ന്യൂഡൽഹി: വിലയിൽ പെട്രോളും സവാളയും (വലിയുള്ളി) മത്സരത്തിൽ. പെട്രോളിനും ഡീസലിനും തുടർച്ചയായി എട്ടാംദിവസവും വിലയുയർന്നു. 74 രൂപയായിരുന്നു പെട്രോളിന് ചൊവ്വാഴ്ച ഡൽഹിയിലെ വില. അതേസമയം, മുംബൈയിലും ഡൽഹിയിലും സവാളവില ചൊവ്വാഴ്ച കിേലാഗ്രാമിന് 75-80 രൂപവരെയെത്തി. ബെംഗളൂരുവിലും ചെന്നൈയിലും 60 രൂപയ്ക്കാണ് ചൊവ്വാഴ്ച സവാള വിറ്റത്. വില കുത്തനെ ഉയർന്നതോടെ രാജ്യത്ത് പലയിടത്തും കള്ളന്മാർ സവാളമോഷണത്തിലേക്ക് ചുവടുമാറ്റി. ബിഹാറിൽ പട്നയിലെ ഒരു സംഭരണശാലയിൽനിന്ന് ഞായറാഴ്ചരാത്രി എട്ടുലക്ഷത്തിലധികം രൂപയുടെ സവാള മോഷണംപോയി. 328 ചാക്കുകളിലായി സൂക്ഷിച്ച സവാള മുറി കള്ളന്മാർ കുത്തിത്തുറന്ന് ലോറിയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. 1.73 ലക്ഷം രൂപ കവർന്നതായും ഉടമ ധീരജ് കുമാർ പോലീസിൽ പരാതിപ്പെട്ടു. മഹാരാഷ്ട്രയിലെ നാസിക്കിലും കർഷകർ സൂക്ഷിച്ച ഒരുലക്ഷം രൂപയോളം വിലവരുന്ന സവാള മോഷ്ടിച്ചു. 117 കൊട്ടകളിലായിവെച്ച 25 ടൺ സവാള കള്ളൻ കൊണ്ടുപോയതായി കൽവാൻ ഗ്രാമത്തിലെ കർഷകൻ രാഹുൽ ബാജിറാവു പരാതി നൽകി. മഹാരാഷ്ട്രയിലും കർണാടകത്തിലും തമിഴ്നാട്ടിലും മഴയിൽ കൃഷിനാശമുണ്ടായതോടെ സവാളയുടെ വരവുകുറഞ്ഞതാണ് വില കുത്തനെ ഉയരാൻ കാരണം. കാലാവസ്ഥാപ്രശ്നം കാരണം മൂന്നുവർഷമായി സവാളക്കൃഷിയിൽ വലിയ ഇടിവാണുണ്ടായതെന്ന് നാസിക്കിലെ കർഷകൻ ഹിരമാൻ പർദേശി പറഞ്ഞു. രാജ്യത്തെ പ്രധാന ഉള്ളിയുത്പാദനകേന്ദ്രമായ നാസിക്കിൽ ഇത്തവണ കാലവർഷം നാശം വിതച്ചിരുന്നു. ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഉള്ളി മൊത്തവിപണികളിലൊന്നാണ് നാസിക്കിലെ ലാസൽഗാവ്. ക്വിന്റലിന് 3500 രൂപയ്ക്കാണ് ഇവിടെയിപ്പോൾ കർഷകരിൽനിന്ന് ഉള്ളി സംഭരിക്കുന്നത്. സംഭരണപരിധി കുറയ്ക്കും; പൂഴ്ത്തിവെപ്പ് തടയും സവാളയുടെ വിലക്കയറ്റം നിയന്ത്രിക്കാൻ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാൻ. കച്ചവടക്കാർക്ക് സംഭരണപരിധിയിൽ നിയന്ത്രണം കൊണ്ടുവന്നേക്കുമെന്നും പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്കുമെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. “വിതരണം മെച്ചപ്പെടുത്താൻ എല്ലാവഴിയും തേടുന്നുണ്ട്. ദേശീയ കാർഷിക വിപണന സഹകരണ ഫെഡറേഷൻ (നാഫെഡ്), ദേശീയ ഉപഭോക്തൃ സഹകരണ ഫെഡറേഷൻ ( എൻ.സി.സി.എഫ്.) എന്നിവയുടെ കരുതൽ ശേഖരത്തിൽനിന്ന് സവാള കിലോയ്ക്ക് 23 രൂപയ്ക്ക് പലയിടത്തും വിൽക്കുന്നുണ്ട്. അരലക്ഷം ടൺ കരുതൽശേഖരം കേന്ദ്രത്തിനുണ്ട്” -മന്ത്രി പറഞ്ഞു. ഉപഭോക്താക്കളുടെയും കർഷകരുടെയും താത്പര്യങ്ങൾക്ക് തുല്യപ്രാധാന്യം നൽകിയുള്ള നടപടികളാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മഹാരാഷ്ട്രയിലും ഹരിയാണയിലും നിയമസഭാതിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഉള്ളിവില ഉയരുന്നത് തടയാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിലും ഒരു മാസത്തോളം ഈ സ്ഥിതി തുടരാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. content highlights:Onion price hike
from mathrubhumi.latestnews.rssfeed https://ift.tt/2n3cgoH
via
IFTTT