കൊച്ചി: തിരുവനന്തപുരം വെള്ളറടയിൽ കോവിഡില്ലെന്ന സർട്ടിഫിക്കറ്റിന്റെ പേരിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സ്ത്രീയെ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് ഹൈക്കോടതിയിൽ ഡി.ജി.പി.യുടെ അന്വേഷണ റിപ്പോർട്ട്. പരസ്പര സമ്മതത്തോടെയായിരുന്നു ഇടപെടലുകൾ എന്നാണ് സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. അതിനാൽ പരാതിക്കാരിക്കെതിരേ നിയമ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്നും ഹൈക്കോടതിയുടെ മുൻ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. കോവിഡ് കാലത്ത് രാപകലില്ലാതെ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരുടെ മനോവീര്യത്തെ തകർക്കുന്നതായി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കെതിരായ പീഡനക്കേസെന്ന് കോടതി വിലയിരുത്തി. ഉദ്യോഗസ്ഥൻ 77 ദിവസം കസ്റ്റഡിയിൽ കഴിയേണ്ടി വന്നു. പരാതിക്കാരിക്കെതിരായ അന്വേഷണം മികവുറ്റ ഉദ്യോഗസ്ഥനെ ഏല്പിക്കണമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിർദേശിച്ചു. നടപടികൾ എത്രയും വേഗമാക്കണമെന്നും നിർദേശമുണ്ട്. ഹെൽത്ത് ഇൻസ്പെക്ടറുടെ ജാമ്യാപേക്ഷ തീർപ്പാക്കിക്കൊണ്ടാണിത്. ജാമ്യാപേക്ഷ പരിഗണനയിലിരിക്കെയാണ് പരാതി വീട്ടുകാരുടെ സമ്മർദം മൂലമായിരുന്നെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. പരസ്പര സമ്മതത്തോടെയായിരുന്നു ലൈംഗിക ബന്ധമെന്നും അറിയിച്ചു. ഉദ്യോഗസ്ഥന് ജാമ്യം അനുവദിച്ച കോടതി വ്യാജ പരാതിയെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകി. പരാതി വ്യാജമാണെങ്കിൽ അതിനുത്തരവാദികളായവർക്കെതിരേ നടപടി വേണമെന്നും നിർദേശിച്ചു. അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ റിപ്പോർട്ടാണ് ഡി.ജി.പി. കോടതിയിൽ സമർപ്പിച്ചത്. റിപ്പോർട്ട് ഇങ്ങനെ: വിരുദ്ധ മൊഴികൾ ലഭിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലപരിശോധന നടത്തി. തിരക്കുള്ള കവലയിലാണ് സംഭവം നടന്ന ഇരുനിലക്കെട്ടിടം. നേരെ മുന്നിൽ താമസിക്കുന്ന കെട്ടിടമുടമ സ്ത്രീ വരുന്നതുകണ്ട് അത് ആരാണെന്ന് ചോദിച്ചിരുന്നു. സഹോദരിയാണെന്നാണ് ഉദ്യോഗസ്ഥൻ പറഞ്ഞത്. അങ്ങനെയല്ലെന്ന് സ്ത്രീ പറഞ്ഞില്ല. സ്ത്രീ അവരുടെ ഇരുചക്രവാഹനത്തിൽ മടങ്ങുന്നതുകണ്ടെന്ന് താഴെയുള്ള കടയുടമയുടെ മൊഴിയുണ്ട്. അവരുടെ പെരുമാറ്റത്തിൽ പ്രത്യേകമായൊന്നും തോന്നിയില്ലെന്നാണ് കടയുടമ പറഞ്ഞത്. സംഭവ സ്ഥലത്ത് പലരുമുണ്ടായിട്ടും സ്ത്രീ അവരോടൊന്നും സഹായം തേടിയതായി കാണുന്നില്ല. കൈകൾ പിന്നിലേക്ക് കെട്ടി വായിൽ തുണി തിരുകി പീഡിപ്പിച്ചെന്നായിരുന്നു പരാതി. വൈദ്യ പരിശോധനാ റിപ്പോർട്ടിൽ പരിക്കുള്ളതായി പറയുന്നില്ല. ഈ സാഹചര്യത്തിൽ പരാതി സമ്മർദം മൂലമാണെന്നു പറയുന്ന ഒക്ടോബർ 18-ന് പോലീസിൽ നൽകിയ മൊഴിയും ഹൈക്കോടതിയിലെ സത്യവാങ്മൂലവുമാണ് സത്യമെന്ന് വ്യക്തം. പരാതി ആരോഗ്യവകുപ്പിനെയാകെ കരിതേച്ചു കാണിച്ചു എന്നതിനാൽ പരാതിക്കാരിക്കെതിരേ നിയമ നടപടി ശുപാർശ ചെയ്യുന്നു. Content Highlights:False complaint of harassment by health inspector
from mathrubhumi.latestnews.rssfeed https://ift.tt/3kaAmHC
via
IFTTT