Breaking

Tuesday, February 16, 2021

കാപ്പൻ സംഘത്തിന് പാലാമാത്രം; ഘടകകക്ഷിയാക്കി അധികസീറ്റ് നൽകാനാകില്ലെന്ന് കോൺഗ്രസ്

തിരുവനന്തപുരം: എൻ.സി.പി. വിട്ടുവന്ന മാണി സി. കാപ്പന്റെ വിഭാഗത്തെ ഘടകകക്ഷിയായി യു.ഡി.എഫിൽ ഉൾപ്പെടുത്താനാകില്ലെന്ന നിലപാടിലേക്ക് കോൺഗ്രസ്. ‘എൻ.സി.പി. കേരള’ എന്നനിലയിൽ പുതിയ പാർട്ടി രൂപവത്കരിക്കുന്നതിനുള്ള ശ്രമം കാപ്പൻ നടത്തുന്നതിനിടെയാണ് കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നിലപാട് വ്യക്തമാക്കിയത്.മുല്ലപ്പള്ളി പറഞ്ഞതിനെ ശരിെവച്ച് ഡൽഹിയിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതികരിച്ചു. കാപ്പൻ വിഭാഗം വന്നത് മധ്യതിരുവിതാംകൂറിൽ ഗുണംചെയ്യുമെങ്കിലും കൂടുതൽ സീറ്റുനൽകാൻ പരിമിതികളുണ്ടെന്ന് വേണുഗോപാൽ പറഞ്ഞു. പാർട്ടിയെന്നനിലയിൽ എൻ.സി.പി. ഇടതുമുന്നണി വിട്ടുവരികയാണെങ്കിൽ യു.ഡി.എഫിൽ ഘടകകക്ഷിയാക്കുന്നതിന് എതിർപ്പുണ്ടായിരുന്നില്ല. മാണി സി. കാപ്പനും അദ്ദേഹത്തിന്റെ അനുയായികളും മാത്രമാണ് യു.ഡി.എഫിലേക്കെത്തിയത്. അതുകൊണ്ടുതന്നെ പാർട്ടിയെന്നനിലയിൽ മുന്നണിയുടെ ഭാഗമാക്കാൻ കോൺഗ്രസ് മടിക്കുന്നു. കാപ്പന് കോൺഗ്രസ് അംഗത്വംനൽകി പാലായിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിപ്പിക്കാമെന്ന നിർദേശമാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്. അല്ലെങ്കിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി പാലായിൽ മത്സരിക്കാം. പ്രത്യേകകക്ഷിയായി മുന്നണിയിലെടുത്ത് കൂടുതൽ സീറ്റുകൾ നൽകിയാൽ മറ്റൊരപകടവും കോൺഗ്രസ് കാണുന്നു. വീണ്ടും എൻ.സി.പി.കൾ ലയിക്കുന്ന സാഹചര്യമുണ്ടായാൽ നഷ്ടം യു.ഡി.എഫിനാകും. ഇത്തരം വിലയിരുത്തലാണ് കാപ്പൻ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കട്ടെയെന്ന നിലപാടിലേക്ക് നേതൃത്വത്തെയെത്തിച്ചത്.ഹൈക്കമാൻഡ് തീരുമാനിക്കണംകാപ്പൻ വിഭാഗത്തെ ഘടകകക്ഷിയാക്കണമെങ്കിൽ ഹൈക്കമാൻഡ് തീരുമാനംവേണം. അദ്ദേഹത്തിന് മൂന്നുസീറ്റ് വാഗ്ദാനം ചെയ്തതിനെക്കുറിച്ചറിയില്ല. ഞാനുള്ള ചർച്ചകളിലൊന്നും മൂന്നുസീറ്റെന്ന നിർദേശം വന്നിട്ടില്ല. കാപ്പന് കൈപ്പത്തി ചിഹ്നം നൽകുന്നതിൽ സന്തോഷമേയുള്ളൂ. അദ്ദേഹം കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കട്ടെ-മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.പി.സി.സി. അധ്യക്ഷൻ


from mathrubhumi.latestnews.rssfeed https://ift.tt/3qozmBZ
via IFTTT