മുംബൈ: കോവിഡിനുള്ള മരുന്നെന്ന് പ്രഖ്യാപിച്ചുകൊണ്ട് രാംദേവിന്റെ പതഞ്ജലി ഇറക്കിയ കൊറോണിൽ എന്ന ഗുളിക മഹാരാഷ്ട്രയിൽ വിൽക്കാൻ അനുവദിക്കില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി അനിൽ ദേശ്മുഖ് വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും അംഗീകരിക്കാത്ത മരുന്നു സംസ്ഥാനത്ത് വിൽക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ''ഈ മരുന്നിന്റെ പരീക്ഷണത്തെ ഐ.എം.എ. ചോദ്യം ചെയ്തിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്ന കമ്പനിയുടെ പ്രഖ്യാപനത്തെ സംഘടന തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. അതിനാൽ ഇതിന്റെ വിൽപ്പന സംസ്ഥാനത്ത് അനുവദിക്കാൻ കഴിയില്ല.'' -മന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ, ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി എന്നിവർ ഈ മരുന്നു പുറത്തിറക്കുന്ന ചടങ്ങിൽ രാംദേവിനൊപ്പം പങ്കെടുത്തിരുന്നു. ആയുഷ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് മരുന്നു പുറത്തിറക്കുന്നതെന്ന് രാംദേവ് അവകാശപ്പെട്ടിരുന്നു. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ അംഗീകാരമുള്ളതിനാൽ 158 രാജ്യങ്ങളിൽ ഇത് വിൽക്കാമെന്നും പത്രക്കുറിപ്പിൽ പതഞ്ജലി അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇതിനെ ശക്തമായി എതിർക്കുകയാണുണ്ടായത്. കോവിഡ് ചികിത്സയ്ക്ക് തങ്ങൾ ഒരു പരമ്പരാഗത മരുന്നിനും അംഗീകാരം നൽകിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയും പിന്നീട് വ്യക്തമാക്കി. Content Highlights: Maharashtra refuses to allow sale of Patanjalis Coronil without proper certification
from mathrubhumi.latestnews.rssfeed https://ift.tt/3pRZh3N
via
IFTTT