Breaking

Wednesday, December 1, 2021

ദുരൂഹത ഒഴിയാതെ വയനാട്ടിലെ വെടിവെപ്പ്; നാട്ടുകാര്‍പോലും അറിഞ്ഞില്ല

കോട്ടത്തറ: വണ്ടിയാമ്പറ്റയിലെ വയലിൽ വെടിയേറ്റ് യുവാവ് മരിച്ച വിവരം നാട്ടുകാർ അറിയുന്നത് പോലീസെത്തിയതിന് ശേഷം മാത്രം. രൂക്ഷമായ വന്യമൃഗശല്യമുള്ള പ്രദേശത്ത് രാത്രിതന്നെ വയൽക്കരയിലുള്ള വീട്ടുകാർ ശബ്ദം കേട്ടിരുന്നെങ്കിലും രാത്രികാവലിനെത്തുന്നവർ പടക്കം പൊട്ടിച്ചു പന്നികളെ ഓടിക്കുകയാണെന്നാണ് കരുതിയത്. അപകടം നടന്നയുടനെ പരിക്കേറ്റ ജയനെയും ഷരുണിനെയും ആശുപത്രിയിലെത്തിക്കാൻ ഒപ്പമുണ്ടായിരുന്നവർ നാട്ടുകാരെയും വിളിച്ചിരുന്നില്ല. മെച്ചനയിൽനിന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി അവരുടെ വാഹനത്തിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തുമ്പോൾതന്നെ ജയൻ മരിച്ചിരുന്നു. ആശുപത്രി അധികൃതരാണ് വിവരം പോലീസിൽ അറിയിച്ചത്. രാത്രിതന്നെ പോലീസുകാർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്ക് മുന്നോടിയായി പോലീസുകാരാണ് നാട്ടുകാരെ വിവരമറിയിച്ചത്. ചൊവ്വാഴ്ച രാവിലെ പോലീസ്, ഫൊറൻസിക്, ഡോഗ് സ്ക്വാഡ്, വിരലടയാളവിദഗ്ധർ, വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. മരിച്ച ജയനും സംഘവും ഇരുന്നതെന്ന് കരുതുന്ന കലുങ്കിന് സമീപത്ത് രക്തം തെറിച്ചിട്ടുണ്ട്. സംഘമെത്തിയ ഷരുണിന്റെ വാഹനവും സ്ഥലത്ത് നിർത്തിയിട്ടുണ്ട്. വർഷങ്ങളായി പ്രദേശത്ത് കൃഷിചെയ്യുന്നതിനാൽ ഷരുൺ നാട്ടുകാർക്കു സുപരിചിതനാണ്. എന്നാൽ അപകടവിവരം ആരെയും അറിയിക്കാതെ മെച്ചനയിൽനിന്ന് ബന്ധുക്കളെ വരുത്തി ആശുപത്രിയിൽപോയത് എന്തിനെന്ന കാര്യത്തിലാണ് ആശയക്കുഴപ്പമുള്ളത്. കള്ളത്തോക്കിൽനിന്നാണ് വെടിയേറ്റതെന്നാണ് പോലീസും സംശയിക്കുന്നത്. എന്നാൽ തോക്ക് കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണ്. കാട്ടുപന്നിയും കുരങ്ങും മയിലുമെല്ലാം കൃഷിനശിപ്പിക്കാനെത്തുന്നുണ്ട്. അതിൽതന്നെ കാട്ടുപന്നി, കുരങ്ങു ശല്യമാണ് അസഹനീയം. അതിനാൽതന്നെ വയലുകളിൽ രാത്രി കാവൽ പതിവാണ്. വിവിധ ആളുകളുടേതായി പത്തേക്കറിലധികം പ്രദേശത്ത് നെൽക്കൃഷിയുണ്ട്. സാധാരണ പടക്കമെറിഞ്ഞാണ് വന്യമൃഗങ്ങളെ ഓടിക്കുന്നത്. രാത്രിയിൽ ശബ്ദം കേട്ടപ്പോഴും പതിവുപോലെ പടക്കമെറിഞ്ഞതാണെന്ന് മാത്രമേ നാട്ടുകാരും പ്രതീക്ഷിച്ചുള്ളൂ. അതിനാൽ ശബ്ദം കേട്ടവർപോലും അന്വേഷിച്ചില്ല. പിന്നാലെ പോലീസ് എത്തിയതോടെയാണ് നാട്ടുകാരും വിവരമറിഞ്ഞത്. : കോട്ടത്തറ വണ്ടിയാമ്പറ്റയിലെ ഷരുണിന്റെ ഉടമസ്ഥതയിലുള്ള വയലിൽനിന്ന് തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് വെടിയേറ്റത്. ഈ ഭാഗത്ത് കാട്ടുപന്നിശല്യം രൂക്ഷമാണ്. വയലിൽ ഇളക്കംകണ്ട് ഇരിക്കുന്നിടത്തുനിന്ന് എഴുന്നേറ്റ് വീണ്ടും ഇരിക്കുന്നതിനിടെ പുറമേനിന്നാരോ വെടിവെച്ചെന്നാണ് ഇരുവരും പോലീസിനോട് പറഞ്ഞത്. പരിക്കേറ്റവരെ മെച്ചനയിൽനിന്ന് വാഹനം വരുത്തി കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തുമ്പോഴേക്കും ജയൻ മരിച്ചിരുന്നു. ആശുപത്രി അധികൃതരാണ് പോലീസിൽ വിവരമറിയിച്ചത്. ജയന്റെ കഴുത്തിൽ ഇടതുഭാഗത്താണ് വെടിയേറ്റത്. സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഷരുണിന്റെ വലതുകൈമുട്ടിലും കവിളിലും പരിക്കേറ്റിട്ടുണ്ട്. കൈമുട്ടിന് പൊട്ടലുണ്ട്. ഷരുണിന് ഗുരുതരമായ പരിക്കുകളുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് പോലീസ് പറഞ്ഞു. ഷരുണിനെ ചോദ്യംചെയ്യാൻ കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ചയും പോലീസ് സ്ഥലത്ത് പരിശോധന നടത്തി. തോക്ക് കണ്ടെത്താനായിട്ടില്ല. സംഘമെത്തിയ ഷരുണിന്റെ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘത്തിലുള്ള ചന്ദ്രപ്പനെയും കുഞ്ഞിരാമനെയും ചോദ്യംചെയ്യലിനുശേഷം വിട്ടയച്ചു. വെടിയേറ്റതുസംബന്ധിച്ച് ദുരൂഹതകളുണ്ടെങ്കിലും ജയന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷമേ കൂടുതൽ വ്യക്തതവരുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. ഡിവൈ.എസ്.പി. എം.ഡി. സുനിലിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.എ. സന്തോഷാണ് കേസന്വേഷിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3EdaC6v
via IFTTT