ന്യൂഡൽഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനും ഭാവിയിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്കും വേണ്ടി സോഷ്യൽ മീഡിയ ഉൾപ്പടെ ഇന്റർനെറ്റ് സേവനങ്ങൾക്ക് പെരുമാറ്റ മാനദണ്ഡങ്ങൾ കൊണ്ടുവരുന്നു. തിരഞ്ഞെടുപ്പിൽ മാതൃകാ പെരുമാറ്റ ചട്ടത്തിന് അനുസരിച്ച് സോഷ്യൽ മീഡിയ/ഇന്റർനെറ്റ് സേവനങ്ങൾ പാലിക്കേണ്ട പെരുമാറ്റ മാനദണ്ഡങ്ങൾ തയ്യാറാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്റർനെറ്റ് കമ്പനികളോടും സോഷ്യൽ മീഡിയാ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ഇന്റർനെറ്റ് ആന്റ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രതിനിധികളുമായും വിവിധ സോഷ്യൽ മീഡിയാ സേവനങ്ങളുടെ പ്രതിനിധികളുമായും ചേർന്ന യോഗത്തിലാണ് ഈ വിഷയത്തിൽ തീരുമാനമായത്. കമ്മീഷന്റെ നിർദേശം കമ്പനികളും സോഷ്യൽ മീഡിയാ സ്ഥാപനങ്ങളും അംഗീകരിച്ചു. ബുധനാഴ്ച ചേരുന്ന യോഗത്തിൽ കമ്പനികൾ പെരുമാറ്റ മാനദണ്ഡങ്ങൾ കമ്മീഷന് മുന്നിൽ സമർപ്പിക്കാനാണ് സാധ്യത. തിരഞ്ഞെടുപ്പ് സമയത്തുള്ള സോഷ്യൽ മീഡിയാ സേവനങ്ങളുടെ ദുരുപയോഗം യോഗത്തിൽ ചർച്ചയായി. വ്യാജവാർത്ത തടയൽ, ഓൺലൈൻ പരസ്യങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ ചിലവുമായി ബന്ധപ്പെട്ട് സുതാര്യത ഉറപ്പുവരുത്തൽ, ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനായി പരാതി പരിഹാര സംവിധാനം രൂപീകരിക്കൽ തുടങ്ങിയവയും യോഗം ചർച്ച ചെയ്തു. തെരഞ്ഞെടുപ്പ് അല്ലെങ്കിൽ രാഷ്ട്രീയ ആവശ്യങ്ങൾക്കായി സോഷ്യൽ മീഡീയ സേവനങ്ങൾ ദുരുപയോഗം ചെയ്യില്ലെന്ന് ഉപയോക്താക്കൾ സ്വമേധയാ സമ്മതിക്കുന്നതായ വ്യവസ്ഥ പരിഗണിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ കമ്പനികളോട് ആവശ്യപ്പെട്ടു. സ്വമേധയാ ഉള്ള നിയന്ത്രണം ഒരു സംസ്കാരസമ്പന്നമായ ജനതയുടെ മുഖമുദ്രയാണ്. മറ്റ് നിയന്ത്രണങ്ങളേക്കാളേറെ ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയാ ദുരുപയോഗം തടയുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്നും കമ്മീഷണർ സുശീൽ ചന്ദ്ര സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയാ സേവനങ്ങളുടെ പങ്കാളിത്ത മനോഭാവം കമ്മീഷന് സഹായകരമാവുമെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Social media ethics code by Wednesday
from mathrubhumi.latestnews.rssfeed https://ift.tt/2ugtJuj
via
IFTTT