Breaking

Thursday, November 15, 2018

റഫേല്‍ ഇടപാട്: വിധി പറയുന്നത് സുപ്രിംകോടതി മാറ്റിവച്ചു

ന്യൂഡല്‍ഹി: റഫേല്‍ യുദ്ധവിമാന ഇടപാട് കേസില്‍ വിധി പറയുന്നത് സുപ്രിംകോടതി മാറ്റിവച്ചു. എയര്‍ ഫോഴ്‌സ് വൈസ് മാര്‍ഷല്‍ ഉള്‍പ്പെടെ കോടതിയില്‍ ഹാജരായവരുടെ വാദം കേട്ട ശേഷമാണ് സുപ്രിംകോടതി വിധി പറയാനായി മാറ്റിവച്ചത്. രാവിലെ മുതല്‍ നടന്ന വാദപ്രതിവാദങ്ങള്‍ക്കു ശേഷമായിരുന്നു നടപടി. കരാറില്‍ എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ ആര് ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ചോദ്യത്തിനു അക്കാര്യത്തില്‍ ഫ്രഞ്ച് സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് യാതൊരു ഗ്യാരണ്ടിയും ഇല്ലെന്നായിരുന്നു
അറ്റോണി ജനറല്‍ കെ കെ വേണുഗോപാലിന്റെ മറുപടി. തുടര്‍ന്ന് ഇക്കാര്യത്തില്‍ ഉടന്‍
വിശദീകരണം വേണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടതിനനുസരിച്ച് എയര്‍ വൈസ് മാര്‍ഷല്‍ ടി ചലപതിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സുപ്രിംകോടതിയില്‍ ഹാജരാവുകയും ചെയ്തു.
റഫേല്‍ യുദ്ധവിമാനത്തിന്റെ പ്രത്യേകതകളെക്കുറിച്ചും നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങളെക്കുറിച്ചും അതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചുമാണ് സുപ്രിംകോടതി പ്രധാനമായും അന്വേഷിച്ചത്. ഇതിനു 1985ന് ശേഷം പുതിയ യുദ്ധവിമാനങ്ങള്‍ വാങ്ങിയിട്ടില്ലെന്നായിരുന്നു എയര്‍ ഫോഴ്‌സ് വൈസ് മാര്‍ഷല്‍ മറുപടി നല്‍കിയത്. എങ്കില്‍ എന്തിനാണ് ഡിഫന്‍സ് പ്രോക്യുര്‍മെന്റ് പോളിസിയില്‍ 72 ല്‍ മാറ്റം വരുത്തിയതെന്നും ഏത് സാഹചര്യത്തിലാണ് മാറ്റം വരുത്തിയതെന്നും അഡി. ഡിഫന്‍സ് സെക്രട്ടറി വരുണ്‍ മിത്രയോട് സുപ്രിംകോടതി വിശദീകരണം തേടുകയും ചെയ്തു.
അതേസമയം, റഫേല്‍ ഇടപാട് സര്‍ക്കാരുകള്‍ തമ്മിലുള്ള കരാറല്ലെന്നും എച്ച്എഎല്ലിന് ഭൂമിയില്ലാത്തതിനാലാണ് ഒഴിവാക്കിയതെന്ന ട്രാപ്പിയറിന്റെ വാദം കള്ളമാണെന്നും കോണ്‍ഗ്രസിനു വേണ്ടി ഹാജരായ
കപില്‍ സിബല്‍ വാദിച്ചു. എന്നാല്‍, റഫേല്‍ ഇടപാടില്‍ ജുഡീഷ്യല്‍ പരിശോധന ആവശ്യമില്ലെന്നും ഇടപാട് വിലയിരുത്തേണ്ടത് കോടതിയല്ലെന്നും വിദഗ്ധരാണെന്നുമായിരുന്നു കേന്ദ്രസര്‍ക്കാറിന് വേണ്ടി വാദിച്ച അറ്റോര്‍ണി ജനറല്‍ ഉന്നയിച്ചത്.



from Whitespace https://ift.tt/2qLNlEH
via IFTTT