Breaking

Wednesday, December 1, 2021

നിലത്തെഴുതാം, പഠിക്കാം; ഓമന ആശാട്ടിയുടെ അക്ഷരക്കളരി സജീവം

അടൂർ (പത്തനംതിട്ട): കുരുന്നുകൾക്ക് അക്ഷരങ്ങൾ നിലത്തെഴുതി പഠിക്കാൻ ഓമന ആശാട്ടിയുടെ കളരി സജീവം. ഉറയ്ക്കാത്ത പിഞ്ചുവിരൽ വടിവൊത്ത അക്ഷരവഴിയിലേക്ക് കടക്കുമ്പോൾ, നിലത്തെഴുത്തും ഓലയിലെഴുത്തും ഇന്നും നിലനിൽക്കുന്നതിൽ ആശാട്ടിക്കും അഭിമാനം. നിരവധി കുഞ്ഞുങ്ങളാണ് നിലത്തെെഴുതി പഠിക്കാൻ അടൂർ കടമ്പനാട് ലക്ഷ്മി രാജീവാലയത്തിൽ എൻ. ഓമന എന്ന ആശാട്ടിയുടെ കളരിയിൽ എത്തുന്നത്. പഴയകാലത്തെ കളരിയിലല്ല പഠനം എന്നതുമാത്രമേ മാറ്റമുള്ളൂ. വീട്ടിൽവെച്ചാണ് പഠിപ്പിക്കുന്നത്. പക്ഷേ, എഴുത്തും പഠനരീതിയും പഴയതുതന്നെ. പനയോലയിൽ എഴുത്താണികൊണ്ട് ഓമനയാണ് മലയാള അക്ഷരങ്ങൾ എഴുതുന്നത്. ഈ എഴുത്തോല കാണിച്ച്, നിലത്ത് വിരിച്ചിട്ട പൂഴിമണ്ണിൽ കൈവിരൽകൊണ്ട് അക്ഷരങ്ങൾ എഴുതിക്കുന്നതാണ് പഠനരീതി. 30 വർഷങ്ങൾക്കുമുമ്പുവരെ നാട്ടിലെല്ലാം ആശാൻകളരികൾ ഉണ്ടായിരുന്നു. പിന്നീട് ഇവമാറി അങ്കണവാടികളും പ്രീ പ്രൈമറി സ്കൂളുകളുമായി. സ്ലേറ്റും കല്ലുപെൻസിലും പെൻസിലും പേനയും പേപ്പറുമൊക്കെയായി. ഓലയിലും നിലത്തും അക്ഷരങ്ങൾ എഴുതിപഠിച്ചാൽ പെട്ടെന്ന് ഹൃദയത്തിൽ പതിയുമെന്നാണ് ഓമന ആശാട്ടി പറയുന്നത്. കൂടാതെ നല്ല ശീലങ്ങളും സ്വഭാവശുദ്ധിയും അച്ചടക്കവും ബഹുമാനവും ഉണ്ടാകും. അടുത്തബന്ധു പരമേശ്വരൻ ആശാനിൽനിന്നുമാണ് ഓമന ഇതെല്ലാം അഭ്യസിച്ചത്. അക്ഷരക്കളരിയിലെ പഠനകാലം ആരും മറക്കില്ലെന്നും ഓമന പറയുന്നു. നിലത്തെഴുത്തിനേയും ഓലയിലെഴുത്തിനേയും പൈതൃകസമ്പത്തായി കാണുകയാണ് ആശാട്ടി.


from mathrubhumi.latestnews.rssfeed https://ift.tt/3FZbaNZ
via IFTTT