Breaking

Wednesday, May 26, 2021

സി.വി. പാപ്പച്ചൻ പോലീസിൽനിന്ന് വിരമിക്കുന്നു

തൃശ്ശൂർ: ഇന്ത്യൻ ഫുട്ബോളിന് കേരള പോലീസ് സമ്മാനിച്ച താരം സി.വി. പാപ്പച്ചൻ സർവീസിൽനിന്ന് വിരമിക്കുന്നു. കേരള പോലീസ് അക്കാദമിയിൽ കമാൻഡന്റായ അദ്ദേഹം മേയ് 31-ന് പടിയിറങ്ങും. പന്തടക്കവും ഡ്രിബ്ലിങ്ങുംകൊണ്ട് മൈതാനങ്ങളെ വിസ്മയിപ്പിച്ച പാപ്പച്ചൻ ഇന്ത്യൻ ഫുട്ബോളിൽ തന്റേതായ കൈയൊപ്പിട്ടാണ് പോലീസ് സേനയോട് വിടപറയുന്നത്. ഗോൾ കീപ്പർമാർക്കുള്ള ഒരു അക്കാദമി തുടങ്ങി ഫുട്ബോൾ ലോകത്ത് സജീവമായി നിൽക്കാനാണ് പാപ്പച്ചന്റെ തീരുമാനം. ഒപ്പം തന്റെ ഇഷ്ടങ്ങളായ പഞ്ചാരിമേളത്തിന്റെയും സാക്സോഫോണിന്റെയും തുടർ പരിശീലനങ്ങളും അദ്ദേഹം ലക്ഷ്യമിടുന്നു. ജന്മനാടായ പറപ്പൂരിലെ പള്ളിക്ക് മുന്നിലെ എൽ.പി. സ്കൂൾ ഗ്രൗണ്ടിൽനിന്ന് പന്ത് തട്ടി തുടങ്ങിയ പാപ്പച്ചൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കായി ജഴ്സി അണിഞ്ഞാണ് ഫുട്ബോൾ രംഗത്തേക്ക് വന്നത്. തുടർന്ന് പ്രീമിയർ ടയേഴ്സിന്റെ കളിക്കാരനായി. നാഗ്ജി ഫുട്ബോളിൽ കളിച്ചു. 1985-ലാണ് എ.എസ്.ഐ. തസ്തികയിൽ പോലീസിൽ ചേർന്നത്. 1998 വരെ അദ്ദേഹം പോലീസിന്റെ ഫുട്ബോൾ ടീമിൽ മാത്രമായിരുന്നു പൂർണ സമയവും. പിന്നീടാണ് യൂണിഫോം ഇട്ട് സേനയുടെ ജോലികളിൽ എത്തിയത്. രാജ്യത്തെ പ്രമുഖ ക്ലബ്ബുകളിൽ നിന്ന് വമ്പൻ ഓഫറുകൾ ഉണ്ടായെങ്കിലും കേരള പോലീസ് വിട്ട് അദ്ദേഹം പോയില്ല. കേരള പോലീസിനും കേരള ഫുട്ബോളിനും പാപ്പച്ചൻ നൽകിയ സംഭാവനയേറെയാണ്. 1990-ൽ ഇന്ത്യൻ ഫുട്ബോളിലെ കരുത്തരായ സൽഗോക്കറിനെ അട്ടിമറിച്ച് കേരള പോലീസ് ആദ്യമായി ഫെഡറേഷനിൽ മുത്തമിട്ടത് പാപ്പച്ചൻ അടിച്ച നിർണായക ഗോളിലൂടെയായിരുന്നു. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് പോലീസ് അന്ന് കിരീടം ചൂടിയത്. സന്തോഷ് ട്രോഫിയിൽ നിരവധി തവണ കളിച്ചിട്ടുള്ള അദ്ദേഹം ജേതാക്കളായ കേരള ടീമിലും അംഗമായിരുന്നു. വി.പി. സത്യൻ, ഐ.എം. വിജയൻ, യു. ഷറഫലി, തോബിയാസ്, കെ.ടി. ചാക്കോ തുടങ്ങി നിരവധി കളിക്കാർ സഹതാരങ്ങളായിരുന്നു. രാജ്യത്തിനായി നിരവധി തവണ കുപ്പായമണിഞ്ഞ അദ്ദേഹം ശ്രീലങ്കയ്ക്കെതിരേ ക്യാപ്റ്റനായിരുന്നു. നെഹ്രു ട്രോഫി ഫുട്ബോളിൽ ഹംഗറിക്കെതിരേ നേടിയ ഗോൾ പാപ്പച്ചന്റെ മിന്നുംഗോളുകളിൽ ഒന്നായിരുന്നു. 2020-ൽ പാപ്പച്ചന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ചു. രാമവർമപുരം ഗവ. ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക ബീനയാണ് ഭാര്യ. മകൾ പിങ്കി സോഫ്റ്റ്വേർ എൻജിനീയറായ ഭർത്താവ് ഫ്രാൻസിസ് ജോസ് ആലപ്പാടിനൊപ്പം അമേരിക്കയിലെ അരിസോണയിലാണ്.


from mathrubhumi.latestnews.rssfeed https://ift.tt/3vsXh5W
via IFTTT