മുംബൈ: ക്രമാതീതമായി ഉയരുന്ന ഇന്ധനവില രാജ്യത്തെ ഗാർഹിക സമ്പദ്വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് എസ്.ബി.ഐ. റിസർച്ചിന്റെ വിലയിരുത്തൽ. ഇന്ധനവിലയ്ക്കൊപ്പം പണപ്പെരുപ്പവും ഉയരുകയാണ്. ഇത് ആളുകളുടെ ഉപഭോഗശേഷിയെ ബാധിക്കുന്നു. ഉപഭോഗത്തെ കൂടുതലായി ആശ്രയിക്കുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ് വൈകാനും ഇതു കാരണമാകും. പ്രശ്നപരിഹാരമായി എത്രയും വേഗം ഇന്ധനങ്ങളുടെ തീരുവയിൽ ഇളവു വരുത്തേണ്ടതുണ്ടെന്ന് എസ്.ബി.ഐ. ഗ്രൂപ്പിന്റെ മുഖ്യ സാമ്പത്തികോപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ധനം, പലചരക്ക്, അവശ്യ സേവനങ്ങൾ എന്നിവയ്ക്കായി കൂടുതൽ തുക ചെലവിടേണ്ട സാഹചര്യമുണ്ട്. ഇതുമൂലം ആരോഗ്യസംരക്ഷണം ഉൾപ്പെടെയുള്ള ചെലവുകൾ കുറയ്ക്കാനുള്ള പ്രവണതയുണ്ട്. ഇന്ധനത്തിനായി കൂടുതൽ തുക ചെലവിടേണ്ടി വരുന്നത് അത്യാവശ്യമില്ലാത്ത ചെലവുകൾ മാറ്റിവെക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു. 2020 ജനുവരി മുതലുള്ള ക്രെഡിറ്റ് കാർഡ് ഉപയോഗരീതി വിലയിരുത്തിയാണ് ഇത്തരമൊരു അനുമാനത്തിലെത്തിയിരിക്കുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാംകോവിഡ് തരംഗം ഗാർഹിക സമ്പദ്വ്യവസ്ഥയെ കൂടുതൽ പ്രതിരോധത്തിലാക്കി. ഇത് ബാങ്ക് നിക്ഷേപങ്ങളിൽ കാര്യമായ കുറവുണ്ടാക്കി. ആദ്യതരംഗത്തെ അപേക്ഷിച്ച് രണ്ടാംതരംഗത്തിൽ നിക്ഷേപങ്ങൾ പിൻവലിക്കുന്നത് വേഗത്തിലായി. 2021-'22 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ ബാങ്ക് നിക്ഷേപത്തിൽ 38 ശതമാനം കുറവുണ്ടായി. ഗാർഹിക കടത്തിലും വലിയ വർധനയുണ്ടായി.
from mathrubhumi.latestnews.rssfeed https://ift.tt/3yY3yHV
via
IFTTT