തവനൂർ: സൈബർ 'പോരാളി'മാരുടെ പോരാട്ടം ലക്ഷ്യം കാണുന്നില്ലെന്ന വിലയിരുത്തലുമായി സി.പി.എമ്മിന്റെ സൈബർ സംഘം. പ്രചാരണത്തിനായി തയ്യാറാക്കുന്ന പോസ്റ്റുകളിൽ പാർട്ടിചിഹ്നങ്ങളും മറ്റും ചാപ്പകുത്തുന്ന രീതി അവസാനിപ്പിക്കാനാണ് സൈബർ സഖാക്കൾക്ക് നൽകിയ രഹസ്യനിർദേശം. സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങൾക്ക് വേണ്ടത്ര സ്വീകാര്യത കിട്ടുന്നില്ലെന്ന കണ്ടെത്തലിനെത്തുടർന്നാണ് പുതിയനീക്കം. സാമൂഹമാധ്യമങ്ങളിൽ വീഡിയോകളും മറ്റും പോസ്റ്റ് ചെയ്യുമ്പോൾ പാർട്ടിയുമായി ബന്ധപ്പെട്ട ലോഗോ, സഖാക്കൾ എന്ന പേര്, പാർട്ടി ചിഹ്നങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കണമെന്നാണ് നിർദേശം. സി.പി.എമ്മിന്റെ ഔദ്യോഗിക സൈബർ ടീമായ ടി-21 ആണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. ഇടതുപക്ഷ ഗ്രൂപ്പുകളിൽ മാത്രമേ പങ്കുവെയ്ക്കാവൂ എന്ന മുന്നറിയിപ്പോടെയാണ് വാട്സാപ്പ് ഗ്രൂപ്പിൽ സൈബർ സംഘത്തിന്റെ സന്ദേശമെത്തിയത്. സമൂഹമാധ്യമങ്ങളിൽ 'ക്യാപ്സ്യൂളുകൾ' ഉപയോഗിച്ച സൈബർ പ്രചാരണം ശക്തമാക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന സൈബർ സംഘമാണ് ടി-21 അഥവാ ടാർഗെറ്റ്-2021 എന്നത്. 2021-ൽ ഭരണത്തുടർച്ച ലക്ഷ്യമിട്ടാണ് പ്രവർത്തനം. ഷെയർചെയ്യുന്ന പോസ്റ്റുകളും വീഡിയോകളും പൊതുസമൂഹം വായിക്കുകയും കാണുകയും ചെയ്യുന്നില്ലെന്നാണ് കണ്ടെത്തൽ. പോസ്റ്റുകളിൽ മുദ്രണം ചെയ്യപ്പെടുന്ന ലോഗോയും ചാപ്പ കുത്തുന്ന മുദ്രാവാക്യങ്ങളും കാരണമാണിതെന്നും സൈബർ സംഘം ചൂണ്ടിക്കാണിക്കുന്നു. മലപ്പുറം സഖാക്കൾ, കണ്ണൂർ സഖാക്കൾ, കൊല്ലം സഖാക്കൾ, സഖാവ് ചെ, ചുവപ്പിന്റെ കൂട്ടുകാർ തുടങ്ങിയ പേരുകൾ ആലേഖനം ചെയ്താണ് പോസ്റ്റുകൾ തയ്യാറാക്കുന്നത്. ഇത്തരം പോസ്റ്റുകൾക്ക് ഇടതുപക്ഷ ഗ്രൂപ്പുകളിൽ അകാലമൃത്യു സംഭവിക്കുകയാണെന്നാണ് കണ്ടെത്തൽ. ഇടതുപക്ഷ ലോഗോ വെച്ചതും ചെഗുവേരയുടേതും അരിവാൾ ചുറ്റികയുടേയും ചിത്രം വെച്ചതുമായ ഒരു പോസ്റ്റും കേരളത്തിലെ നിഷ്പക്ഷരായ പൊതുസമൂഹം ഷെയർ ചെയ്യില്ലെന്നും സൈബർസംഘം പറയുന്നു. പാർട്ടി ചിഹ്നമുള്ളവ 'രാഷ്ട്രീയ പോസ്റ്റ്' എന്ന ഗണത്തിൽ ഉൾപ്പെടുത്തി ഡിലീറ്റ് ചെയ്യും. അതുകൊണ്ട് സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ പൊതു ജനങ്ങൾക്കിടയിൽ എത്തുന്നില്ല. ഈ സാഹചര്യത്തിലാണ് നിഷ്പക്ഷമെന്ന് തോന്നുന്ന പോസ്റ്റുകൾ ഉണ്ടാക്കാൻ സൈബർ പോരാളികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. Content Highlights:new strategy for cpm cyber campaign
from mathrubhumi.latestnews.rssfeed https://ift.tt/2FQafp3
via
IFTTT