കോഴിക്കോട്: കിഫ്ബിയാണ് കേരളത്തിന് ഏറ്റവും ദ്രോഹം ചെയ്തിരിക്കുന്നതെന്ന് ഇ. ശ്രീധരൻ. "കിഫ്ബി എന്നുപറഞ്ഞാൽ എന്താണ്. കേന്ദ്ര സർക്കാരും റിസർവ് ബാങ്കും പറയുന്ന പരിധിക്കപ്പുറം പോയി കടംവാങ്ങിക്കുക. ഇങ്ങനെ കടംവാങ്ങി കടംവാങ്ങി നമുക്ക് ജീവിക്കാൻ പറ്റുമോ. ഇന്ന് ഓരോ കേരളീയന്റെ തലയിലും 1.2 ലക്ഷം കടമാണുള്ളത്. കടംവാങ്ങി, കടംവാങ്ങി തൽക്കാലം പണിയെടുക്കാം. പക്ഷേ, ആരത് വീട്ടും. കിഫ്ബി കടംവാങ്ങി ചെയ്ത പണികൾ ഒന്നും ലാഭകരമല്ല, ഇതിനെല്ലാം ആര് പണം മടക്കിക്കൊടുക്കും." - മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം ചോദിച്ചു. ആരോഗ്യ മേഖലയിൽ സർക്കാർ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും പക്ഷേ വിദ്യാഭ്യാസ മേഖലയിൽ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ എല്ലാ കോളേജുകളും സർവകലാശാലയും പാർട്ടി നേതാക്കളെക്കൊണ്ട് നിറച്ചിരിക്കുകയാണ്. വിദ്യാഭ്യാസ മേഖല വളരെത്താഴേക്ക് പോയിരിക്കുന്നു. ആരോഗ്യ മേഖലയിൽ ഒരു വർഷമായി നന്നായി ചെയ്യുന്നുണ്ട്. പക്ഷേ അതിന് മുമ്പ് ഒന്നും ചെയ്തിട്ടില്ല. ശൈലജ ടീച്ചർക്ക് അതിന്റെ ക്രഡിറ്റ് കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പ്രളയമുണ്ടായതിന്റെ കാരണം പോലും സർക്കാർ കണ്ടുപിടിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതൊരു മനുഷ്യനിർമിത പ്രളയമാണ്, സ്വാഭാവികമല്ല. ഒരു വിദഗ്ദ്ധ സമിതി ഉണ്ടാക്കി പ്രളയത്തിന്റെ കാരണവും വരാതിരിക്കാൻ എന്ത് ചെയ്യണം എന്നും കണ്ടെത്തണം. ഒരു നടപടിയും എടുത്തിട്ടില്ല. പ്രളയം ബാധിച്ചവരുടെ പുനരധിവാസം ഇതുവരെ കഴിഞ്ഞിട്ടില്ല. അപ്പോൾ പിന്നെ പുനരധിവാസം സർക്കാറിന്റെ നേട്ടമായി പറയാൻ സാധിക്കില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. "കേരളത്തിലേക്ക് വ്യവസായങ്ങൾ വരണം. കഴിഞ്ഞ 20 വർഷമായി ഒരു നല്ല വ്യവസായം കേരളത്തിൽ വന്നിട്ടില്ല. വരാൻ സമ്മതിക്കുന്നില്ല ഇവിടുത്തെ ആൾക്കാർ. ആ സ്വഭാവം മാറണം. വ്യവസായങ്ങൾ വരാതെ ആളുകൾക്ക് ജോലി കിട്ടില്ല. അടിസ്ഥാന സൗകര്യ വികസനത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് താല്പര്യമുള്ളത് മാത്രമാണ് ഇപ്പോൾ നടക്കുന്നത്. രാജ്യത്തിന് ഗുണം നോക്കി ചെയ്യുന്നില്ല. ഉദാഹരണത്തിന് സിൽവർ ലൈൻ. അതുകൊണ്ട് ഒരു ഗുണവും കേരളത്തിന് ഉണ്ടാകാൻ പോകുന്നില്ല. അവർക്ക് രാഷ്ട്രീയ സൗകര്യം കിട്ടുന്നത് ചെയ്തിട്ട് കാര്യമില്ല. രാജ്യത്തിന് എന്താണ് വേണ്ടത് അതാണ് ചെയ്യേണ്ടത്." - ശ്രീധരൻ പറഞ്ഞു. അനുമതി ലഭിച്ച പല റെയിൽവേ പ്രോജക്റ്റും എൽഡിഎഫ് സർക്കാർ വേണ്ടെന്ന് വെച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നിലമ്പൂർ നഞ്ചംകോട് ലൈൻ, തിരുവന്തപുരം ലൈറ്റ് മെട്രോ, കോഴിക്കോട് ലൈറ്റ് മെട്രോ ഇതൊന്നും വേണ്ട അവർക്ക്. ശരിക്കും സംസ്ഥാനത്തിന് ആവശ്യമായ പ്രോജക്റ്റുകൾ എടുക്കുന്നില്ല. പകരം, അവർക്ക് സൗകര്യം പോലെ, പേര് വർദ്ധിപ്പിക്കുന്ന പ്രോജക്റ്റുകളാണ് എടുക്കുന്നതെന്നും ശ്രീധരൻ പറഞ്ഞു. ചെയ്യുന്ന കർമം നാടിന്ഉപകാരപ്പെടണം എന്നതാണ് ചിന്തയെന്നും അദ്ദേഹം പറഞ്ഞു. അതല്ലെങ്കിൽ പലാരിവട്ടം പാലം ഏറ്റെടുക്കേണ്ട ആവശ്യമില്ല. പാലാരിവട്ടം ഞങ്ങൾ എടുത്തില്ലെങ്കിൽ അത് കഴിയാൻ ഒരു 18 മാസമെടുക്കും. അതുവരെ നാട്ടുകാർക്ക് വലിയ ഉപദ്രവമായിരിക്കും. തങ്ങൾ അഞ്ചര മാസം കൊണ്ടാണ് പൂർത്തിയാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. Content Highlights: E. Sreedharan about KIIFB and Infrastructure development
from mathrubhumi.latestnews.rssfeed https://ift.tt/3bhzzk0
via
IFTTT