കൊല്ലം: ''റേഷൻ കുരുക്ക് അഴിക്കുന്നതിൽ അറിയപ്പെടാത്ത ഈ ജീവനക്കാരി നൽകിയ സംഭാവന എത്ര വലുത്.''- ധനകാര്യമന്ത്രി തോമസ് ഐസക്കും സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമനും തങ്ങളുടെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു. ഈ അഭിനന്ദനം ഏറ്റുവാങ്ങിയ അജുസൈഗൾ നാടിനേകിയത് കോടികളുടെ ലാഭം മാത്രമല്ല, സാമൂഹികമായ ചില ശരികൾ കൂടിയാണ്. പരവൂർ പൊഴിക്കര ഡി.എസ്. വിഹാറിൽ അജുസൈഗൾ ആണ് ഈ അറിയപ്പെടാത്ത ജീവനക്കാരി. റേഷൻ പട്ടികയിൽ കടന്നുകയറിയ അനർഹരെ കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യമാണ് ആദ്യം ഏറ്റെടുത്തത്. 50 ലക്ഷത്തിൽപ്പരം മുൻഗണനാ കാർഡ് ഉടമകൾ. 90 ലക്ഷത്തിൽപ്പരം കെട്ടിട ഉടമകൾ. 45 ലക്ഷത്തിൽപരം വാഹന ഉടമകൾ. ഇവരുടെ മേൽവിലാസങ്ങൾ ഒത്തുനോക്കിയാണ് അനർഹരെ കണ്ടുപിടിച്ചത്. അതിനുള്ള സോഫ്റ്റ്വേർ ഉണ്ടാക്കി. വിലകൂടിയ വാഹനങ്ങളുള്ള 4,642 'അങ്ങേയറ്റം പാവപ്പെട്ടവരെ'യും 36,670 'പാവപ്പെട്ട'വരെയും കണ്ടെത്തി. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ കെട്ടിടത്തിന്റെ തറവിസ്തീർണ്ണ വിവരങ്ങളും ഒത്തുനോക്കി, 1000 ചതുരശ്ര അടിക്കുമേൽ വീടുള്ള 19,359 'പാവപ്പെട്ട'വരെയും 1,51,111 'മുൻഗണന'ക്കാരെയും കണ്ടെത്തി. ലിസ്റ്റ് ജില്ലാ തലത്തിലും താലൂക്ക് തലത്തിലും റേഷനിങ് ഉദ്യോഗസ്ഥർക്ക് അയച്ചു കൊടുത്തു. അവർ പരിശോധന നടത്തി അനർഹരെ കണ്ടെത്തി. ഇതുവരെയായി 5.62 ലക്ഷം കാർഡുകൾ മുൻഗണനാ ലിസ്റ്റിൽനിന്നും മാറി. കണ്ടെത്തിയ അനർഹരിൽ നിന്നും ഒരു കിലോ അരിക്ക് 29.81 രൂപ പ്രകാരമാണ് തിരിച്ചുപിടിക്കാൻ നടപടിയെടുക്കുന്നത്. ഖജനാവിന് കോടികളുടെ മൂല്യമുള്ള സേവനമാണ് അങ്ങനെ ലഭിച്ചിരിക്കുന്നത്. മരിച്ചുപോയവർ പെൻഷൻ വാങ്ങുന്നത് കണ്ടെത്തിയതായിരുന്നു മറ്റൊരു സേവനം. സംസ്ഥാനത്ത് ക്ഷേമപെൻഷനും സാമൂഹിക സുരക്ഷാപെൻഷനും വാങ്ങുന്ന 47 ലക്ഷം പേരിൽ 4.5 ലക്ഷം അനർഹർ പുറത്താവുകയും ചെയ്തു. ആ വഴി 600 കോടി രൂപയെങ്കിലും നാടിന് ലഭിച്ചിട്ടുണ്ടെന്നുമാണ് ഏകദേശ കണക്ക്. ന്യൂഡൽഹി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനിയേഴ്സിൽനിന്നും കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്ങിൽ ഫെലോഷിപ്പ് ലഭിച്ചിരിക്കുകയാണീ യുവ പ്രതിഭയ്ക്കിപ്പോൾ. ഗോത്രജനതയ്ക്കുള്ള സേവനങ്ങൾ ഓൺലൈനിലാക്കുന്ന ദൗത്യത്തിനു പിന്നിലും അജുവിന്റെ കൈകളുണ്ടായിരുന്നു. ഇതിന്റെ പേരിൽ മന്ത്രി എ.കെ. ബാലൻ കഴിഞ്ഞദിവസം ഉപഹാരം നൽകി ആദരിച്ചിരുന്നു. എല്ലാ പൗരന്മാർക്കുമുള്ള സേവനങ്ങൾ ഓൺലൈനാക്കുന്ന ബൃഹത്തായ പദ്ധതിയുടെ ഭാഗമാണിപ്പോൾ അജു. കംപ്യൂട്ടർ എൻജിനിയറിങ്ങും എം.ബി.എ.യും പാസായ അജു, ടാൻഡം, ടെക്നോ പാർക്ക്, എൻ.ഇ.സി. തുടങ്ങി വിവിധ സ്ഥലങ്ങളിൽ പ്രോജക്ട് കോ -ഓർഡിനേറ്റർ ആയി ജോലിചെയ്തിട്ടുണ്ട്. ഇപ്പോൾ ധനകാര്യവകുപ്പിനു കീഴിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് കോ-ഓർഡിനേറ്ററായി ജോലിചെയ്യുകയാണ്. പരവൂർ സർവീസ് ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് സാബു കഴിഞ്ഞവർഷം മരിച്ചു. അച്ഛൻ: ഗൗതമ സൈഗൾ. അമ്മ: സുധർമ സൈഗൾ. മകൾ: ആദ്യസാബു. Content Highlights:job excellence of the contract employee
from mathrubhumi.latestnews.rssfeed https://ift.tt/2ZEyjCj
via
IFTTT