Breaking

Sunday, October 18, 2020

ആഗോള വിശപ്പുസൂചികയിൽ ഇന്ത്യ പിന്നിൽത്തന്നെ

ന്യൂഡൽഹി: വിവിധരാജ്യങ്ങളിലെ പോഷകാഹാരക്കുറവും കുട്ടികളിലെ വളർച്ചക്കുറവും വിലയിരുത്തി തയ്യാറാക്കുന്ന ആഗോള വിശപ്പ് സൂചികയിൽ (ജി.എച്ച്.ഐ.) ഇന്ത്യ 94-ാമത്. 107 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഇത്ര പിന്നിലായത്. അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, മ്യാൻമാർ, പാകിസ്താൻ എന്നിവ ഇത്തവണ ‘ഗുരുതരവിഭാഗ’ത്തിലാണെങ്കിലും ഇന്ത്യയെക്കാൾ മുന്നിലാണ്. ബംഗ്ലാദേശ് 75-ഉം മ്യാൻമാർ 78-ഉം പാകിസ്താൻ 88-ഉം സ്ഥാനത്താണ്. നേപ്പാൾ (73), ശ്രീലങ്ക (64) എന്നിവയും ഇന്ത്യയ്ക്കുമുന്നിലുണ്ട്.വിശപ്പുനിർമാർജന നടപടികൾ കാര്യക്ഷമമായി നടപ്പാക്കാത്തതും നിരീക്ഷിക്കാത്തതും പോഷകാഹാരക്കുറവ് നിയന്ത്രിക്കുന്നതിൽ കാട്ടുന്ന ഉദാസീനതയുമാണ് ഇന്ത്യയുടെ പിന്നാക്കാവസ്ഥയ്ക്ക്‌ കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞകൊല്ലം 117 രാജ്യങ്ങളുണ്ടായിരുന്ന പട്ടികയിൽ 102-ാമതായിരുന്നു ഇന്ത്യ. ചൈന, ബെലാറസ്, യുക്രൈൻ, തുർക്കി, ക്യൂബ, കുവൈത്ത് എന്നിവയുൾപ്പെടെ 17 രാജ്യങ്ങളാണ് ജി.എച്ച്.ഐ.യിൽ ആദ്യസ്ഥാനങ്ങളിലുള്ളത്. അഞ്ചിൽത്താഴെയാണ് ഇവയുടെ സ്കോർ. പട്ടിണിയും പോഷകാഹാരക്കുറവും കൂടുംതോറും രാജ്യങ്ങളുടെ സ്കോർ കൂടിക്കൊണ്ടിരിക്കും. ഇന്ത്യയുടെ സ്ഥിതിരാജ്യത്തെ ജനസംഖ്യയുടെ 14 ശതമാനവും പോഷകാഹാരക്കുറവ് നേരിടുന്നു. അഞ്ചുവയസ്സിൽതാഴെയുള്ള 37.4 ശതമാനം കുട്ടികൾക്കും പ്രായത്തിനനുസരിച്ചുള്ള ഉയരമില്ല. ആ പ്രായത്തിലുള്ള 17.3 ശതമാനം കുട്ടികൾക്കും ഉയരത്തിനനുസരിച്ചുള്ള തൂക്കവുമില്ല. അഞ്ചിൽത്താഴെ പ്രായമുള്ളവരിലെ മരണനിരക്ക് 3.7 ശതമാനമാണ്. വൈവിധ്യമാർന്ന ആഹാരത്തിന്റെ അഭാവം, അമ്മമാരുടെ വിദ്യാഭ്യാസക്കുറവ്, വീട്ടിലെ ദാരിദ്ര്യം തുടങ്ങി പലതാണ് കുട്ടികളുടെ ഉയരക്കുറവിനുകാരണമെന്ന് 1991-2014 കാലത്ത് ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാൾ, പാകിസ്താൻ എന്നിവിടങ്ങളിൽ നടത്തിയ പഠനത്തിൽ കണ്ടെത്തി.ഇന്ത്യ ചെയ്യേണ്ടത്ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് പോലുള്ള വലിയ സംസ്ഥാനങ്ങളിലാണ് പോഷകാഹാരക്കുറവും തന്മൂലമുള്ള പ്രശ്നങ്ങളുമേറെയുള്ളത്. ജനസംഖ്യകൂടുതലുള്ള ഇവ പിന്നാക്കം നിൽക്കുന്നതാണ് ജി.എച്ച്.ഐ.യിൽ ഇന്ത്യക്ക് നിലമെച്ചപ്പെടുത്താനാകാത്തതിനുകാരണം. ജനനാനന്തരം അമ്മയ്ക്കും കുഞ്ഞിനും മെച്ചപ്പെട്ട പരിചരണം നൽകുക, പോഷകാഹാരം ഉറപ്പാക്കുക, മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് അവസരമൊരുക്കുക, വിളർച്ച, പുകയിലയുടെ ഉപയോഗം എന്നിവ കുറയ്ക്കുക തുടങ്ങിയവയിലൂടെ മാസംതികയാതെയുള്ള മരണങ്ങളും തൂക്കക്കുറവും നിയന്ത്രിക്കാം.


from mathrubhumi.latestnews.rssfeed https://ift.tt/3j6CUEr
via IFTTT