ന്യൂഡൽഹി: ട്വിറ്റർ അധികൃതരുമായുളള കൂടിക്കാഴ്ചയിൽ ഗ്രെറ്റയുടെ ടൂൾക്കിറ്റും കാപിറ്റോൾ കലാപവും പരാമർശിച്ച് ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെയുണ്ടായ അക്രമസംഭവങ്ങളിൽ ട്വിറ്റർ സ്വീകരിച്ച നടപടികൾ കാപിറ്റോൾ കലാപത്തെ തുടർന്ന് സ്വീകരിച്ച നടപടികളുമായി താരതമ്യപ്പെടുത്തുമ്പോൾ അപര്യാപ്തമായിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. ഖലിസ്ഥാൻ വാദത്തെ പിന്തുണയ്ക്കുന്നതും പാകിസ്താന്റെ പ്രേരണയിൽ പ്രവർത്തിക്കുന്നതുമായ 1178 അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്ന് കഴിഞ്ഞ ദിവസം ട്വിറ്റർ അഞ്ഞൂറിലധികം അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. എന്നാൽ അഭിപ്രായ സ്വാതന്ത്ര്യത്തിനുളള വ്യക്തികളുടെ അവകാശം ചൂണ്ടിക്കാട്ടി മാധ്യമങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും രാഷ്ട്രീയ നേതാക്കളുടെയും അക്കൗണ്ടുകൾ മരവിപ്പിക്കുന്നില്ലെന്നും ട്വിറ്റർ വ്യക്തമാക്കിയിരുന്നു. ഇത് ഇന്ത്യ ഉറപ്പുനൽകുന്ന വ്യക്തി സ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്ന് ട്വിറ്റർ പറഞ്ഞു.എന്നാൽ കേന്ദ്രത്തിന്റെ നിർദേശം പാലിക്കാതെ ട്വിറ്റർ നിലപാട് സ്വീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ട്വിറ്ററും ഐടി മന്ത്രാലയവും തമ്മിൽ വെർച്വൽ കൂടിക്കാഴ്ച നടത്തി. ഗ്ലോബൽ പബ്ലിക് പോളിസി വൈസ് പ്രസിഡന്റ് , ഡെപ്യൂട്ടി ജനറൽ കൗൺസലുമാണ് ട്വിറ്ററിനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തത്. ട്വിറ്ററിന്റെ ഇന്ത്യ പബ്ലിക് പോളിസി ഡയറക്ടറായിരുന്ന മഹിമ കൗൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രാജിവെച്ചിരുന്നു. ട്വിറ്റർ പ്രതിനിധി സംഘം മന്ത്രാലയം സെക്രട്ടറി അജയ് സാവ്നിയുമായാണ് കൂടിക്കാഴ്ച നടത്തിയത്. ട്വിറ്ററിന്റെ നിലപാടിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ മന്ത്രാലയം സെക്രട്ടറി റിപ്പബ്ലിക്ക് ദിനത്തിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ട്വിറ്റർ കൈകൊണ്ട നടപടി അപര്യാപ്തമാണെന്നും പറഞ്ഞു. കാപിറ്റോൾ അക്രമത്തിന് ശേഷം ട്വിറ്റർ കടുത്ത നടപടി സ്വീകരിച്ചിരുന്നതായും എന്നാൽ റിപ്പബ്ലിക് ദിനത്തിലെ സംഭവങ്ങൾക്ക് ശേഷം ട്വിറ്റർ കടുത്ത നടപടി സ്വീകരിച്ചില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. രാജ്യാന്തര തരത്തിൽ ഇന്ത്യയ്ക്കെതിരെ പ്രചാരണം ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഗ്രേറ്റയുടെ ടൂൾകിറ്റുകൾ ചൂണ്ടിക്കാട്ടികൊണ്ട് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. Content Highlight: meeting with Twitter, ministry mentions Gretas toolkit
from mathrubhumi.latestnews.rssfeed https://ift.tt/3aOeHRe
via
IFTTT