കണ്ണൂർ: ചോദ്യം ചെയ്യുന്നതിനായി നവംബർ 10-ന് ഹാജരാകാൻ കെ.എം. ഷാജി എം.എൽ.എ.യോട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ഇക്കാര്യം കെ.എം. ഷാജി തന്നെയാണ് സ്വന്തം ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്. നവംബർ 10-ന് ഹാജരാകാൻ നമ്മുടെ രാജ്യത്തെ ഒരു അന്വേഷണ ഏജൻസിയായ ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എം.എൽ.എ.യുടെ പോസ്റ്റിൽ പറയുന്നു. അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടത് എന്റെ ബാധ്യതയാണ്. അത് കൃത്യമായി ചെയ്യുക തന്നെ ചെയ്യും. അതുവരെ പൊതുമധ്യത്തിൽ ഈ വിഷയം ചർച്ച ചെയ്യരുതെന്ന നിയമവിദഗ്ധരുടെ ഉപദേശമുള്ളതിനാൽ അതിന് മുൻപ് പ്രതികരിക്കുന്നില്ലെന്ന് മാത്രം. 10-ാം തീയതി കഴിഞ്ഞാലും എല്ലാവരും ഇവിടെത്തന്നെ കാണണം. നമുക്ക് എല്ലാം വിശദമായി ചർച്ച ചെയ്യണം. അപ്പോൾ ആരൊക്കെ തലയിൽ മുണ്ടിടുമെന്നും ഐ.സി.യു.വിൽ കയറുമെന്നും വാർത്താവായനയിൽ കയർ പൊട്ടിക്കുമെന്നും നമ്മൾക്ക് കാണാം എന്നുപറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഒന്നൊഴിയാതെ, ഒരാളൊഴിയാതെ എല്ലാം നമ്മൾക്ക് ചർച്ച ചെയ്യാം. ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാവേണ്ടവനാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്, നിർബന്ധവുമുണ്ടെന്നും ഷാജി പറയുന്നു. ഹയർ സെക്കൻഡറി സ്കൂൾ കോഴ ആരോപണത്തെ തുടർന്ന് കെ.എം. ഷാജിയുടെ ആസ്തി പരിശോധിക്കാൻ ഇ.ഡി. ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകൾ അളക്കുകയും ചെയ്തിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/34pCcOy
via
IFTTT