Breaking

Friday, September 18, 2020

പ്രതിപക്ഷസമരം ഖുറാനെ അപഹസിക്കുന്നത്; ജലീല്‍ പ്രവർത്തിച്ചത് റമദാന്‍ ആചാരത്തിന് അനുകൂലമായി- കോടിയേരി

തിരുവനന്തപുരം: സർക്കാരിനെ ഇകഴ്ത്താൻവേണ്ടി പുണ്യഗ്രന്ഥമായി വിശ്വാസികൾ കരുതുന്ന ഖുറാനെ പോലും രഷ്ട്രീയ കള്ളക്കളിക്ക് പ്രതിപക്ഷം ആയുധമാക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇപ്പോൾ നടക്കുന്ന പ്രതിപക്ഷ സമരം ഖുറാനെ അപഹസിക്കുന്നതാണെന്നും കോടിയേരി കുറ്റപ്പെടുത്തി. പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. അവഹേളനം ഖുറാനോടോ എന്ന തലക്കെട്ടിലാണ് അദ്ദേഹത്തിന്റെ ലേഖനം. പ്രതിപക്ഷവും മാധ്യമങ്ങളും അടിസ്ഥാന രഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കാനും കലാപമുണ്ടാക്കാനുമുള്ള ശ്രമമാണ് നടത്തുന്നത്. ഇതിന് പിന്നിൽ വൻ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. വിമോചന സമരകാലത്തെക്കാൾ വിപുലമായ ശക്തികൾ തിരശ്ശീലയ്ക്കുള്ളിലുണ്ട്. സംസ്ഥാനത്ത് തുടർ ഭരണമുണ്ടാകുമെന്ന ആശങ്കയിലാണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും ഇല്ലാത്ത കഥകൾ ഉണ്ടാക്കിയെടുത്ത് ജനങ്ങളെ തെരുവിലേക്കിറക്കുന്നത്. ഖുറാനെ അവഹേളിക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. കോൺഗ്രസും മുസ്ലീംലീഗും ഇക്കാര്യത്തിൽ ഒരേ സമീപനമാണ് സ്വീകരിക്കുന്നത്. യുഡിഎഫ്- ബിജെപി പ്രക്ഷോഭം ഗതികിട്ടാപ്രേതമായി ഒടുങ്ങും. ഖുർആനെ അപഹസിക്കുന്ന പ്രക്ഷോഭത്തെ എൽഡിഎഫ് എതിർക്കുന്നത് ഒരു മതഗ്രന്ഥവും അവഹേളിക്കപ്പെടാൻ പാടില്ല എന്നതുകൊണ്ടാണ്. ഖുറാനോടും ബൈബിളിനോടും ഭഗവത് ഗീതയോടും കമ്യൂണിസ്റ്റുകാർക്ക് ഒരേ സമീപനമാണ്. ഒരുകാരണവശാലും കെടി ജലീൽ രാജിവെക്കേണ്ട കാര്യമില്ല. വഖഫ് ബോർഡിന്റെ മന്ത്രിയെന്ന നിലയിൽ യുഎഇ കോൺസുലേറ്റിന്റെ റമദാൻകാല ആചാരത്തിന് അനുകൂലമായി പ്രവർത്തിച്ചതിൽ എവിടെയാണ് ക്രിമിനൽ കുറ്റം. ഒരു കുറ്റവും ചെയ്യാതിരുന്നിട്ടും ജലീലിനെതിരേ സ്വർണക്കടത്ത് ആക്ഷേപവുമായി പ്രതിപക്ഷവും ചില മാധ്യമങ്ങളും ഇറങ്ങിയിരിക്കുന്നത് നീചമായ പ്രവൃത്തിയാണ്. യുഡിഎഫ് കൺവീനറും ബിജെപി നേതാക്കളും ഉൾപ്പെടെയുള്ളവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജലീലിനെ കേന്ദ്ര ഏജൻസികൾ വിളിച്ചുവരുത്തി മൊഴി എടുത്തത്. ഖുറാൻ ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള ഒരു പുസ്തകമാണോ എന്നും ലേഖനത്തിൽ അദ്ദേഹം ചോദിക്കുന്നു. ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നത് ഒരു ജനാധിപത്യ സമരമല്ല മറിച്ച് സമരാഭാസമാണെന്നും കോടിയേരി ആക്ഷേപിച്ചു. സ്വർണക്കടത്ത് കേസിൽ തന്റെ മകൻ നിയമവിരുദ്ധമായി പ്രവർത്തിച്ചെങ്കിൽ ഏത് ശിക്ഷയും നൽകട്ടെയെന്നും കോടിയേരി വ്യക്തമാക്കി. പാർട്ടി നേതാക്കൾക്കെതിരേ അടിസ്ഥാന രഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന സമീപനം മാധ്യമങ്ങൾ നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അധികാരമോഹത്താൽഎല്ലാം മറക്കുന്ന അവസ്ഥയിലേക്ക് മുസ്ലിംലീഗ് നേതൃത്വം എത്തിയിരിക്കുകയാണ്. അതിന്റെ പ്രഖ്യാപനമാണ് ബിജെപി ശത്രുവല്ല, സി.പി.ഐ.എമ്മാണ് ശത്രു എന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന. വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുമായി അവിശുദ്ധ സഖ്യമുണ്ടാക്കാൻ മുസ്ലിംലീഗ്തന്നെ മുന്നിട്ടിറങ്ങും എന്നതിന്റെ വിളംബരമാണിതെന്നും കോടിയേരി വ്യക്തമാക്കി. content highlights: kodiyeri balakrishanan, gold smuggling case, kt jaleel


from mathrubhumi.latestnews.rssfeed https://ift.tt/3iNmce8
via IFTTT