മൂന്നാർ: സുഹൃത്തുക്കൾ കൊല്ലാൻ വരുന്നേയെന്ന് അലറിക്കൊണ്ട് മൂന്നാർ പോലീസ് സ്റ്റേഷനിലെത്തിയ യുവാവ് ഒരുരാത്രി മുഴുവൻ ഉദ്യോഗസ്ഥർക്ക് തലവേദനയായി. യുവാവ് കഞ്ചാവുവലിച്ച് കിറുങ്ങിയതാണെന്ന് തിരിച്ചറിഞ്ഞതോടെ മാതാപിതാക്കളെ വിളിച്ചുവരുത്തി അവർക്കൊപ്പം പറഞ്ഞുവിട്ടു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഗുരുവായൂർ കോട്ടപ്പടി സ്വദേശിയായ 26-കാരനാണ് പോലീസിനെ വലച്ചത്. തിങ്കളാഴ്ച രാവിലെ ഇയാളുൾപ്പെടെ അഞ്ചുപേർ ബൈക്കിൽ ടോപ്പ് സ്റ്റേഷനിലെത്തി കഞ്ചാവ് വാങ്ങി വലിച്ചു. പിന്നെ പഴയമൂന്നാർ മൂലക്കടയിലെ റിസോർട്ടിൽ മുറിയെടുത്തു. രാത്രി എല്ലാവരും മദ്യപിച്ച് ഉറങ്ങാൻ കിടന്നു. രാത്രി 12 മണിയോടെ മൂന്നാർ സ്റ്റേഷനിലുള്ള പോലീസുകാർ കണ്ടത്, എന്നെ കൊല്ലാൻ വരുന്നേയെന്ന് അലറിക്കൊണ്ട് ബൈക്കിൽ വരുന്ന യുവാവിനെയാണ്. സുഹൃത്തുക്കളാണ് കൊല്ലാൻ വരുന്നതെന്നും രക്ഷിക്കണമെന്നും ഇയാൾ പറഞ്ഞു. പോലീസ് റിസോർട്ടിലെത്തി സുഹൃത്തുക്കളെ പിടിച്ചു. അവർ ഒന്നുമറിയാതെ കണ്ണുമിഴിച്ചു. ഇവരെ ചോദ്യംചെയ്തപ്പോൾ, അങ്ങനെയൊരു സംഭവമേയുണ്ടായിട്ടില്ലെന്ന് പോലീസിന് ബോധ്യമായി. തുടർന്ന് പോലീസ്, യുവാവിനെ സമാധാനിപ്പിച്ച് ഇവർക്കൊപ്പം റിസോർട്ടിലേക്കയച്ചു. ആശ്വസിച്ചിരിക്കുമ്പോഴാണ് വെളുപ്പിന് മൂന്നുമണിക്ക് പഴയമൂന്നാർ മൂലക്കടയിലെ റിസോർട്ട് ഉടമയുടെ ഫോൺ പോലീസിന് വരുന്നത്. ഒരു യുവാവ്, തന്നെ ആരോ കൊല്ലാൻ വരുന്നെന്നും പറഞ്ഞ് തന്റെ റിസോർട്ടിൽ ബഹളംവെയ്ക്കുന്നെന്നായിരുന്നു ഫോൺ. അവിടെയെത്തിയ പോലീസ് കണ്ടത് ആദ്യസംഭവത്തിലെ യുവാവിനെത്തന്നെ. പോലീസ് ഇയാളെ സ്റ്റേഷനിലെത്തിച്ചു. പരസ്പരവിരുദ്ധമായ സംസാരം ഇവിടെയും തുടർന്നു. ഇതോടെ ഇയാളെ അകത്തും പുറത്തുമിരുത്താനാകാതെ പോലീസ് വിഷമിച്ചു. രാവിലെ ബോധം നേരേയായപ്പോൾ, താൻ എങ്ങനെ പോലീസ് സ്റ്റേഷനിലെത്തിയെന്നായി യുവാവിന്റെ ചോദ്യം. കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്തിയപ്പോൾ, കഞ്ചാവും മദ്യവും മൂലമാണ് പ്രശ്നമുണ്ടായതെന്ന് ഇയാൾ പോലീസിനോട് കരഞ്ഞുകൊണ്ട് പറഞ്ഞു. പോലീസ് ഇയാളുടെ മാതാപിതാക്കളോട് മൂന്നാറിലേക്ക് വരാൻ ആവശ്യപ്പെട്ടു. ഉച്ചയ്ക്കെത്തിയ അവർക്കൊപ്പം യുവാവിനെ തിരിച്ചയച്ചതോടെയാണ് പോലീസുകാർക്ക് ശ്വാസം വിടാനായത്.
from mathrubhumi.latestnews.rssfeed https://ift.tt/388X2Tt
via
IFTTT