ദുബായ്: കൊറോണ ഉയർത്തിയ ആധികൾക്കും ആശങ്കകൾക്കും മീതെ ക്രിക്കറ്റ് പന്ത് ഉയർന്നുപൊങ്ങുന്നു. ലോകത്തെ ഏറ്റവും ജനപ്രിയവും സമ്പന്നവുമായ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ഇന്ത്യൻ പ്രീമിയർ ലീഗിന് (ഐ.പി.എൽ.) ശനിയാഴ്ച ദുബായിൽ തുടക്കം. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസും റണ്ണറപ്പായ ചെന്നൈ സൂപ്പർ കിങ്സും ഏറ്റുമുട്ടുന്നതോടെ കളിക്കളം ഉണരും. ഇന്ത്യൻ സമയം ശനിയാഴ്ച വൈകീട്ട് 7.30 മുതൽ അബുദാബിയിലെ ഷെയ്ഖ് സയിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. കൊറോണ ആയതിനാൽ വർണാഭമായ ഉദ്ഘാടനച്ചടങ്ങോ ചിയർ ലീഡേഴ്സോ ഉണ്ടാകില്ല. കാണികൾക്കും പ്രവേശനമില്ല. എന്നാൽ ടൂർണമെന്റ് പുരോഗമിക്കവേ 30 ശതമാനം ആളുകളെ സ്റ്റേഡിയത്തിൽ കയറ്റുന്ന കാര്യം പരിഗണനയിലാണെന്ന്, ഐ.പി.എൽ. സംഘാടകരായ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി.സി.സി.ഐ.) അധ്യക്ഷൻ സൗരവ് ഗാംഗുലി പറഞ്ഞു. ആളുകൾ വീടുകളിൽത്തന്നെയായതിനാൽ ടെലിവിഷൻ കാണികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തടസ്സങ്ങൾ തട്ടിമാറ്റി മാർച്ചിൽ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നടക്കേണ്ടിയിരുന്ന ടൂർണമെന്റാണിത്. ലോകം മുഴുവൻ ലോക് ഡൗണിലേക്ക് നീങ്ങിയപ്പോൾ പൂർണമായും ഉപേക്ഷിക്കേണ്ടിയിരുന്ന ടൂർണമെന്റ് വൈകിയാണെങ്കിലും യാഥാർഥ്യമാകുന്നത് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി.സി.സി.ഐ.) നിശ്ചയദാർഢ്യവും മറ്റ് ക്രിക്കറ്റ് രാജ്യങ്ങളുടെ പിന്തുണയുംകൊണ്ടാണ്. കോവിഡ് തുടങ്ങിയശേഷം ലോകത്ത് നടക്കുന്ന ഏറ്റവും വലിയ കായികമേളയാണിത്. ഒളിമ്പിക്സ് അടക്കം പല കായികമേളയും മാറ്റിവെച്ചപ്പോഴും ടൂർണമെന്റുമായി മുന്നോട്ടുപോകുമെന്ന് ബി.സി.സി.ഐ. ഉറപ്പിച്ചുപറഞ്ഞു. ഒക്ടോബർ-നവംബർ മാസത്തിൽ നിശ്ചയിച്ചിരുന്ന ട്വന്റി 20 ലോകകപ്പ് ഉപേക്ഷിച്ചതോടെ ഈ സമയം ഐ.പി.എലിനുവേണ്ടി ഉപയോഗിക്കാൻ ബി.സി.സി.ഐ. കിണഞ്ഞുശ്രമിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും (ഐ.സി.സി.) വിവിധ ക്രിക്കറ്റ് രാജ്യങ്ങളും ഇതിന് പിന്തുണ നൽകി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഒരുമാസം മുമ്പുതന്നെ മിക്ക ടീമുകളും ദുബായിലെത്തി. ആറുദിവസത്തെ ക്വാറന്റീനും മൂന്നു കോവിഡ് ടെസ്റ്റുകളും പൂർത്തിയാക്കിയശേഷമാണ് പരിശീലനത്തിലേക്ക് കടന്നത്. ഇതിനിടെ ചെന്നൈ സൂപ്പർ കിങ്സിലെ രണ്ട് താരങ്ങൾ അടക്കം 13 പേർക്ക് കോവിഡ് പോസിറ്റീവായത് വീണ്ടും ആശങ്കയുയർത്തി. ബയോ സെക്യുർ ബബിൾ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഓരോ ബയോ സെക്യുർ ബബിളിനകത്താകും താരങ്ങൾ. ഇതിനകത്തുള്ളവരുമായി മാത്രമേ സമ്പർക്കം പാടുള്ളൂ. ഓരോ ടീമിനും അനുവദിച്ച സ്ഥലത്തൂടെ മാത്രമേ യാത്ര നടത്താവൂ. 53 ദിവസം നീളുന്ന മത്സരങ്ങൾക്കിടെ 20000 കോവിഡ് ടെസ്റ്റുകൾ നടത്തും.
from mathrubhumi.latestnews.rssfeed https://ift.tt/3cbovVJ
via
IFTTT