ന്യൂഡൽഹി: തിങ്കളാഴ്ച തുടങ്ങുന്ന രണ്ടാംഘട്ട കോവിഡ് വാക്സിനേഷനുള്ള മാർഗരേഖ പുറത്തിറക്കി. സംസ്ഥാന ആരോഗ്യവകുപ്പു സെക്രട്ടറിമാരുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജേഷ് ഭൂഷണും ഉന്നതാധികാര സമിതിയുടെ(Co-WIN) അധ്യക്ഷൻ ഡോ. ആർ.എസ്. ശർമയും ഇതുസംബന്ധിച്ച് വെള്ളിയാഴ്ച ചർച്ച നടത്തി. 60 വയസ്സു കഴിഞ്ഞവർക്കും 45-ന് മുകളിലുള്ള, മറ്റ് രോഗങ്ങളുള്ളവർക്കുമാണ് കുത്തിവെപ്പ് തുടങ്ങുന്നത്. സ്വകാര്യ ആശുപത്രികളിൽ വാക്സിന് പോകുന്നവർ ചെറിയൊരു തുക കുത്തിവെപ്പ് ചെലവിനായി നൽകണം. അത് എത്രയാണെന്ന് നിശ്ചയിച്ചിട്ടില്ല. 45ന് മുകളിലുള്ളവർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം തിങ്കളാഴ്ച തുടങ്ങുന്ന രണ്ടാംഘട്ട കോവിഡ് വാക്സിനേഷന് 45-നും 59-നും ഇടയിലുള്ള, മറ്റുരോഗങ്ങളുള്ളവർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്. കുത്തിവെപ്പെടുക്കാൻ താഴെപ്പറയുന്ന രേഖകളിലൊന്നും ഹാജരാക്കണം. ആധാർ കാർഡ്, വോട്ടർ തിരിച്ചറിയൽ കാർഡ്, വാക്സിനുവേണ്ടി ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയിട്ടുണ്ടെങ്കിൽ അതിനായി ഉപായോഗിച്ച ഫോട്ടോയുള്ള തിരിച്ചറിയൽ കാർഡ് (ആധാറോ വോട്ടർകാർഡോ ഇല്ലെങ്കിൽ) ആരോഗ്യപ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും തൊഴിൽ രേഖയോ ഔദ്യോഗിക തിരിച്ചറിയൽകാർഡോ. മൂന്നുവിധത്തിൽ വാക്സിനെടുക്കാം 1 Co-Win ആപ്പ് വഴിയോ ആരോഗ്യസേതു ആപ്പ് വഴിയോ സ്വന്തമായി രജിസ്റ്റർചെയ്യാം. കുത്തിവെപ്പുകേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സർക്കാർ, സ്വകാര്യ ആശുപത്രികളുടെ വിവരങ്ങൾ അതിലുണ്ടാവും. കേന്ദ്രവും വാക്സിനെടുക്കാൻ താത്പര്യപ്പെടുന്ന ദിവസം, സമയം തുടങ്ങിയവയും രജിസ്റ്റർചെയ്യുമ്പോൾ തിരഞ്ഞെടുക്കാം. 2 സ്വന്തമായി രജിസ്റ്റർചെയ്യാൻ പറ്റാത്തവർക്ക് ആവശ്യമായ രേഖകളുമായി വാക്സിൻകേന്ദ്രത്തിലേക്കുപോയി അവിടന്ന് രജിസ്റ്റർചെയ്ത് കുത്തിവെപ്പ് നടത്താം. 3 സംസ്ഥാനസർക്കാരുകൾ കുത്തിവെപ്പിന് മുൻകൂട്ടി നിശ്ചയിക്കുന്ന ദിവസം വാക്സിനെടുക്കാം. ആശാ വർക്കർമാർ, പഞ്ചായത്തംഗങ്ങൾ, വനിതാ സ്വയംസഹായസംഘങ്ങൾ മുതലായവവഴി പരമാവധി ആളുകളെ വാക്സിൻകേന്ദ്രങ്ങളിലെത്തിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2Mxd16A
via
IFTTT