മുംബൈ: ജനുവരി ഒന്നു മുതൽ രാജ്യത്ത് കളിപ്പാട്ടങ്ങളിൽ ബി.ഐ.എസ്. (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) സർട്ടിഫിക്കേഷൻ നിർബന്ധമാക്കുന്നു. ചൈനയിൽനിന്ന് നിലവാരം കുറഞ്ഞ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനാണ് നടപടി. സെപ്റ്റംബർ ഒന്നു മുതൽ ഇതു നടപ്പാക്കാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും ഈ രംഗത്തെ വ്യാപാരികളുടെ ആവശ്യം പരിഗണിച്ച് നാലുമാസംകൂടി സമയം നൽകുകയായിരുന്നു. പുതിയ ഉത്തരവനുസരിച്ച് ജനുവരി ഒന്നു മുതൽ 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾക്കും വസ്തുക്കൾക്കും ബി.എസ്.എസ്. സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം. സർട്ടിഫിക്കേഷനില്ലെങ്കിൽ ക്രിമിനൽ കേസെടുക്കാനും വലിയ പിഴ ഈടാക്കാനുമാണ് സർക്കാർ തീരുമാനം. ജർമൻ മാർക്കറ്റ് ഡേറ്റ പോർട്ടലായ സ്റ്റാറ്റിസ്റ്റയുടെ കണക്കു പ്രകാരം 3810 കോടി ഡോളർ (ഏകദേശം 28,000 കോടി രൂപ) വരുന്നതാണ് ഇന്ത്യയിലെ കളിപ്പാട്ട വ്യവസായം. കളിപ്പാട്ട നിർമാണത്തിനുപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരത്തിൽ ഇന്ത്യ ഇതുവരെ വലിയ നിഷ്കർഷ പുലർത്തിയിരുന്നില്ല. ഇതിന്റെ ഫലമായി ഗുണനിലവാരം കുറഞ്ഞതും അപകടകരമായതുമായ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ വൻതോതിൽ ഇവിടേക്ക് ഇറക്കുമതി ചെയ്തിരുന്നു. ഇത് നിയന്ത്രിക്കുന്നതിനു കൂടിയാണ് കേന്ദ്രം നിയമം ശക്തമാക്കുന്നത്. ചൈനയിൽനിന്നുള്ള കളിപ്പാട്ട ഇറക്കുമതി നിയന്ത്രിച്ച് ഇന്ത്യയിൽ അവയുടെ ഉത്പാദനം മെച്ചപ്പെടുത്തുന്നതിനും കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/35Ne8Gk
via
IFTTT