തൃശ്ശൂർ: നാലുവർഷം മുമ്പ് കാറിടിച്ച് ഓട്ടോയിൽനിന്ന് തെറിച്ചുവീണ് കിടപ്പിലായതാണ് ഓട്ടോ ഡ്രൈവറായ ഷൈജൻ. അപകടമുണ്ടാക്കിയ കാറിന്റെ ഉടമ അന്ന് ഒരു കാര്യം ആവശ്യപ്പെട്ടിരുന്നു- ''കേസ് കൊടുക്കരുത്. പിറ്റേന്ന് വിദേശത്തേക്ക് േപാകാനുള്ളതാണ്, മുടക്കരുത്''. ചികിത്സച്ചെലവ് പൂർണമായും വഹിക്കാമെന്ന ഉറപ്പും നൽകി. ആ ഉറപ്പ് വിശ്വസിച്ച ഷൈജൻ ഇപ്പോൾ വാടകവീട്ടിൽ എല്ലും തോലുമായി മുറിച്ചുമാറ്റപ്പെട്ട ഒരു കാലുമായി കിടക്കുന്നു. കുടുംബംപോറ്റാൻ 17 കാരനായ മകൻ ഷിന്റോ പഠനംനിർത്തി കൂലിപ്പണിയെടുക്കുന്നു. ഓട്ടോറിക്ഷ വാടകയ്ക്ക് എടുത്ത് ഒാടിച്ചിരുന്ന ഷൈജൻ 2017 ഒക്ടോബർ 24-നാണ് അപകടത്തിൽപ്പെട്ടത്. നെടുപുഴ ധ്യാനകേന്ദ്രത്തിനു സമീപം ഓട്ടോറിക്ഷയിൽ കാർ ഇടിക്കുകയായിരുന്നു. ഒാട്ടോറിക്ഷ മറിഞ്ഞ് ഷൈജന് നട്ടെല്ലിന് പരിക്കേറ്റു. നാലുമാസം പൂർണവിശ്രമമെടുത്താൽ പ്രശ്നം തീരുമെന്ന് ഡോക്ടർമാർ വിധിയെഴുതി. അതിനിടെ കേസ് കൊടുക്കരുതെന്ന അപേക്ഷയുമായി കാറുടമ എത്തി. കാറുടമയുടെ വാക്കുകേട്ട് ഷൈജൻ കേസിന് പോയില്ല. ആശുപത്രിബില്ലുകൾ അടച്ച് കാറുടമ പോയി. നാലുമാസം വിശ്രമിച്ചെങ്കിലും നട്ടെല്ലിലെ പ്രശ്നം തീർന്നില്ല. എണീൽക്കാനാകാതെ കിടപ്പിലായി. അപകടത്തിന്റെ തുടർച്ചയെന്നോണം പല രോഗങ്ങളും വന്നു.കാലിലെ പഴുപ്പ് മാറ്റാനായി മുട്ടിനുമുകളിൽവെച്ച് മുറിച്ചുമാറ്റേണ്ടി വന്നു. പത്താംക്ലാസ് ജയിക്കുംമുന്നേ കുടുംബം പോറ്റാൻ മകൻ ഷിന്റോ ജോലി തേടിയിറങ്ങി. പഠനത്തോടൊപ്പം പത്രവിതരണമുൾപ്പെടെ പല ജോലികളും ചെയ്തു. പത്തിൽ നല്ല മാർക്ക് കിട്ടിയെങ്കിലും ഉപരിപഠനത്തിന് പോയില്ല. മഴയായതിനാൽ പ്ലംബിങ്,വയറിങ് ജോലികളിൽ സഹായിയായി പോകുകയാണ് ഇപ്പോൾ. നെടുപുഴയിലെ റെയിൽവേഗേറ്റിന് സമീപമുള്ള വീടിന് മാസ വാടക 5,000 രൂപ നൽകണം. അച്ഛന് പ്രതിമാസം 3,000 രൂപയുടെ മരുന്നും വേണം. ഒരു ദിവസംപോലും മുടങ്ങാതെ ജോലിചെയ്യുകയാണ് ഷിന്റോ. Content Highlights: Shajan was in bed after the accident
from mathrubhumi.latestnews.rssfeed https://ift.tt/3wEi7id
via
IFTTT