കോട്ടയം: ഐ.സി.യു.വിൽ കിടന്ന സന്തോഷ് ജോർജ് കുളങ്ങരയോട് അവസാന ആഗ്രഹം എന്താണെന്ന് ഡോക്ടർ ചോദിച്ചിരുന്നെങ്കിൽ, തന്നെ ഒന്നുകൂടി ലോകം ചുറ്റാൻ വിടണമെന്ന് മറുപടി പറഞ്ഞേനെ. വെന്റിലേറ്ററിൽ കിടന്നപ്പോഴും ലാപ്ടോപ്പിൽ 'സഞ്ചാരം' എഡിറ്റ് ചെയ്തയാൾ അങ്ങനെ പറഞ്ഞില്ലെങ്കിലേ അദ്ഭുതപ്പെടാനുള്ളൂ! ഗുരുതരാവസ്ഥയിൽ ആഴ്ചകളോളം ആശുപത്രിയിൽ കിടന്ന, മലയാളിയുടെ പ്രിയസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര ആരോഗ്യം വീണ്ടെടുത്ത് മടങ്ങിയെത്തി. ജനുവരി 11-ന് പതിവ് വൈദ്യപരിശോധനയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽച്ചെന്ന അദ്ദേഹം തുടർന്നുള്ള 20 ദിവസം ജീവിതത്തിനും മരണത്തിനുമിടയിലൂടെയുള്ള സഞ്ചാരത്തിലായിരുന്നു. പിത്തസഞ്ചിയിൽ കല്ലുണ്ടെന്ന് കണ്ടെത്തി ശസ്ത്രക്രിയ നടത്തി. ഗുരുതരപ്രശ്നമല്ലെങ്കിലും പിത്തസഞ്ചി മാറ്റാനായി കീ ഹോൾ ലാപ്രോസ്കോപ്പി ശസ്ത്രക്രിയ നടത്താമെന്നും ഡോക്ടർ നിർദേശിച്ചു. പിറ്റേന്ന്, ആശുപത്രി വിടാനിറങ്ങുമ്പോൾ ശ്വാസംമുട്ടലിനെത്തുടർന്ന് ഐ.സി.യു.വിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ, ന്യൂമോണിയ ബാധിച്ചു. പൾസ്റേറ്റ് കുറഞ്ഞു. ശ്വാസകോശത്തിൽ രക്തംകെട്ടി. 'കഥ, തിരക്കഥ, സംഭാഷണം, സംവിധാന'മെല്ലാം താൻ തന്നെയായതിനാൽ ചാനലിന്റെ പ്രവർത്തനത്തെ ബാധിക്കുമോ എന്നായിരുന്നു സന്തോഷിന്റെ ചിന്ത. അതിനാൽ, ലാപ്ടോപ്പ് കൊണ്ടുവരാൻ പറഞ്ഞു. വെന്റിലേറ്റർ ഘടിപ്പിച്ച്, ഇടയ്ക്കിടെ മയക്കത്തിലേക്ക് പോകുന്ന അവസ്ഥയിലിരുന്നും, അടുത്തയാഴ്ചത്തേക്കുള്ള എല്ലാം തീർത്തുകൊടുത്തു. ഡോക്ടർമാരുടെ എതിർപ്പ് സന്തോഷിനുമുന്നിൽ തോറ്റു. ''ജീവിതത്തിലെ ദൗത്യം കഴിഞ്ഞാൽ മരിക്കണം. ദീർഘായുസ്സ് എന്നെല്ലാം കേട്ടാൽ തമാശയാണ്. സ്വപ്നങ്ങൾ സാക്ഷാത്കരിച്ചുകഴിഞ്ഞു, അതുകൊണ്ടുതന്നെ അവസാന ആഗ്രഹമൊന്നും ഇല്ലായിരുന്നു.'' -സന്തോഷ് പറയുന്നു. രോഗം ഭേദമായി, വീട്ടിലെത്തി. പത്തുകിലോ കുറഞ്ഞതൊഴിച്ചാൽ ആരോഗ്യം പഴയപോലെയായി. Content Highlights:santhosh goerge kulangara icu editing
from mathrubhumi.latestnews.rssfeed https://ift.tt/2NnrnXL
via
IFTTT