Breaking

Saturday, August 21, 2021

2029-ഓടെ ചൊവ്വാ ഉപഗ്രഹത്തിൽനിന്ന്‌ മണ്ണെത്തിക്കുമെന്ന് ജപ്പാൻ

ടോക്യോ: 2029-ഓടെ ചൊവ്വാ ഉപഗ്രഹമായ ഫോബോസിൽനിന്ന് ഭൂമിയിലേക്ക് മണ്ണെത്തിക്കാൻ ജപ്പാൻ ലക്ഷ്യമിടുന്നു. ഗ്രഹത്തിന്റെ ഉദ്‌ഭവം, ജീവിതസാധ്യതകൾ എന്നിവ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായുള്ള പര്യവേക്ഷണ വാഹനം 2024-ൽ ഫോബോസിലെത്തിച്ച് 10 ഗ്രാം മണ്ണുമായി 2029-ൽ തിരികെയെത്തിക്കുകയാണ് ലക്ഷ്യമെന്ന് ജാപ്പനീസ് ബഹിരാകാശ ഏജൻസിയായ ജാക്സാ വിശദീകരിച്ചു. ഫോബോസിലെ മണ്ണിൽ ചൊവ്വയുടെ മണ്ണിന്റെ 0.1 ശതമാനം അംശമടങ്ങിയിട്ടുണ്ട്. പത്തുഗ്രാമിൽ 30 തരിയോളമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പദ്ധതിയുെട മാനേജർ യുസുഹിറോ കവാകാറ്റ്സു പറഞ്ഞു. പദ്ധതി നടപ്പായാൽ യു.എസിനെയും ചൈനയെയും പിന്നിലാക്കാൻ ജപ്പാനാവുമെന്നും കവാകാറ്റ്സു വ്യക്തമാക്കി.ഫോബോസിലെ മണ്ണിൽ ചൊവ്വയിൽനിന്നുള്ള വസ്തുക്കൾ കലർന്നതാകാൻ സാധ്യതയുണ്ട്. ഇത് ഗവേഷണങ്ങളുടെ സാധ്യത വർധിപ്പിക്കുമെന്ന് ബഹിരാകാശഗവേഷകനായ തോമോഹിറോ ഉസുയ് ചൂണ്ടിക്കാട്ടി. ചൊവ്വയിൽ പര്യവേക്ഷണം തുടരുന്ന അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെ പെർസിവിയറൻസ് 31 സാംപിളുകൾ ഇതുവരെ ശേഖരിച്ചിട്ടുണ്ട്. എന്നാൽ, യൂറോപ്യൻ യൂണിയൻറെ സഹായത്തോടെ 2031-ലാകും പെർസിവിയറൻസ് മടങ്ങുക. മേയിൽ ചൈന ബഹിരാകാശ വാഹനം ചൊവ്വയിലെത്തിച്ചെങ്കിലും 2030-ഓടെ തിരികെയെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/380uLhF
via IFTTT