കൊല്ലം: 72 ദിവസംനീണ്ട കോവിഡ് ചികിത്സ. 43 ദിവസം വെൻറിലേറ്ററിൽ. 20 ദിവസം അബോധാവസ്ഥയിൽ. ശാസ്താംകോട്ട സ്വദേശി ടൈറ്റസ് (52) ഒടുവിൽ കോവിഡിനെ തോൽപ്പിച്ചു. കോവിഡിനൊപ്പം ശ്വാസകോശ-വൃക്ക രോഗങ്ങൾ കൂടിയായപ്പോൾ ടൈറ്റസിന്റെ ചികിത്സ കൊല്ലം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് അധികൃതർക്ക് വെല്ലുവിളിയായിരുന്നു. ടൈറ്റസിനെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ മെഡിക്കൽ കോളേജ് ചെലവിട്ടത് 32 ലക്ഷം രൂപ.ജൂലായ് ആറിനാണ് ശാസ്താംകോട്ട ആഞ്ഞിലിമൂട് ചന്തയിലെ മത്സ്യക്കച്ചവടക്കാരനായ പള്ളിശ്ശേരിക്കൽ സ്വദേശി ടൈറ്റസിന് കോവിഡ് സ്ഥിരീകരിച്ചത്. അന്നുതന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രോഗം മൂർച്ഛിച്ചതോടെ അരമണിക്കൂറിനുള്ളിൽ ഐ.സി.യു.വിലേക്കും വെൻറിലേറ്ററിലേക്കും മാറ്റി. വിവിധ വകുപ്പുകളിലെ വിദഗ്ധ ഡോക്ടർമാർ ചേർന്നാണ് ടൈറ്റസിന്റെ ചികിത്സാരീതികൾ ആവിഷ്കരിച്ചത്. കോവിഡ് ബാധയെത്തുടർന്ന് ടൈറ്റസിന്റെ ആന്തരികാവയവങ്ങൾ പലതും പ്രവർത്തനക്ഷമമല്ലാതായിരുന്നു. വൃക്ക രോഗം കലശലായി. 30 തവണ വെൻറിലേറ്ററിൽത്തന്നെ ഡയാലിസിസ് ചെയ്തു. നിരന്തരം ഡയാലിസിസ് വേണ്ടിവന്നതിനാൽ ആറുലക്ഷം രൂപ ചെലവിട്ട് ഐ.സി.യു.വിൽത്തന്നെ ഡയാലിസിസ് മെഷീനുകൾ സ്ഥാപിച്ചു. ഏഴുതവണ മരണമുഖത്തുനിന്നാണ് ടൈറ്റസ് ജീവിതത്തിലേക്ക് മടങ്ങിയത്.ജൂലായ് 15-ന് നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആരെങ്കിലും കടുത്ത ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ വെൻറിലേറ്ററിൽ തുടരുകയായിരുന്നു. ഓഗസ്റ്റ് 17-ന് വെൻറിലേറ്ററിൽനിന്ന് മാറ്റിയെങ്കിലും ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടിരുന്നു. ഇത് വീണ്ടെടുക്കാനായി ഫിസിയോതെറാപ്പി ചെയ്തു. അവിടെയും വിജയമായിരുന്നു. എല്ലാം തിരിച്ചുകിട്ടി.ഡോക്ടർമാരും നഴ്സുമാരുമടക്കമുള്ള ആശുപത്രിജീവനക്കാരോട് നന്ദി പറഞ്ഞായിരുന്നു വെള്ളിയാഴ്ച ടൈറ്റസിന്റെ മടക്കം. ടൈറ്റസിന്റെ ഭാര്യ ലൈലാമേരിയും രണ്ടു മക്കളുമടക്കം വീട്ടിലെ 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എല്ലാവരും രോഗമുക്തരാണിപ്പോൾ.
from mathrubhumi.latestnews.rssfeed https://ift.tt/3ceUsfD
via
IFTTT