പുണെ: പുണെയിൽ കേരള പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ പരിപാടിക്ക് പോലീസ് അനുമതി നിഷേധിച്ചു. ശനിയാഴ്ച വൈകീട്ട് നിഗഡി ശ്രീകൃഷ്ണക്ഷേത്രത്തിലെ പാഞ്ചജന്യം ഹാളിൽ നടക്കേണ്ടിയിരുന്ന കവിസംഗമത്തിനാണ് അനുമതി നിഷേധിച്ചത്. പരിപാടിയുടെ ഉദ്ഘാടകനായിരുന്നു മന്ത്രി. പോലീസ് നടപടി ആർ.എസ്.എസ്. സമ്മർദംമൂലമാണെന്ന് ആരോപണമുണ്ട്. ആദ്യം വേദി നിശ്ചയിച്ചിരുന്നത് നിഗഡിപ്രാധികരണിലുള്ള വീർസവർക്കർ സദനിലായിരുന്നു. എന്നാൽ, ചില കേന്ദ്രങ്ങളിൽനിന്നുള്ള ഭീഷണിയെത്തുടർന്ന് ഹാളിന്റെ ഉടമ 'ബുക്കിങ്' റദ്ദാക്കിയിരുന്നു. തുടർന്നാണ് ശ്രീകൃഷ്ണക്ഷേത്രത്തിലെ പാഞ്ചജന്യം ഹാളിലേക്ക് പരിപാടി മാറ്റിയത്. എന്നാൽ, വൈകീട്ട് മൂന്നുമണിയോടെയാണ് പോലീസ് പാഞ്ചജന്യം ഹാളിൽ പരിപാടി നടത്താനുള്ള അനുവാദം റദ്ദാക്കിയെന്ന് അറിയിക്കുന്നത്. ഉയർന്ന പോലീസുദ്യോഗസ്ഥരടക്കം അമ്പതോളം പോലീസുകാർ ക്ഷേത്രത്തിലെത്തിയിരുന്നു. തുടർന്ന് വേദി, പരിപാടിയുടെ സംഘാടകനായ 'വാഗ്ദേവത' മാനേജിങ് എഡിറ്ററും ജില്ലാ കോൺഗ്രസ് ഉപാധ്യക്ഷനുമായ എൻ.ജി. ഹരിദാസിന്റെ ഓഫീസ് പരിസരത്തേക്ക് മാറ്റി. നിശ്ചയിച്ചതിലും രണ്ടുമണിക്കൂർ വൈകി ആരംഭിച്ച പരിപാടി മന്ത്രി സുധാകരൻ ഉദ്ഘാടനംചെയ്തു. ശബരിമല വിഷയത്തിൽ മന്ത്രി സുധാകരൻ എടുത്ത നിലപാടിൽ പ്രതിഷേധിച്ച് ആർ.എസ്.എസ്. ഉൾപ്പെടെയുള്ള ചില സംഘടനകൾ നേരത്തേ ഈ പരിപാടിക്കെതിരേ രംഗത്തുവന്നിരുന്നു. പോലീസിനെ ഉപയോഗിച്ച് പരിപാടിക്ക് അനുമതി നിഷേധിച്ചതിനെക്കുറിച്ച് മഹാരാഷ്ട്ര ആഭ്യന്തരവകുപ്പ് അന്വേഷിക്കണമെന്ന് ജി. സുധാകരൻ ആവശ്യപ്പെട്ടു. Content Highlights:police declined permission for minister g sudhakarans function in pune
from mathrubhumi.latestnews.rssfeed https://ift.tt/2NV9nBV
via
IFTTT