Breaking

Tuesday, February 16, 2021

ഏറ്റെടുക്കാനാളില്ല; മനോനില തെറ്റിയ സ്ത്രീയുമായി വനിതാ പോലീസ് കറങ്ങിയത് ഒരു പകൽ

കോട്ടയം: മനോനില തെറ്റിയതിനാൽ ബഹളമുണ്ടാക്കുകയും യാത്രക്കാരെ ശല്യപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത സ്ത്രീയെ സുരക്ഷിതസ്ഥലത്തെത്തിക്കാൻ പിങ്ക് പോലീസ് കറങ്ങിയത് ഒരു പകൽ. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവങ്ങൾക്ക് തുടക്കം. ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ച സന്ദേശത്തെ തുടർന്നാണ് പിങ്ക് പോലീസ് നാഗമ്പടം ബസ് സ്റ്റാൻഡിലെത്തുന്നത്. അസഭ്യവർഷവും ഭീഷണിയുമായി നിന്ന സ്ത്രീയെ അനുനയിപ്പിക്കാൻ പിങ്ക് പോലീസ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇരുകാലുകളും നീരുവന്ന് വ്രണമായ അവസ്ഥയിലായ ഇവരെ ഏതെങ്കിലും വനിതാ സംരക്ഷണകേന്ദ്രത്തിലാക്കാൻ പോലീസ് ശ്രമം തുടങ്ങി. പല കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിലും മനോനില തെറ്റിയതിനാലും ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. പോലീസ് ആംബുലൻസിനായി നഗരസഭയുടെ സഹായം തേടി. പിന്നീട് ജില്ലാ ആശുപത്രിയിലെത്തിച്ച് കോവിഡ് പരിശോധന നടത്തി. കാത്തുനിന്ന് റിസൽട്ടും വാങ്ങി നേരെ നവജീവനിലേക്ക്. അവിടെനിന്ന് ഡയറക്ടർ പി.യു.തോമസിന്റെ കത്തുമായി വൈകീട്ട് ആറുമണിയോടെ മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സ്ത്രീയെ ഏറ്റെടുക്കാൻ ആശുപത്രി അധികൃതർ തയ്യാറായതോടെ പിങ്ക് പോലീസിന്റെ ഒരു പകൽ നീണ്ട ശ്രമം ഫലം കണ്ടു. നേരത്തെ നഗരസഭാ അധികൃതർ ശാന്തിഭവനിലെത്തിച്ച ഇവർ അവിടെനിന്ന് രക്ഷപ്പെട്ട് നാഗമ്പടത്ത് അലഞ്ഞുതിരിഞ്ഞ് കഴിയുകയായിരുന്നു. ഭർത്താവും മക്കളുമുണ്ടെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. അങ്കമാലിയിലാണ് വീട്, വിവാഹം കഴിച്ചയച്ചത് പെരുമ്പാവൂരും. 'ഭർത്താവ്, എന്റെ മകൻ' എന്ന് ഇടക്കിടെ പോലീസിനോട് പറയുന്നുണ്ട്. ഇവർ പറഞ്ഞതനുസരിച്ച് അങ്കമാലി, പെരുമ്പാവൂർ ഉൾപ്പെടെ പോലീസ് സ്റ്റേഷനുകളുമായി പിങ്ക് പോലീസ് ബന്ധപ്പെട്ടെങ്കിലും കാണാതായതു സംബന്ധിച്ച പരാതികളൊന്നും ഈ സ്റ്റേഷനുകളിലില്ല. ഭർത്താവും മക്കളും ചേർന്ന് ഉപേക്ഷിച്ചതാകാമെന്നാണ് പോലീസ് കരുതുന്നത്. പട്ടിണിയും രോഗാവസ്ഥയും മൂലം അവശനിലയിലാണ് 60 വയസ് തോന്നിക്കുന്ന ഇവർ. ഒരു പകൽ കഷ്ടപ്പെട്ടെങ്കിലും ഇവരെ സുരക്ഷിതകേന്ദ്രത്തിലെത്തിക്കാനായതിന്റെ സന്തോഷത്തിലാണ് പിങ്ക് പോലീസ് എസ്.ഐ. അനിലാകുമാരി, സി.പി.ഒ.മാരായ താനിയ വർഗീസ്, ജ്യോതിമോൾ എന്നിവർ. Content Highlights:Kottayam, Pink Patrol Wings Kerala Police


from mathrubhumi.latestnews.rssfeed https://ift.tt/2ZqCLEh
via IFTTT