ഗോപാലകൃഷ്ണൻ (ഫയൽചിത്രം) ഇരിങ്ങാലക്കുട: നഷ്ടപരിഹാരത്തുകയായ 75 ലക്ഷം രൂപ നൽകാനാകാത്തതിനാൽ 74 വയസ്സുള്ളയാൾ 14 വർഷമായി അബുദാബിയിലെ ജയിലിൽ കഴിയുന്നു. പുത്തൻചിറ കണ്ണിക്കുളങ്ങര വലിയപറമ്പിൽ ഗോപാലകൃഷ്ണന്റെ കുടുംബമാണ് നഷ്ടപരിഹാരത്തുക സ്വരൂപിക്കാനാകാതെ ഉഴറുന്നത്. നഷ്ടപരിഹാരം സംബന്ധിച്ച് 11 വർഷംമുമ്പ് ധാരണയായെങ്കിലും തുക കണ്ടെത്താൻ കഴിയാത്തതാണ് പ്രശ്നം. നായരമ്പലം കണിയാടി ചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഗോപാലകൃഷ്ണൻ അബുദാബിയിലെ ജയിലിൽ കഴിയുന്നത്. ആശ്രിതർക്ക് 75 ലക്ഷം നൽകിയാൽ മാപ്പുനൽകാമെന്ന് 2010-ൽ എറണാകുളം കളക്ടറുടെ മധ്യസ്ഥതയിൽ ചന്ദ്രന്റെ കുടുംബവുമായി കരാർ ഉണ്ടാക്കിയിരുന്നു. ഗോപാലകൃഷ്ണന്റെ സുഹൃത്തായിരുന്നു ചന്ദ്രൻ. വർഷങ്ങളോളം അബുദാബിയിൽ ഒരുമിച്ച് ഒരു മുറിയിലായിരുന്നു താമസം. മുറിയിൽ താമസത്തിനെത്തിയ ആന്ധ്ര സ്വദേശിയും ചന്ദ്രനും തമ്മിൽ വഴക്കുണ്ടായി. കറിക്ക് അരിഞ്ഞുകൊണ്ടിരുന്ന ഗോപാലകൃഷ്ണൻ ഇതിനിടയിലേക്ക് കത്തിയുമായെത്തി. തർക്കത്തിനിടയിൽ ചന്ദ്രനും ഗോപാലകൃഷ്ണനും മറിഞ്ഞുവീഴുകയും കത്തി ചന്ദ്രന്റെ ശരീരത്തിൽ കുത്തിയിറങ്ങുകയുമായിരുന്നു. നീളത്തിലേറ്റ മുറിവ് ചന്ദ്രന്റെ മരണത്തിന് കാരണമായി. 2007 ജൂണിലായിരുന്നു സംഭവം. ഗോപാലകൃഷ്ണനെ രക്ഷിക്കാൻ ഭാര്യ തങ്കമണിയും മൂന്ന് ആൺമക്കളും അന്നുമുതൽ ശ്രമിക്കുന്നുണ്ട്. വാർധക്യസഹജമായ അസുഖങ്ങളാൽ വിഷമിക്കുകയാണ് ഗോപാലകൃഷ്ണൻ. കരാറിനെക്കുറിച്ച് ഇന്ത്യൻ എംബസി മുഖാന്തരം അബുദാബി കോടതിയിൽ അറിയിച്ചിരുന്നു. ഗോപാലകൃഷ്ണനെ എങ്ങനെയും നാട്ടിലെത്തിക്കണമെന്നാണ് 70 കഴിഞ്ഞ ഭാര്യയുടെയും മക്കളുടെയും ആഗ്രഹം. അതിനുവേണ്ടി പലരെയും കണ്ട് സഹായം അഭ്യർഥിച്ചെങ്കിലും നടന്നില്ല. കരാർ പാലിച്ചില്ല; ഇനി അലയാനും വയ്യ ഗോപാലകൃഷ്ണൻ ജയിലിൽ കിടന്നതുകൊണ്ട് തങ്ങൾക്ക് ഗുണമൊന്നുമില്ലെന്ന് ചന്ദ്രന്റെ ഭാര്യ സുനിത പറഞ്ഞു. എന്നാൽ, ചെയ്തതോർക്കുമ്പോൾ വിട്ടുമാറാത്ത വിഷമമുണ്ട്. ഞങ്ങളുടെ കുടുംബത്തിന്റെ അത്താണിയാണ് നഷ്ടപ്പെട്ടത്. ഒത്തുതീർപ്പിനുവേണ്ടി 2010-ൽ കളക്ടർ വിളിച്ച് സംസാരിച്ച് കരാറുണ്ടാക്കി. എന്നാൽ, തങ്ങൾക്കിത്രയും തുക തരാൻ സാധിക്കില്ലെന്നായിരുന്നു പിന്നീട് ഗോപാലകൃഷ്ണന്റെ ബന്ധുക്കൾ പറഞ്ഞത്. ''2011 വരെ ഇതിന്റെ പിന്നാലെ നടന്നു. ഒന്നും നടന്നില്ല. മൂന്ന് പെൺമക്കളാണെനിക്ക്. അവരുടെ ഭാവി എനിക്ക് നോക്കേണ്ടേ'' -സുനിത ചോദിക്കുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3y9PHh5
via
IFTTT