Breaking

Sunday, November 21, 2021

ഓട്ടോറിക്ഷയുടെ എന്‍ജിന്‍, ബോഡി ജപ്പാന്‍ ഷീറ്റും സ്‌ക്വയര്‍ട്യൂബും; സ്വന്തമായി ജീപ്പുണ്ടാക്കി സമീം

കൊല്ലം : വാഹനങ്ങളുടെ കുഞ്ഞൻ മാതൃകകൾ തീർത്ത് ശ്രദ്ധേയനായ മുഹമ്മദ് സമീം ഓടിക്കാവുന്ന വലിയ ജീപ്പ് സ്വന്തമായി ഡിസൈൻ ചെയ്ത് വീണ്ടും വാർത്തകളിൽ ഇടം നേടി. വടക്കുംതല സഫ്ന മൻസിലിൽ സമീം കുഞ്ഞുന്നാൾമുതലേ വാഹനകമ്പക്കാരനായിരുന്നു. ടിപ്പറും ജീപ്പും മിനിലോറിയും കെ.എസ്.ആർ.ടി.സി. ബസുമെല്ലാം ഇവന്റെ കരവിരുതിൽ ജനിച്ചു. ആവശ്യക്കാർക്ക് 1,000 രൂപ മുതൽ 3,000 രൂപവരെ വിലവാങ്ങി കൊടുക്കാറുമുണ്ടായിരുന്നു. ഒരു ഓട്ടോമൊബൈൽ എൻജിനീയറാകാനാഗ്രഹിക്കുന്ന ഇവന്റെ ആഗ്രഹം അധ്യാപകനായ അബ്ദുൾ ഷുക്കൂർ യൂ-ട്യൂബിലൂടെ നാടിനെ അറിയിച്ചിരുന്നു. അങ്ങനെയാണ് വവ്വാക്കാവിലെ കുമാക്ക വർക്ക്ഷോപ്പ് ഉടമ സിദ്ധിഖ് അവനൊരു അവസരം നൽകുന്നത്. അവരുടെ ഉപകരണങ്ങളും സ്ഥലവും ഉപയോഗിക്കാൻ നൽകി. അങ്ങനെ സ്വന്തമായി രൂപകല്പനചെയ്ത ജീപ്പ് ജനിച്ചു. ഓട്ടോറിക്ഷയുടെ എൻജിനും ഘടിപ്പിച്ചു. ആർ.ടി.ഒ.ഉദ്യോഗസ്ഥരെ കാണിച്ചു. റോഡിലിറക്കാൻ നിയമം അനുവദിക്കാത്തതുകൊണ്ട് അവൻ പഠിച്ച വടക്കുംതല എസ്.വി.ടി.എച്ച്.എസിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുകയും ചെയ്തു. സാക്ഷ്യംവഹിക്കാൻ സ്ഥലം എം.എൽ.എ. സുജിത് വിജയൻപിള്ളയും എത്തി. ഇത്തവണ എസ്.എസ്.എൽ.സി.പാസായ നസീം കൊറ്റൻകുളങ്ങര വി.എച്ച്.എസ്.എസിൽ പ്ളസ്വണ്ണിന് ചേർന്നിരിക്കുകയാണ്. അതിന്റെ ഇടവേളയിൽ ഒരുമാസമെടുത്തായിരുന്നു ജീപ്പുനിർമാണം. ജപ്പാൻ ഷീറ്റും സ്ക്വയർട്യൂബും ഉപയോഗിച്ചാണ് ബോഡി നിർമിച്ചത്. രണ്ടുസീറ്റ് ഒരുക്കിയിട്ടുണ്ട്. ഏഴുപേരെവരെ കയറ്റി ഓടിച്ചുനോക്കി. ഒരുകുഴപ്പവുമില്ല. സമീമിന്റെ വാക്കുകളിൽ സന്തോഷം. ഓട്ടോ ഡ്രൈവറായ അബ്ദുൾ സമദിന്റെയും സലീനയുടെയും മകനാണ്. സഹോദരി: ഷഫ്ന.


from mathrubhumi.latestnews.rssfeed https://ift.tt/3kXBy2B
via IFTTT