Breaking

Saturday, July 3, 2021

പുളിക്കീഴ് സ്പിരിറ്റ് ചോർത്തൽ: കോടികളുടെ വെട്ടിപ്പ് നടന്നതായി സൂചന

പുളിക്കീഴ് (പത്തനംതിട്ട): ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിലേക്ക് മദ്യ നിർമാണത്തിനായി എത്തിച്ച സ്പിരിറ്റ് മറിച്ചുവിറ്റ കേസിൽ പ്രതികളായ ഉന്നത ഉദ്യോഗസ്ഥരെ കണ്ടെത്താനാകാതെ പോലീസ്. ജനറൽ മാനേജർ അലക്സ് പി.ഏബ്രഹാം, പേഴ്സണൽ മാനേജർ ഷെഹിം, പ്രൊഡക്ഷൻ മാനേജർ മേഘാ മുരളി എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. പലതവണയായി, കോടികളുടെ തട്ടിപ്പ് നടന്നെന്ന സൂചന ലഭിച്ചിട്ടുണ്ട്.അതിനിടെ, ലീഗൽ മെട്രോളജി, എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്തുനിന്ന്‌ എത്തിയ പ്രത്യേക സംഘം ടാങ്കർ ലോറികളിൽ വെള്ളിയാഴ്ച ശാസ്ത്രീയ പരിശോധന നടത്തി. ലോറിക്ക് മുകളിലുള്ള ഇ ലോക്കുമായി ബന്ധിപ്പിച്ചിരിക്കുന്ന പൈപ്പ് മുറിച്ച നിലയിലാണെന്ന് കണ്ടെത്തി. ലോറിയുടെ ആകെയുള്ള ആറ് അറകളിലെ മൂന്നെണ്ണത്തിന്റെ മൂടി തുറന്ന് സ്പിരിറ്റ് എടുത്തതായാണ് നിഗമനം. ഊറ്റിയെടുക്കുന്ന സ്പിരിറ്റിന് തത്തുല്യമായ അളവിൽ വെള്ളം ചേർത്തെന്നും സംശയിക്കുന്നു.പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയെന്ന് ആക്ഷേപം ജില്ലയിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെല്ലാം വ്യാഴാഴ്ച പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. പ്രതിപ്പട്ടികയിലുള്ള ഉദ്യോഗസ്ഥർ ഈ സമയം പോലീസ് സ്റ്റേഷന് കൈയെത്തും ദൂരത്തുള്ള കമ്പനിയിൽ ഉണ്ടായിരുന്നു. ഇവരെ ചോദ്യം ചെയ്യാനോ ഓഫീസിലെ രേഖകൾ പരിശോധിക്കാനോ പോലീസ് നടപടി സ്വീകരിച്ചില്ല. ഇവിടെയുള്ള സുപ്രധാന ഫയലുകളെല്ലാം എടുത്ത് വ്യാഴാഴ്ച രാത്രിയോടെ ചില ഉദ്യോഗസ്ഥർ മുങ്ങിയെന്ന് മറ്റ് ജീവനക്കാർ പറഞ്ഞു. വെള്ളിയാഴ്ച പുളിക്കീഴ് പോലീസ്, കമ്പനിയിലെത്തി മൂന്ന് ഉദ്യോഗസ്ഥരും ഹാജരാകാൻ നോട്ടീസ് നൽകി. സ്റ്റോക്ക് രജിസ്റ്റർ പരിശോധിച്ചു.ഉദ്യോഗസ്ഥ, കരാർ ലോബികളോടൊപ്പം അന്യസംസ്ഥാന സ്പിരിറ്റ് മാഫിയയും ചേർന്നാണ് തട്ടിപ്പ് നടത്തിവന്നിരുന്നതെന്നാണ് സൂചന. മുമ്പും സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിലും വിവരം പുറത്തറിഞ്ഞില്ല. കരാർ ലോബികൾ തമ്മിലുള്ള കുടിപ്പകയാണ് വിവരം ചോരാൻ കാരണം.ആറ് വർഷംമുമ്പും തട്ടിപ്പ് 2015 ഓഗസ്റ്റ് എട്ടാം തീയതിയും സ്പിരിറ്റ് വെട്ടിപ്പ് നടന്നിട്ടുണ്ട്. 20,000 ലിറ്റർ സ്പിരിറ്റാണ് അന്നും നഷ്ടമായത്. മഹാരാഷ്ട്രയിലെ കമ്പനിയിൽനിന്ന് കരാറുകാരൻ സ്പിരിറ്റ് വാങ്ങിയെങ്കിലും പുളിക്കീഴെത്തിയില്ല. അന്ന് ജോലിയിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ ഇപ്പോഴത്തെ കേസിലും ഉൾപ്പെട്ടിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3he903y
via IFTTT