Breaking

Tuesday, August 24, 2021

’എല്ലാം അവസാനിച്ചെന്ന് കരുതി; തിരിച്ചെത്തിയത് മരണത്തിന്റെ വക്കിൽനിന്ന്’

മട്ടന്നൂർ: താലിബാന്റെ പിടിയിൽപ്പെട്ടപ്പോൾ എല്ലാം അവസാനിച്ചെന്നാണ് കരുതിയതെന്നും മരണത്തിന്റെ വക്കിൽനിന്നാണ് തിരിച്ചെത്തിയതെന്നും അഫ്ഗാനിസ്താനിൽനിന്ന് മടങ്ങിയെത്തിയ കോടിയേരി സ്വദേശി ദിദിൽ രാജീവൻ. കണ്ണൂർ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്ഥിതിഗതികൾ മോശമായപ്പോൾ രണ്ട് വസ്ത്രങ്ങളുമായി ക്യാമ്പിൽനിന്ന് ഇറങ്ങിയോടിയതാണ്. മൂന്നുതവണ ശ്രമിച്ചിട്ടും കാബൂൾ വിമാനത്താവളത്തിൽ പ്രവേശിക്കാനായില്ല. പിന്നീട് സഞ്ചരിച്ച ബസുകൾ താലിബാൻ പിടിച്ചു. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് പുറത്തിറക്കിയത്. മരണം ഉറപ്പിച്ച സമയമായിരുന്നു അതെന്ന് ദിദിൽ നിറകണ്ണുകളോടെ പറഞ്ഞു.വിമാനത്താവളത്തിലെത്തുന്നതിനുമുമ്പ് ആറുമണിക്കൂറോളം താലിബാന്റെ പിടിയിലായിരുന്നു. പാസ്‌പോർട്ടും മൊബൈൽഫോണുമെല്ലാം അവർ വാങ്ങി പരിശോധിച്ചു. ആദ്യം സ്ത്രീകളെയും പിന്നീട് അഫ്ഗാനികളെയും വിട്ടയച്ചശേഷം അവസാനമാണ് ഇന്ത്യക്കാരെ വിട്ടത്. പിടിയിലുള്ള സമയത്ത് കുടുംബാംഗങ്ങളെ വിവരമറിയിച്ചിരുന്നില്ല. ഡൽഹിയിലെത്തിയശേഷമാണ് അമ്മയെ വിളിച്ചത്.അഫ്ഗാൻജനത വലിയ ഭീതിയിലാണ് കഴിയുന്നത്. പ്രശ്നമില്ലെന്ന് താലിബാൻ പറയുന്നുണ്ടെങ്കിലും അവരെ അറിയാവുന്ന ആരും അത് വിശ്വസിക്കുന്നില്ല. സ്ത്രീകൾക്ക് പുറത്തിറങ്ങാനോ വിദ്യാഭ്യാസം നടത്താനോ കഴിയാത്ത സാഹചര്യമാണ്. ജനങ്ങൾക്ക് എല്ലാ സ്വാതന്ത്ര്യവും താലിബാൻ നിഷേധിച്ചുതുടങ്ങി. തിരിച്ചുവരുന്നതിന് തൊട്ടുമുമ്പാണ് താലിബാൻ കാബൂൾ കൈയടക്കിയത്. അവിടം സുരക്ഷിതമാണെന്നാണ് കരുതിയത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളും നോർക്കയും വലിയ പിന്തുണയാണ് നൽകിയത്. സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതായും അദ്ദേഹം പറഞ്ഞു.കാബൂളിൽ ലോജിസ്റ്റിക്‌സ് ബിസിനസ് നടത്തുന്ന ദിദിൽ ഒൻപതുവർഷം മുമ്പാണ് അഫ്ഗാനിലെത്തിയത്. ഡൽഹിയിൽനിന്ന് ഗോവ വഴിയാണ് തിങ്കളാഴ്ച ഉച്ചയോടെ ഇദ്ദേഹം കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. ദിദിലിന്റെ കുടുംബാംഗങ്ങളും സ്വീകരിക്കാൻ വിമാനത്താവളത്തിലുണ്ടായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3DcfFEg
via IFTTT