വടകര : താലിമാല ചാർത്തിയില്ല, വിവാഹമോതിരം കൈമാറിയില്ല... എല്ലാറ്റിനും കഴിയുമായിരുന്നിട്ടും ഒരുതരി സ്വർണംപോലും വേണ്ടെന്നുവെച്ച് അഖിലേഷും അർച്ചനയും വിവാഹിതരായി. സ്വർണത്തിലും ആഡംബരത്തിലും മഞ്ഞളിക്കുന്ന കല്യാണക്കാഴ്ചകളിൽനിന്നും തീർത്തും വേറിട്ടുനിൽക്കുന്നതായി വ്യാഴാഴ്ച കൈവേലിയിൽ നടന്ന അഖിലേഷിന്റെയും അർച്ചനയുടെയും വിവാഹം. മടപ്പള്ളി പുളിയേരീന്റവിട സുരേഷ്ബാബുവിന്റെയും (കമല ഫ്ളവേഴ്‌സ്, വടകര) ജയശ്രീയുടെയും മകനാണ് അഖിലേഷ്. അർച്ചന കൈവേലി ചെറുവത്ത് അശോകന്റെയും ശോഭയുടെയും മകൾ. കല്യാണം ഉറപ്പിച്ചതിനുശേഷം അഖിലേഷും അർച്ചനയുമാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ഒരുതരി സ്വർണംപോലും വേണ്ടെന്നായിരുന്നു നിലപാട്. വിവാഹത്തിന് താലിമാല കെട്ടില്ല, മോതിരം കൈമാറില്ല. ഇരുവരുടെയും കുടുംബങ്ങൾ സാമ്പത്തികമായി മോശമല്ലാത്ത സ്ഥിതിയിലുള്ളവരാണ്. അതുകൊണ്ടുതന്നെ ചില്ലറ എതിർപ്പുകളൊക്കെ തുടക്കത്തിൽ ഉയർന്നു. പക്ഷേ, പിന്നീട് എല്ലാവരും ഇതിലെ നന്മ മനസ്സിലാക്കി ഒപ്പംനിന്നു. വ്യാഴാഴ്ച തീരുമാനം അക്ഷരംപ്രതി പാലിക്കപ്പെട്ടു. 15-ഓളം പേർ മാത്രമാണ് വധൂഗൃഹത്തിലെത്തിയത്. കല്യാണച്ചടങ്ങായി ആകെ നടന്നത് വരണമാല്യം ചാർത്തലും ബൊക്കെ കൈമാറലും മാത്രം. ഇരുകുടുംബങ്ങളും ഒരുപണത്തൂക്കം സ്വർണംപോലും കല്യാണത്തിന് വാങ്ങിയില്ല. സ്ത്രീധനവും വിവാഹച്ചെലവുമെല്ലാം വലിയ ചർച്ചയാകുന്ന സമയത്ത് ഈ രീതിയിൽ നടത്തിയ കല്യാണം ഏറെ പ്രശംസിക്കപ്പെട്ടു. സ്ത്രീധനപ്രശ്നം ചർച്ചയാകും മുമ്പെതന്നെ അഖിലേഷും അർച്ചനയും ഈ തീരുമാനമെടുത്തിരുന്നു. ഏപ്രിൽ 25-നായിരുന്നു ഇവരുടെ കല്യാണം തീരുമാനിച്ചത്. കോവിഡ് നിയന്ത്രണവും മറ്റും വന്നപ്പോൾ തീയതി നീളുകയായിരുന്നു. ബി.ടെക്. ബിരുദ ധാരിയും സിവിൽ എൻജിനിയറുമാണ് അഖിലേഷ്. അർച്ചന എം. ടെക്.കാരിയാണ്.വിവാഹിതരായ അഖിലേഷും അർച്ചനയും ബന്ധുക്കൾക്കൊപ്പം
from mathrubhumi.latestnews.rssfeed https://ift.tt/3z1Qn8N
via
IFTTT