Breaking

Tuesday, October 27, 2020

കൊല്ലത്ത് കായലില്‍ ചാടി യുവതിയും കുഞ്ഞും മരിച്ചതിനു പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി

കൊല്ലം: കൊല്ലത്ത് ഇന്നലെ കായലിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവും ജീവനൊടുക്കി. കുണ്ടറ വെള്ളിമൺ സ്വദേശി സിജുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്നു. ഇന്നലെ വൈകുന്നേരമാണ് സിജുവിന്റെ ഭാര്യ രാഖിയും മകനും കായലിൽ ചാടിയത്. പാലക്കടവ് കായൽവാരത്ത് രമാസദനത്തിൽ യശോധരൻ പിള്ളയുടെ മകളാണ് രാഖി. നാലുവർഷം മുൻപായിരുന്നു രാഖിയും സ്വകാര്യബസ് കണ്ടക്ടറായ സിജുവുമായുള്ള വിവാഹം. വിവാഹശേഷം ഇരുവരും ഇടവട്ടം പൂജപ്പുര ഭാഗത്ത് വാടകവീട്ടിലായിരുന്നു താമസം. ജോലികഴിഞ്ഞ് മദ്യപിച്ചെത്തുന്ന സിജു രാഖിയെ മർദിക്കുമായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഞായറാഴ്ച വൈകീട്ട് നാലോടെ മകനുമായി പുറത്തേക്ക് പോയ രാഖി, നാട്ടുകാർ ചോദിച്ചപ്പോൾ കുടുംബവീട്ടിലേക്കെന്നാണ് പറഞ്ഞത്. ചൂണ്ടയിടുകയായിരുന്ന കുട്ടികൾ വൈകീട്ട് അഞ്ചോടെ രാഖി കുഞ്ഞുമായി കായൽവാരത്തുകൂടി നടന്നുപോകുന്നത് കണ്ടിരുന്നു. രാത്രി വൈകിയും തിരിച്ചെത്താതിരുന്നതോടെ രാഖിയുടെ അച്ഛൻ പോലീസിൽ പരാതി നൽകി. കായലിൽ നടത്തിയ തിരച്ചിലിൽ തിങ്കളാഴ്ച രാവിലെ പത്തോടെ രാഖിയുടെ മൃതദേഹം കണ്ടെത്തി. ഉച്ചയ്ക്ക് ഒന്നരയോടെ ആദിയുടെ മൃതദേഹം സ്കൂബ ടീം കണ്ടെടുത്തു. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച കോവിഡ് ടെസ്റ്റിനുശേഷം മൃതദേഹപരിശോധന നടത്തും. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)


from mathrubhumi.latestnews.rssfeed https://ift.tt/3mo6ibm
via IFTTT