Breaking

Thursday, February 25, 2021

കേരളത്തിലേക്കുള്ള അതിർത്തി അടയ്ക്കല്‍: കർണാടകസർക്കാരിനും കേന്ദ്രത്തിനും ഹൈക്കോടതി നോട്ടീസ്

ബെംഗളൂരു: കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ പേരിൽ അതിർത്തി ചെക്ക്പോസ്റ്റുകൾ അടച്ച് യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരേ നൽകിയ ഹർജിയിൽ ബന്ധപ്പെട്ടവർക്ക് കർണാടക ഹൈക്കോടതി നോട്ടീസയച്ചു. കർണാടകസർക്കാരിനും കേന്ദ്രസർക്കാരിനും ദക്ഷിണകന്നഡ ജില്ലയുടെ ദുരന്തനിവാരണസമിതി അധ്യക്ഷൻകൂടിയായ ഡെപ്യൂട്ടി കമ്മിഷണർക്കുമാണ് നോട്ടീസയച്ചത്. അതേസമയം, നിലവിലുള്ള നിയന്ത്രണങ്ങൾക്ക് താത്കാലികസ്റ്റേ ഇല്ല. കേസ് മാർച്ച് അഞ്ചിന് പരിഗണിക്കാൻ മാറ്റി. അതിർത്തിയിൽ ചെക്ക്പോസ്റ്റുകൾ അടച്ചതും യാത്രക്കാരെ തടയുന്നതും കേന്ദ്ര സർക്കാരിന്റെ കോവിഡ്-19 അൺലോക്ക് നാലാംഘട്ടത്തിൽ പറഞ്ഞിരിക്കുന്ന യാത്രാഇളവിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി മംഗളൂരുവിലെ അഭിഭാഷകനായ ബി. സുബ്ബയ്യ റായി നൽകിയ പരാതിയിലാണ് ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവസ് ഒക്ക, ജസ്റ്റിസ് സച്ചിൻ ശങ്കർ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. കേരള-കർണാടക അതിർത്തിയിൽ ദക്ഷിണ കന്നഡ ജില്ലയിലെ 12 അതിർത്തി ചെക്ക്പോസ്റ്റുകൾ അടച്ചതായും ബാക്കിയുള്ള അഞ്ച് ചെക്ക്പോസ്റ്റുകളിൽ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുള്ളവരെമാത്രം കടത്തിവിടാനുമാണ് കർണാടകയുടെ തീരുമാനമെന്നും ഹർജിയിൽ പറയുന്നു. അതിർത്തിജില്ലയായ കാസർകോട്ടുനിന്ന് ദക്ഷിണകന്നഡ ജില്ലയിലേക്കും തിരിച്ചും ജോലി ആവശ്യത്തിനും വ്യാപാര ആവശ്യത്തിനും ചികിത്സാ ആവശ്യങ്ങൾക്കും ദിവസവും വരുന്നവർക്ക് ഇത് വലിയ ദുരിതമുണ്ടാക്കുന്നുണ്ട്. വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കു വന്നുപോകുന്ന വിദ്യാർഥികൾക്കും ഇതു പ്രയാസമാണ്-ഹർജിയിൽ പറഞ്ഞു. അടിയന്തര പരിഗണന ആവശ്യപ്പെട്ടു നൽകിയ ഹർജി ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് കോടതി പരിഗണിച്ചത്. അൺലോക്ക് നാലിലെ മാർഗനിർദേശം നിലവിലിരിക്കെ എങ്ങനെയാണ് അതിർത്തിയിൽ യാത്രക്കാരെ തടയുകയെന്ന് അഡ്വക്കറ്റ് ജനറലിനോട് കോടതി ചോദിച്ചു. അന്തസ്സംസ്ഥാന വാഹനങ്ങളെയും യാത്രക്കാരെയും തടയാൻ പാടില്ലെന്നാണ് മാർഗനിർദേശം. തടയുകയല്ല, ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെടുകമാത്രമാണ് ചെയ്തതെന്ന് അഡ്വക്കറ്റ് ജനറൽ വിശദീകരിച്ചു. തുടർന്ന് ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/3qUczhs
via IFTTT