്ദസർക്കാർ വിജ്ഞാപനം വൈദ്യുതി വിതരണരംഗം സ്വകാര്യവത്കരിക്കുന്നതിന്റെ ആദ്യപടി. സമ്പൂർണ സ്വകാര്യവത്കരണം ലക്ഷ്യമിടുന്ന വൈദ്യുതിഭേദഗതി ബിൽ, പ്രതിഷേധത്തെ തുടർന്ന് ലോക്സഭയിൽ അവതരിപ്പിക്കാൻ ഇത്തവണയും കഴിഞ്ഞിരുന്നില്ല. എന്നാൽ സ്മാർട്ട് മീറ്ററിലൂടെ ഇതിന് അടിത്തറയിടുകയാണ് കേന്ദ്രസർക്കാർ. സ്മാർട്ട് മീറ്ററിന്റെ ചെലവ് ആര് വഹിക്കുമെന്ന് വിജ്ഞാപനത്തിൽ വ്യക്തതയില്ല. വൈദ്യുതി നിയമമനുസരിച്ച് സ്വഭാവികമായും ആ ചെലവും ഉപഭോക്താവ് വഹിക്കേണ്ടി വരും. സ്മാർട്ട് മീറ്ററുകളിലൂടെ ഓരോ പ്രദേശത്തെയും വൈദ്യുതി ഉപഭോഗം കൃത്യമായി അറിയാം. ഈ ഡേറ്റയിലൂടെ സ്വകാര്യഏജൻസികളെ ആകർഷിക്കാം. കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന പ്രദേശമായിരിക്കും സ്വകാര്യ ഏജൻസികൾക്ക് വിതരണമേറ്റെടുക്കാൻ താത്പര്യം. മൊബൈൽഫോൺ റീചാർജ് ചെയ്യുന്നതുപോലെ മുൻകൂർ പണം നൽകി മീറ്റർ റീച്ചാർജ് ചെയ്യാൻ കഴിയും. ഇതോടെ വൈദ്യുതി പ്രീപെയ്ഡ് ആകും. എല്ലാ ഉപഭോക്താക്കൾക്കും സ്മാർട്ട് മീറ്ററായാൽ പ്രസരണ-വിതരണ നഷ്ടം കൃത്യമായി കണക്കാക്കാനുമാകും. 2019-20 സാമ്പത്തികവർഷം 25 ശതമാനത്തിലധികം പ്രസരണ-വിതരണ നഷ്ടം രേഖപ്പെടുത്തിയ സംസ്ഥാനങ്ങൾ 2023 ഡിസംബറിന് മുമ്പ് എല്ലാ ഉപഭോക്താക്കൾക്കും സ്മാർട്ട് മീറ്റർ സ്ഥാപിക്കണമെന്നാണ് നിർദേശം. ഇതിൽ കുറഞ്ഞ പ്രസരണ-വിതരണ നഷ്ടമുള്ള സംസ്ഥാനങ്ങൾക്ക് 2025 മാർച്ച് വരെയും സമയം അനുവദിച്ചിട്ടുണ്ട്. ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഈ നഷ്ടം 24 ശതമാനത്തിനും മുകളിലാണ്. കേരളത്തിന്റെ ഈ നഷ്ടം ഒമ്പത് ശതമാനം മാത്രമാണെന്നതിനാൽ സ്മാർട്ട് മീറ്റർ കൊണ്ടുവന്നാലും കാര്യമായ കുറവുണ്ടാകില്ല. കേന്ദ്രപദ്ധതിയിൽ ഉൾപ്പെടുത്തി സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ കേരളം നേരത്തേ ശ്രമം നടത്തിയിരുന്നെങ്കിലും ഏറെ ഉയർന്ന വിലയാണ് കമ്പനികൾ ടെൻഡറിൽ രേഖപ്പെടുത്തിയത്. ഒരുമീറ്ററിന് ഏഴായിരത്തോളം രൂപയായിരുന്നെന്നാണ് സൂചന. കേന്ദ്രസർക്കാരിൽനിന്ന് ആയിരം രൂപമാത്രമാണ് സബ്സിഡി ലഭിക്കുക എന്നറിഞ്ഞതോടെ വേണ്ടെന്ന് വെക്കുകയായിരുന്നു. ഓരോ സംസ്ഥാനവും പ്രത്യേകം ടെൻഡർ വിളിക്കുമ്പോൾ ലഭിക്കുന്ന വില ഉയർന്നതായതുകൊണ്ട് കേന്ദ്രസർക്കാർ രൂപവത്കരിച്ച എനർജി എഫിഷ്യൻസി സർവീസ് ലിമിറ്റഡ് ടെൻഡർ വിളിച്ച് സംസ്ഥാനങ്ങൾക്ക് നൽകുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഇവർ വിളിച്ച അവസാന ടെൻഡറിൽ ലാർസൻ ആൻഡ് ടൂബ്രോ 2722 രൂപയ്ക്ക് സ്മാർട്ട് മീറ്റർ നൽകാൻ തയ്യാറായിരുന്നു. Content Highlights: smart meter will be the initial step of electricity privatization
from mathrubhumi.latestnews.rssfeed https://ift.tt/3ybGtRk
via
IFTTT