Breaking

Saturday, September 19, 2020

ഫാഷൻ ഗോൾഡ് ജൂവലറി നിക്ഷേപത്തട്ടിപ്പ്; ഖമറുദ്ദീന് പണം നേരിട്ട് നൽകിയെന്ന് നിക്ഷേപകർ

ചെറുവത്തൂർ: ഫാഷൻ ഗോൾഡ് ജൂവലറി ചെയർമാൻ എം.സി. ഖമറുദ്ദീൻ എം.എൽ.എ. മുഖ്യപ്രതിയായ നിക്ഷേപത്തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് തുടങ്ങി. മികച്ച ലാഭവിഹിതം വാഗ്ദാനംചെയ്ത് എം.സി. ഖമറുദീനും ടി.കെ. പൂക്കോയ തങ്ങളും നേരിട്ടാണ് പണം കൈപ്പറ്റിയതെന്ന് തട്ടിപ്പിനിരയായവർ അന്വേഷണസംഘത്തോട് പറഞ്ഞു. ലാഭവിഹിതം മുടങ്ങുകയും സ്ഥാപനം അടച്ചിടുകയും ചെയ്തപ്പോൾ നിക്ഷേപം തിരികെ നൽകണമെന്നാവശ്യപ്പെട്ട് ഇവരെ സമീപിച്ചു. നിക്ഷേപം തിരിച്ചുനൽകാതെ ഒഴിഞ്ഞുമാറാൻ തുടങ്ങിയതോടെയാണ് പരാതി നൽകിയതെന്നും ഇവർ മൊഴി നൽകി. ചന്തേര പോലീസ് രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ചിന് ആദ്യഘട്ടത്തിൽ കൈമാറിയ 13 കേസുകളിൽ അഞ്ച് പരാതിക്കാരുടെ മൊഴിയാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. അന്വേഷണസംഘത്തിലെ ഇൻസ്പെക്ടർ ടി. മധുസൂദനൻ നായരും സംഘവും ചന്തേര സ്റ്റേഷനിലെത്തിയാണ് പരാതിക്കാരിൽനിന്ന് മൊഴിയെടുത്തത്. തളിപ്പറമ്പ് ചപ്പാരപ്പടവിലെ എ. ഷാഹിദ (മൂന്നുലക്ഷം), കാങ്കോലിലെ കെ. സുബൈദ (അഞ്ചുലക്ഷം), തൃക്കരിപ്പൂർ തങ്കയത്തെ ടി.കെ. അബ്ദുൾ റഹ്മാൻ (ഏഴുലക്ഷം), മുൻ അധ്യാപകരായ കാങ്കോൽ നോർത്തിലെ എം.ടി.പി. അബ്ദുൾ ഖാദർ (എട്ടുലക്ഷം), കാങ്കോലിലെ എം.ടി.പി. ഇല്യാസ് (ആറുലക്ഷം) എന്നിവരാണ് തെളിവ് നൽകിയത്. ബാക്കിയുള്ളവരിൽനിന്ന് വരുംദിവസങ്ങളിൽ മൊഴിയെടുക്കും. അന്വേഷണസംഘത്തിലെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ കേസന്വേഷണച്ചുമതലയുള്ള ഡിവൈ.എസ്.പി. പി.കെ. സുധാകരൻ, ഡിറ്റക്ടീവ് ഇൻസ്പെക്ടർ കെ.കെ. മൊയ്തീൻ കുട്ടി തുടങ്ങിയവർ ക്വാറന്റീനിലാണ്. നിരീക്ഷണ കാലവധി തീരുന്ന മുറയ്ക്ക് ഇവരും അന്വേഷണസംഘത്തോടൊപ്പം ചേരും. 800-ഓളം പേരിൽനിന്ന് 150 കോടി രൂപയോളം നിക്ഷേപമായി കൈപ്പറ്റിയിട്ടുണ്ടെന്നും ഇത് തിരികെനൽകിയില്ലെന്നുമാണ് ഖമറുദ്ദീൻ എം.എൽ.എ.യ്ക്കും പൂക്കോയ തങ്ങൾക്കുമെതിരേയുള്ള പരാതി.


from mathrubhumi.latestnews.rssfeed https://ift.tt/3ccvLAu
via IFTTT