തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പ്രതികളെ സി.പി.എം. സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് പാർട്ടി വിട്ടവർ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടതോടെ പാർട്ടി പ്രതിരോധത്തിലായി. സി.പി.എമ്മിന്റെയും പോഷക-യുവജന സംഘടനകളുടെയും നേതാക്കളും പ്രവർത്തകരും കരുവന്നൂർ ബാങ്കിൽനിന്ന് 50 ലക്ഷം വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തതിന്റെ രേഖകളാണ് പുറത്തുവിട്ടത്. ഇതിൽ ഒരാൾ 69,34,732 രൂപയും മറ്റൊരാൾ 68,95,391 രൂപയും ബാങ്കിൽ അടയ്ക്കാനുണ്ട്. കാലങ്ങളായി കുടിശ്ശികയായ പണമാണിത്. ഇത് തിരികെപ്പിടിക്കാനുള്ള ശ്രമങ്ങൾ ബാങ്ക് ഭരണസമിതിയും ജീവനക്കാരും കൈക്കൊണ്ടില്ല. 50 ലക്ഷത്തിൽ താഴെയുള്ള ഒട്ടേറെ വായ്പകളും പാർട്ടിക്കാർ എടുത്തിട്ടുണ്ട്. ഇതിലും നടപടിയില്ല. ഇത്തരം തട്ടിപ്പ് നടക്കുന്നുവെന്ന് 2018-ൽ പാർട്ടിനേതാക്കളെ അറിയിച്ചതിന്റെ ശബ്ദരേഖയും പുറത്തുവിട്ടിട്ടുണ്ട്.സി.പി.എം. ഏരിയാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.െഎ. സംസ്ഥാനനേതാവുമായ ആർ.എൽ. ശ്രീലാലിനോട് കരുവന്നൂർ ബാങ്കിൽ നടക്കുന്ന തട്ടിപ്പിനെക്കുറിച്ച് 2018 നവംബർ ആറിന് സുജേഷ് കണ്ണാട്ട് നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ടിട്ടുണ്ട്. കരുവന്നൂർ ബാങ്ക് അഴിമതിക്കെതിരേ നിലകൊണ്ടതിന് സുജേഷ് കണ്ണാട്ടിനെ പാർട്ടി ഇൗയിടെ പുറത്താക്കിയിരുന്നു.തട്ടിപ്പുകേസിലെ രണ്ടാംപ്രതി കെ.എം. ബിജു കരീമിന്റെ പിതാവ് കരീമിന്റെ പേരിലുള്ള ബെനിഫിറ്റ് പ്രീമിയം പാക്കിങ് എന്ന സ്ഥാപനത്തിൽനിന്നുമാത്രം ബാങ്കിന്റെ സൂപ്പർ മാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങിയിരുന്ന വിവരവും പുറത്തുവിട്ടിട്ടുണ്ട്. ഗുണനിലവാരം കുറഞ്ഞ സാധനങ്ങളാണ് ഇവിടെനിന്ന് വിതരണം ചെയ്തതെന്ന വിവരങ്ങളും രേഖാമൂലം നൽകിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3kfk5Bz
via
IFTTT