എടപ്പാൾ: കൈവശത്തിലുള്ള ഭൂമി രേഖയിലുള്ളതിനേക്കാൾ കൂടുതലാണെങ്കിൽ അതിനും പോക്കുവരവുചെയ്യാൻ നടപടിയാകുന്നു. ആധാരത്തിലുള്ള ഭൂമിയും കൈവശമുള്ള ഭൂമിയും തമ്മിലുള്ള അളവുവ്യത്യാസംമൂലം അധിക ഭൂമികൊണ്ടുള്ള പ്രയോജനം നഷ്ടപ്പെട്ട ആയിരക്കണക്കിനാളുകൾക്ക് ഗുണകരമാകുന്നതാണ് പുതിയ തീരുമാനം.നികുതി സ്വീകരിക്കലും പോക്കുവരവുചെയ്യലും സംബന്ധിച്ച് നിലനിൽക്കുന്ന ഒട്ടേറെ ആശയക്കുഴപ്പങ്ങൾക്കും ഈ തീരുമാനം പരിഹാരമാകും. 1991-ൽ റവന്യൂബോർഡ് സെക്രട്ടറി ഇറക്കിയ സർക്കുലർ പ്രകാരമായിരുന്നു കാലങ്ങളായി സംസ്ഥാനത്ത് പോക്കുവരവ് നടപടികൾ ചെയ്തിരുന്നത്. റീസർവേ റെക്കോഡുകളും സബ്ഡിവിഷൻ റെക്കോഡുകളും പ്രകാരം നടത്തിയ റീസർവേയിലുള്ള വിസ്തീർണത്തിനുമാത്രമേ പോക്കുവരവ് ചെയ്തുകൊടുക്കാവൂ എന്നാണ് ഈ സർക്കുലർ. എന്നാൽ റീസർവേപ്രകാരം അനുവദനീയമായ അളവിൽ കൂട്ടിച്ചേർക്കപ്പെട്ട കേസുകളിൽപ്പോലും അതിരടയാളച്ചട്ടങ്ങൾ ചൂണ്ടിക്കാട്ടി പോക്കുവരവുകൾ തടസ്സപ്പെടുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതാണ് പുതിയ തീരുമാനത്തിനു കാരണം.പഴയകാലത്ത് കാണമായും ചൂണ്ടാധാരമായുമെല്ലാം പല ജൻമിമാരും കുടിയാൻമാർക്ക് ഭൂമി നൽകിയിരുന്നു. കോലളവായിരുന്ന സമയത്ത് പത്തുസെന്റ് എന്നു പറഞ്ഞുകാണിക്കുന്ന സ്ഥലം ഇപ്പോഴത്തെ കൃത്യമായ അളവുസംവിധാനം വന്നതോടെ അതിലും ഏറെ കൂടുതലായി കാണപ്പെട്ടിരുന്നു. എന്നാൽ രേഖയിൽ ഇവ പത്തുസെന്റ് എന്നായിരിക്കും കാണിക്കുക. വിൽപ്പനയ്ക്കും മറ്റാവശ്യങ്ങൾക്കും രേഖയിലുള്ള ഭൂമിക്കുമാത്രമേ വില ലഭിക്കൂ. ഫലത്തിൽ കൂടുതൽ ഭൂമിയുണ്ടെങ്കിലും കൈവശക്കാരന് അതിന്റെ ഗുണം ലഭിക്കാത്ത അവസ്ഥയായിരുന്നു. ഇനിമുതൽ ഇത്തരം ഭൂമിയിലെ അധിക വിസ്തീർണത്തിന് തഹസിൽദാരുടെയും കളക്ടറുടെയും തീർപ്പിനുവിധേയമായി പോക്കുവരവും നികുതിയടയ്ക്കലും ചെയ്യാം. നികുതി അടച്ചശേഷം പട്ടയം ലഭിച്ചാൽ ഭൂമിയുടെ വിസ്തീർണത്തിനനുസരിച്ച ഗുണം ഉടമയ്ക്ക് ലഭിക്കും.പുതിയ നിർദേശങ്ങൾ1. റീസർവേ നടപടികളെടുക്കുമ്പോൾ മുൻ സർവേയിലെ വിസ്തീർണവ്യത്യാസങ്ങൾ പരിഹരിക്കാനുള്ള അനുവദനീയമായ പരിധി അഞ്ചുശതമാനത്തിൽ താഴെയുള്ളവ തഹസിൽദാർക്കും അതിലധികമുള്ളവയിൽ ജില്ലാകളക്ടർക്കുമായിരിക്കും. 2. രജിസ്‌ട്രേഡ് ഭൂമിയോടുചേർന്ന പുറമ്പോക്കുകളുടെയും സർക്കാർ ഭൂമികളുടെയും വിസ്തീർണം കുറവും അടുത്തുള്ളവയിൽ കൂടുതലുമുണ്ടെങ്കിൽ അവ സർക്കാർ ഭൂമിയിൽ ചേർക്കണം.
from mathrubhumi.latestnews.rssfeed https://ift.tt/33E9ho6
via
IFTTT