നമുക്കിടയിൽ ജീവിച്ച മഹാകവിയാണ് അക്കിത്തം. പ്രായം 93 ലെത്തിയപ്പോഴും അക്കിത്തത്തിന്റെ മനസ്സിൽ വരികൾ പിറന്നു.വിചാരങ്ങൾ സംഭവിച്ചു. മാതൃഭൂമിക്ക് നൽകിയ ഈ സംഭാഷണത്തിൽ അക്കിത്തം തന്റെ നിലപാടുകളും ദർശനങ്ങളും കവിതയുടെ സൗന്ദര്യശാസ്ത്രവും വിശദീകരിക്കുന്നു. മാതൃഭൂമി വാരാന്തപ്പതിപ്പിന് പ്രത്യേകമായി നൽകിയ അഭിമുഖത്തിന്റെ പുനഃപ്രസിദ്ധീകരണം. കവിത എഴുതണമെന്ന് തോന്നുന്നില്ലേ? മുമ്പ് കവിതയും ഗദ്യവും നിരന്തരമായി പ്രവഹിച്ചിരുന്ന മനസ്സ് ഇപ്പോൾ ശൂന്യമാണോ ? ഉറങ്ങാൻ വയ്യാതെ ബുദ്ധിമുട്ടിച്ചിരുന്ന കവിതകളുണ്ടായിരുന്നു. നമ്മളെ നിയന്ത്രിക്കുന്ന ശക്തി എഴുതിക്കുന്ന കാലവുമുണ്ടായിരുന്നു. കവിത ഉള്ളിൽ വരുന്നുണ്ടെങ്കിലും എഴുതണമെന്ന് തോന്നുന്ന വിധത്തിലുള്ള പാകപ്പെടൽ നടക്കുന്നില്ല. ശരീരക്ലേശം വല്ലാതെ അലട്ടുന്നുണ്ട്. ഒരിക്കൽ പി.സി.യുമായുള്ള (ഉറൂബ്) വർത്തമാനത്തിനിടയിൽ ഒരേ വിഷയത്തിൽ രണ്ടാൾക്കും എഴുതിനോക്കിക്കൂടേ എന്ന തോന്നലുണ്ടായി. ഒറ്റരാത്രികൊണ്ട് പി.സി. ചട്ടുകാലി എന്ന കഥയും ഞാൻ മാധവിക്കുട്ടി എന്ന കവിതയും എഴുതി. അങ്ങനെ ആവേശകാലവും ഉണ്ടായിരുന്നു എന്നർഥം. പ്രായം സർഗാത്മകതയെ ബാധിക്കുന്ന വിധത്തിൽ ഒരു ഘടകംതന്നെയായി മാറുന്നുണ്ടോ ? വായന കുറച്ചൊക്കെയുണ്ട്. കവിത പറഞ്ഞുകൊടുത്ത് എഴുതിക്കുന്ന വിദ്യ ഒട്ടും വശമില്ല. നല്ല പുസ്തകങ്ങൾ വായിക്കാനുള്ള മനസ്സ് ബാക്കിയുണ്ട്. പകരാവൂർ ചിത്രൻ നമ്പൂതിരിപ്പാടിന്റെ ഓർമകൾ വായിച്ചു. നല്ല പുസ്തകമാണ്. പഴയ കാലത്തിലേക്ക് മടങ്ങാൻ ആ വായന സഹായിച്ചോ? അന്നത്തെ നിലപാടുകളിൽനിന്ന് മാറ്റംവന്നിട്ടുണ്ടോ ? ജീവനോടുള്ള കാരുണ്യമാണ് ഏറ്റവും വലിയ ആദർശം എന്ന് കുട്ടിക്കാലത്തേ തോന്നിയിട്ടുണ്ട്. അത്തരം വിശ്വാസത്തെ വേദനിപ്പിക്കുന്ന സംഭവങ്ങൾ ധാരാളമായി നടക്കുന്നുണ്ടല്ലോ? എഴുത്തുകാരടക്കം ഭീഷണിയിലാവുകയാണ്. ഇങ്ങനെയൊരു കാലസ്ഥിതിയുടെ സാഹചര്യം എന്താണ് ? മനുഷ്യർ സ്വാർഥിയാവുകയാണ്. സ്വാർഥം മറ്റെല്ലാ ഭാവങ്ങളെയും അതിജീവിക്കും. എഴുത്തിന് ശക്തിയുള്ളതുകൊണ്ടാണ് എഴുത്തുകാർ കൊല്ലപ്പെടുന്നത്. പല ദേശങ്ങളും കലാപഭൂമികളാവുന്നല്ലോ ? ആളുകളുടെ മനസ്സിലുള്ള വിരോധങ്ങൾ തീർക്കലാണത്. ഒട്ടും ശരിയല്ല. എഴുത്തുകാരന് കക്ഷിരാഷ്ട്രീയം ആവശ്യമാണോ ? കക്ഷിരാഷ്ട്രീയമാണ് ഉദ്ദേശിക്കുന്നത് എങ്കിൽ ഒരു കവിക്ക് കവിതകൾ പാർട്ടിയുടെ പ്രചാരവേലയ്ക്കുവേണ്ടിയാക്കേണ്ടിവരും. കവിതയാണ് യഥാർഥ സാഹിത്യം. പ്രചാരണത്തിനും രാഷ്ട്രീയത്തിനും കവിത എളുപ്പമായ മാധ്യമമാണ്. പക്ഷേ, കവിത കഷ്ടിയായിരിക്കും. മനുഷ്യസ്വഭാവത്തിന്റെ അനന്തവൈചിത്ര്യങ്ങൾ ആവിഷ്കരിക്കാൻ നോവലിലേ സാധിക്കൂ എന്ന് ഉറൂബ് പറഞ്ഞിട്ടുണ്ട്. മഹാകാവ്യങ്ങളിലും അത് സാധ്യമല്ലേ ? ആരാണ് ഇന്ന് മഹാകാവ്യം മുഴുവനായി വായിക്കുക. നോവൽപോലെ വായിച്ചുപോകാൻ പറ്റില്ലല്ലോ. പുരോഗമന കലാസാഹിത്യസംഘത്തിന്റെ അമരത്തിരുന്നിട്ടുള്ള വൈലോപ്പിള്ളിയുടെ കവിതകളിൽ പ്രചാരണരാഷ്ട്രീയം കാണുന്നില്ലല്ലോ ? പേരിനുമാത്രമുള്ള രാഷ്ട്രീയമേ വൈലോപ്പിള്ളിയിൽ ഉണ്ടായിരുന്നുള്ളൂ. ജി. ശങ്കരക്കുറുപ്പിനും അങ്ങനെത്തന്നെയായിരുന്നു. എഴുത്തുകാരന്റെ രാഷ്ട്രീയബോധംകൊണ്ട് സാഹിത്യത്തിന് എന്താണ് പ്രയോജനം ? സാഹിത്യത്തിനല്ല, പാർട്ടിക്കാണ് പ്രയോജനം. പാർട്ടി നിലനിൽക്കുക, നിലനിർത്തുക എന്നത് എഴുത്തിന്റെ ലക്ഷ്യമായി മാറും. സ്വാതന്ത്ര്യസമരകാലത്തെ കവികളുടെ ദേശീയബോധവും മറ്റൊരു രാഷ്ട്രീയമല്ലേ ? വള്ളത്തോളിന്റെ ആദ്യകാലകവിതകളിൽ ഭാരതീയ സാംസ്കാരികവിശേഷങ്ങൾ ഉണ്ടായിരുന്നു. റഷ്യൻ സന്ദർശനത്തിനുശേഷം അവരെ ബഹുമാനിക്കുന്ന കവിതയും അദ്ദേഹം എഴുതി. കുമാരനാശാനോ ? വള്ളത്തോളിന് ഗാന്ധിജിയായിരുന്നു സ്വാധീനമെങ്കിൽ കുമാരനാശാന് ശ്രീനാരായണഗുരുവായിരുന്നു ഗുരുനാഥൻ. ധാരാളം ഐഡിയോളജിയുള്ള കവിയായിരുന്നു ആശാൻ. കുമാരനാശാൻ കവിയല്ല തത്ത്വജ്ഞാനിയാണെന്ന് ഐന്റ ഒരു മിത്രം പറയുകയുണ്ടായി. ഭാവപ്രകാശനശേഷി വള്ളത്തോളിലാണ് അധികം കാണുക. ഒരു കവി എന്നനിലയിൽ ശ്രീനാരായണഗുരുവിനെ വിലയിരുത്തുന്നത് എപ്രകാരമാണ് ? ഭക്തിരസം കലർന്ന, ഭക്തി പൊന്തിനിൽക്കുന്ന കവിതകളാണ്. കഥാഗ്രേസരന്മാർ കൂടിയായിരുന്ന കവികളുടെ കൂട്ടത്തിലാണ് അക്കിത്തത്തിനും സ്ഥാനം. കവിതയ്ക്കുള്ളിൽ കഥയുടെ നിർവഹണം എന്ന രസതന്ത്രവിദ്യ എങ്ങനെ സാക്ഷാത്കരിക്കുന്നു ? സങ്കല്പങ്ങൾ എഴുതിയാൽ കൂടുതൽക്കാലം നിലനിൽക്കില്ല എന്ന് കെ.പി. നാരായണപ്പിഷാരടി പറഞ്ഞിട്ടുണ്ട്. കവിത മനസ്സിൽ നിൽക്കണമെങ്കിൽ കഥ വേണം. ലിറിക്കലായിട്ടുമാത്രം കാര്യമില്ല, ഭംഗിമാത്രമേ അവശേഷിക്കൂ. അവിസ്മരണീയമായ രചനാനുഭവം പറയൂ ? ഓണക്കാലത്ത് പ്രക്ഷേപണംചെയ്യാനായി ഖണ്ഡകാവ്യം വേണമെന്ന് ആകാശവാണി സ്റ്റേഷൻ ഡയറക്ടർ ആവശ്യപ്പെട്ടു. ഓണം അടുത്തുവരികയാണ്. ഉദ്യോഗക്കാര്യംകൂടിയാണല്ലോ. കവിത പ്രസാദിക്കുന്നില്ല. വീട്ടിൽ പൊയ്ക്കോളൂ. കവിതയായിട്ട് വന്നാൽ മതി എന്ന് സ്റ്റേഷൻ ഡയറക്ടർ അനുമതി നൽകി. ഞാനന്ന് കോഴിക്കോട്ട് തിരുവണ്ണൂരാണ് താമസം. ആദ്യം തരംഗിണി വൃത്തത്തിൽ എഴുതി. കഥാഖ്യാനത്തിന് സുഖം പോരാ എന്നുതോന്നി. കേകയും അനുഷ്ടുപ്പുമാണ് യോജ്യം. കേകയിലേക്ക് മാറി. നാലുദിവസംകൊണ്ട് എഴുതിയതാണ് ബലിദർശനം. മഹാബലിയെ ചവിട്ടിത്താഴ്ത്തിയതല്ല; ബലി സ്വന്തം വീട്ടിലേക്ക് പോയതാണ് എന്ന സങ്കല്പം കൊണ്ടുവന്നു. കാലുകൊണ്ടുള്ള അനുഗ്രഹമായി വ്യാഖ്യാനിക്കാമല്ലോ. പ്രക്ഷേപണംചെയ്ത ആദ്യദിവസം അതുകേട്ട് വി.എം. നായർ വീട്ടിൽ വന്ന് കവിത മാതൃഭൂമിക്കുവേണമെന്ന് പറഞ്ഞു. വൃത്തഘടനയെക്കുറിച്ച് പറഞ്ഞല്ലോ. കവിതയ്ക്ക് വൃത്തം അനിവാര്യമാണോ ? വൃത്തത്തിലെഴുതാനുള്ള കഴിവുകേടുകൊണ്ട്, വൃത്തമില്ലാത്ത കവിതയാണ് നല്ലത് എന്ന് കവികൾ വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു. വൃത്തനിരാസം ഒരു വിദ്യകൂടിയാണ്. ബാലചന്ദ്രൻ ചുള്ളിക്കാടിന് വൃത്തത്തിലും ഗദ്യത്തിലും നന്നായിട്ട് എഴുതാനറിയാം. ഒരർഥത്തിൽ ഒരു തലമുറയുടെ ശക്തി ബാലചന്ദ്രൻ ചുള്ളിക്കാടിൽ അവസാനിക്കുകയാണ്. എസ്.രമേശൻ നായർ പ്രതിഭാശാലിയായ കവിയാണ്. മികച്ച കാവ്യനിരൂപണങ്ങളും കുറവാകുകയല്ലേ ? എം.പി.ശങ്കുണ്ണി നായർ നിരൂപണരാജ്യത്തെ രാജാവായിരുന്നു. കവിയെപ്പോലെ നിലനിൽക്കുന്ന നിരൂപകൻ. ശങ്കുണ്ണിനായർ എഴുതിയപോലുള്ള നിരൂപണങ്ങൾ വരുന്നില്ല. മാതൃകാപരമായിരുന്നു അത്. വി.ടി. ഭട്ടതിരിപ്പാട് അക്കിത്തത്തെ സ്വാധീനിച്ച വിധം? മാനവികമായ ആദർശങ്ങൾതന്നെ. സമുദായങ്ങളെ നിയന്ത്രിച്ചിരുന്ന പഴമക്കാരായിരുന്നു നമ്പൂതിരിമാർ. നമ്പൂതിരിയെ കെട്ടഴിച്ചുവിട്ടാൽ മറ്റുള്ളവരും കെട്ടഴിഞ്ഞപോലെയായി എന്ന് വി.ടി. പറയാറുണ്ടായിരുന്നു. കുറിയേടത്ത് താത്രിയുടെ അപഥസഞ്ചാരങ്ങളെ എങ്ങനെ വിലയിരുത്തുന്നു ? ഭർത്തൃപിതാവിൽനിന്നുണ്ടായ ദുരനുഭവമാണ് കുറിയേടത്ത് താത്രിക്ക് വീണ്ടുവിചാരമുണ്ടാക്കിയത്. പരപുരുഷനെ പ്രാപിക്കലിലെ മൂല്യബോധമൊക്കെ സ്വന്തം അനുഭവവെളിച്ചത്തിൽ താത്രി നിരാകരിച്ചു. സാമൂഹികനിയമങ്ങളോടുള്ള പോരാട്ടമായും പുരുഷന്മാരോടുള്ള ദേഷ്യവുമൊക്കെയായി അതിനെ വ്യാഖ്യാനിക്കാം. കോഴിക്കോട് ആകാശവാണിക്കാലത്തെ ജീവിതാനുഭവങ്ങളിൽ പച്ചപിടിച്ചുനിൽക്കുന്നത് എന്തൊക്കെയാണ് ? കോഴിക്കോട് ഗാന്ധിഗൃഹത്തിൽ കേളപ്പജിക്കൊപ്പം താമസിക്കാനുള്ള അവസരമുണ്ടായി. മാതൃഭൂമിയിലെ ഗംഗാധരൻ നമ്പൂതിരിയും കൂടെയുണ്ടായിരുന്നു. ആകാശവാണിയിൽ ഗാന്ധിമാർഗം അവതരിപ്പിക്കാനുള്ള ചുമതല എനിക്കായിരുന്നു. ഗാന്ധിസാഹിത്യം മുഴുവനായി വായിക്കാൻ ആ കാലം പ്രയോജനപ്പെടുത്തി. എം.ടി. വാസുദേവൻ നായർക്കൊപ്പവും താമസിച്ചിട്ടുണ്ട്. വാസു ഇരുട്ടിന്റെ ആത്മാവും ഞാൻ വെണ്ണക്കല്ലിന്റെ കഥയും എഴുതുന്നത് ഒരേ സമയത്താണ്. വാസുവാണ് എന്നെക്കൊണ്ട് നിത്യമേഘം എഴുതിക്കുന്നത്. എം.ടി.യുടെ ഉയർച്ചയ്ക്ക് സാക്ഷികൂടിയാണല്ലോ. എം.ടി.യുടെ എഴുത്തിനെ എങ്ങനെ നോക്കിക്കാണുന്നു ? കാവ്യാത്മകമാണ് എം.ടി.യുടെ എഴുത്ത്. നാലുകെട്ട് മനോഹരമായ നോവലാണ്. മൂകാംബികയാത്ര പശ്ചാത്തലമായി എഴുതിയ കഥ ഇപ്പോഴും മനസ്സിൽ തങ്ങിനിൽക്കുന്നു. പി.സി.യുടെയും വാസുവിന്റെയും കഥാപാത്രങ്ങളുടെ മാനസികാവസ്ഥ വ്യത്യസ്തമാണ്. ലോകസാഹിത്യത്തിലേക്ക് തർജമചെയ്താൽ നിൽക്കുമെന്ന് തോന്നിയ കഥാകൃത്താണ് ഉറൂബ്; അടുത്ത തലമുറയിൽ എം.ടി.യും. വി.കെ.എൻ., ഒ.വി.വിജയൻ എന്നിവർ വ്യക്തിത്വമുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ചു. അക്കിത്തം കവിതയിലൂടെ മൂസയും അബ്ദുള്ളയും പഠിക്കപ്പെടേണ്ട കഥാപാത്രങ്ങളാണ്. അവരുമായുള്ള ആത്മബന്ധത്തെപ്പറ്റി പറയൂ ? നീലിയാട്ടിലെ തണ്ണീർപ്പന്തൽ എന്ന കവിതയിലെ കഥാപാത്രമാണ് മൂസ. ആകാശവാണിയിലെ ജോലിക്കാലത്ത് കോഴിക്കോട്ടേക്ക് ബസ് കാത്തുനിൽക്കുമ്പോൾ സ്ഥിരം വർത്തമാനക്കാരനായിരുന്നു വളവിങ്കൽ മൂസ. ഞങ്ങൾ ബസ് സ്റ്റോപ്പിലെ സിമന്റ് തിട്ടിലിരുന്ന് മുറുക്കുകയും ലോകകാര്യങ്ങൾ സംസാരിക്കുകയും ചെയ്യുമായിരുന്നു. ഏറെക്കഴിഞ്ഞാണ് കുട്ടികളെല്ലാം അകാലത്തിൽ മരിച്ച ദുഃഖവുമായിട്ടാണ് മൂസ ജീവിക്കുന്നത് എന്നറിഞ്ഞത്. ആ ദുഃഖമാണ് കവിതയായി വരുന്നത്. അബ്ദുള്ള സഹപാഠിയായിരുന്നു. ചാലിശ്ശേരിക്കടുത്തായിരുന്നു താമസം. ഇരുവരും ഇന്നില്ല. മനുഷ്യസ്നേഹത്തിന്റെ പ്രതീകങ്ങളാണവർ. ഈയിടെ രാമായണത്തെക്കുറിച്ചുള്ള പ്രസംഗത്തിൽ ലക്ഷ്യംവെച്ചത് എന്താണ് ? ബാലഗോകുലം സ്ഥാപകൻ എം.എ. കൃഷ്ണന്റെ നവതിയാഘോഷവേളയിൽ കേശവദേവ്, രാമായണം കത്തിക്കണമെന്ന് പറഞ്ഞത് പ്രസംഗത്തിൽ ഓർമിക്കാൻ ഇടവന്നു. കേശവദേവിന്റെ പ്രസംഗം ഞാൻ കേട്ടിട്ടുണ്ട്. ഇന്ന് എല്ലാവരും രാമായണം വായിക്കാൻ തുടങ്ങിയിരിക്കുന്നു. രാമായണം ഇന്ത്യയുടെ ആത്മാവാണ്. ക്ഷേത്രപുനരുദ്ധാരണങ്ങൾക്കും ജാതിക്കതീതരായി ജാതിരഹിത ബ്രാഹ്മണരെ വാർത്തെടുക്കാനും അവരെ പൂജാരിമാരാക്കാനും ശ്രമിച്ച മാധവ്ജിയെ ഞാൻ സ്മരിച്ചു. ഇരുവരും എന്റെ മിത്രങ്ങളായിരുന്നു. ഇവരുടെ പ്രവർത്തനഫലമായാണ് രാമായണം ഏവരും വായിക്കാൻ തുടങ്ങിയത് എന്നായിരുന്നു എന്റെ പ്രസംഗത്തിന്റെ ചുരുക്കം. കവിയരങ്ങുകൾ അങ്ങേക്ക് നൽകിയതെന്താണ് ? കവിയരങ്ങുകളിൽ വായിക്കാൻവേണ്ടി കവിതകൾ എഴുതിയിരുന്നു. വള്ളത്തോൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത കവിയരങ്ങിൽ കവിത വായിക്കാൻ സാധിച്ചു. കവിത എഴുതാത്തതിനാൽ അസ്വസ്ഥനാണോ? കവിതയുടെ കാതൽ എന്താണ് ? പ്രേരണവരാതെ, കാശ് എന്ന ഉദ്ദേശ്യംവെച്ച് കവിതയെഴുതുക വയ്യ. കഥയുടെയും കവിതയുടെയും കാതൽ ആനന്ദമാണ്. എഴുതുമ്പോൾ കവിക്കും വായിക്കുമ്പോൾ വായനക്കാരനും ആനന്ദമുണ്ടായാലേ പകർന്നുകൊടുക്കൽ സാധ്യമാകൂ. ( മാതൃഭൂമി വാരാന്തപ്പതിപ്പിന് പ്രത്യേകമായി നൽകിയ അഭിമുഖത്തിന്റെ പുനഃപ്രസിദ്ധീകരണം)
from mathrubhumi.latestnews.rssfeed https://ift.tt/3duF7IQ
via
IFTTT