തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ ഒഴിവാക്കിയ കെ.എസ്.ആർ.ടി.സി.യിലെ താത്കാലിക ജീവനക്കാർക്ക് തിരിച്ചുവരവിന് വഴിയടയുന്നു. സ്ഥിരജീവനക്കാർക്കുപോലും ജോലിനൽകാൻ കഴിയാത്ത സാഹചര്യത്തിൽ 6400 താത്കാലിക ജീവനക്കാരുമായി കോർപ്പറേഷന് തുടരാനാകില്ലെന്നാണ് മാനേജ്‌മെന്റ് നിലപാട്. സ്ഥിരജീവനക്കാർ അധികമാണെന്ന റിപ്പോർട്ട് ഭരണസമിതി അംഗീകരിക്കുകയും ചെയ്തു. താത്കാലിക ജീവനക്കാർക്ക് മാസം ശമ്പളമായി നൽകേണ്ടിവരുന്ന ആറുകോടി രൂപകൊണ്ട് സ്ഥിരജീവനക്കാർക്ക് ഇൻസെന്റീവും ആനുകൂല്യങ്ങളും നൽകാനാണ് പദ്ധതി. താത്കാലിക ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകാൻ പാക്കേജ് പരിഗണനയിലുണ്ട്. ഇതിന് സർക്കാരിന്റെ അന്തിമ അനുമതി ലഭിച്ചിട്ടില്ല. സർക്കാർ സാമ്പത്തികസഹായമില്ലാതെ പദ്ധതി നടപ്പാക്കാൻ കഴിയില്ല. ജോലിചെയ്ത കാലയളവ് അടിസ്ഥാനമാക്കിയാകും നഷ്ടപരിഹാരം. പത്തുവർഷത്തിലേറെ ജോലിചെയ്തവർ ഇക്കൂട്ടത്തിലുണ്ട്. താത്കാലിക ജീവനക്കാരെ ഒഴിവാക്കണമെന്ന ഹൈക്കോടതിവിധികളും മുന്നിലുണ്ട്. ഇത് നടപ്പാക്കാത്തതിന്റെ പേരിൽ കോടതിയലക്ഷ്യ നടപടികളും നേരിടുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2EbsvZI
via
IFTTT