Breaking

Friday, November 19, 2021

കാമുകനൊപ്പം ജീവിക്കാന്‍ യുവതി ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവം; അമ്മയ്‌ക്കെതിരേ കുറ്റപത്രം

ചാത്തന്നൂർ: കല്ലുവാതുക്കൽ ഊഴായ്ക്കോട് കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവത്തിൽ പാരിപ്പള്ളി പോലീസ് കുറ്റപത്രം സമർപ്പിച്ചു. ശിശുവിന്റെ അമ്മ കല്ലുവാതുക്കൽ ഊഴായ്ക്കോട് പേഴുവിളവീട്ടിൽ രേഷ്മ(22)യെ മാത്രം പ്രതിയാക്കി 55 പേജുള്ള കുറ്റപത്രം പരവൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സമർപ്പിച്ചത്. കൊലപാതകം, നവജാതശിശുവിനെ ഉപേക്ഷിക്കൽ, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് രേഷ്മയ്ക്കെതിേര ചുമത്തിയിട്ടുള്ളത്. കാമുകനോടൊപ്പം ജീവിക്കണമെന്ന ലക്ഷ്യത്തോടെയാണ് രഹസ്യമായി പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് കേസ്. ഭർത്താവ് വിഷ്ണു ഉൾപ്പെടെ 54 സാക്ഷികളാണുള്ളത്. പാരിപ്പള്ളി ഇൻസ്പെക്ടർ അൽ ജബ്ബാറാണ് കുറ്റപത്രം സമർപ്പിച്ചത്. വിചാരണ കൊല്ലം സെഷൻസ് കോടതിയിൽ നടക്കും. രേഷ്മ ഇപ്പോൾ ജാമ്യത്തിലാണ്. ഫെയ്സ്ബുക് അക്കൗണ്ടുകളുടെ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും ഇതു കേസിനെ ബാധിക്കില്ലെന്ന് പോലീസ് പറയുന്നു. പ്രസവിച്ചയുടൻ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ ഡി.എൻ.എ.പരിശോധനയെ തുടർന്ന് കഴിഞ്ഞ ജൂൺ 22-നാണ് രേഷ്മ അറസ്റ്റിലാകുന്നത്. പാരിപ്പള്ളി േപാലീസ് രജിസ്റ്റർ ചെയ്ത കേസിൽ കൊലപാതകത്തിനാണ് കേസ്. ജനുവരി അഞ്ചിന് വീട്ടിലെ കുളിമുറിക്കുപിന്നിലെ റബ്ബർ തോട്ടത്തിൽ കരിയിലക്കുഴിയിലാണ് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. പാരിപ്പള്ളി മെഡിക്കൽ കോേളജ് ആശുപത്രിയിലും തിരുവനന്തപുരം എസ്.എ.ടി.യിലും പ്രവേശിപ്പിച്ചെങ്കിലും സന്ധ്യയോടെ കുഞ്ഞ് മരിച്ചു. അണുബാധയെത്തുടർന്നാണ് കുഞ്ഞ് മരിച്ചത്. ആറുമാസത്തിനുശേഷം ഡി.എൻ.എ. പരിശോധനാഫലത്തെ തുടർന്നാണ് രേഷ്മ പിടിയിലായത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്റെ നിർദേശപ്രകാരമായിരുന്നു രേഷ്മ ഈക്രൂരകൃത്യം ചെയ്തതെന്നാണ് പോലീസ് പറയുന്നത്. അനന്തു എന്ന കാമുകനായി നടിച്ച് രേഷ്മയുമായി ചാറ്റ് നടത്തിയിരുന്ന അടുത്തബന്ധുക്കളായ കല്ലുവാതുക്കൽ മേവനക്കോണം തച്ചക്കോട്ട്വീട്ടിൽ ആര്യ (23), രേഷ്മ ഭവനിൽ ഗ്രീഷ്മ (ശ്രുതി-22) എന്നിവരെ ഇതിനുപിന്നാലെ ഇത്തിക്കരയാറ്റിൽ ജീവനൊടുക്കിയനിലയിൽ കണ്ടെത്തിയിരുന്നു. യുവതി ഗർഭിണിയായ വിവരവും പ്രസവിച്ചകാര്യവും ഭർത്താവടക്കം ഒപ്പം താമസിച്ചിരുന്നവരാരും അറിഞ്ഞിരുന്നില്ലെന്നത് ദുരൂഹമായി ഇപ്പോഴും അവശേഷിക്കുന്നു. പാരിപ്പള്ളി ഇൻസ്പെക്ടർമാരായ രൂപേഷ്രാജ്, ടി.എസ്.സതികുമാർ എന്നിവരായിരുന്നു പ്രധാന അന്വേഷണ ഉദ്യോഗസ്ഥർ.


from mathrubhumi.latestnews.rssfeed https://ift.tt/3x8zBFp
via IFTTT