Breaking

Sunday, December 30, 2018

ആറാമത്തെ വിരൽമുറിച്ച് ചാണകം തേച്ചു‍; രക്തംവാർന്ന് നവജാതശിശു മരിച്ചു

ഖണ്ട്വ: മധ്യപ്രദേശിലെ ഗോത്രഗ്രാമത്തിൽ കൈകാലുകളിൽ ആറു വിരലുമായി ജനിച്ച പെൺകുഞ്ഞിന്റെ ആറാമത്തെ വിരലുകൾ അമ്മ മുറിച്ചുമാറ്റി. രക്തസ്രാവംമൂലം മണിക്കൂറുകൾക്കുള്ളിൽ കുട്ടി മരിച്ചു. കുട്ടി വിവാഹിതയാകുന്നതിന് അധികവിരലുകൾ തടസ്സമാകുമെന്ന് ഭയന്നാണ് അമ്മ വിരലുകൾ മുറിച്ചതെന്ന് പോലീസ് പറഞ്ഞു. അന്ധവിശ്വാസവും ഇതിനു പ്രേരിപ്പിച്ചിരിക്കാമെന്ന് റിപ്പോർട്ടുണ്ട്. സ്ത്രീയെ അറസ്റ്റുചെയ്തിട്ടില്ല. സുന്ദർദേവ് ഗ്രാമത്തിൽ താരാഭായ് എന്ന സ്ത്രീക്ക് ഡിസംബർ 22-നാണ് ഇരുകൈകളിലും കാലുകളിലും ആറു വിരലുകളുമായി കുഞ്ഞ് ജനിച്ചത്. തുടർന്ന് താരാഭായ് കുഞ്ഞിന്റെ നാലുവിരലുകൾ മുറിച്ചുമാറ്റി മുറിവുകളിൽ ചാണകം തേച്ചു. കുഞ്ഞു മരിച്ചതോടെ മൃതദേഹം കുഴിച്ചുമൂടുകയും ചെയ്തു. മാധ്യമങ്ങളിൽ വാർത്തവന്നതിനു പിന്നാലെ പരിശോധനയ്ക്കായി മൃതദേഹം പുറത്തെടുത്തിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പോസ്റ്റുമോർട്ടം നടത്തിയെന്നും ഫലം വന്നശേഷം അടുത്ത നടപടിയിലേക്കു കടക്കുമെന്നും എസ്.പി. രുചിവർധൻ മിശ്ര പറഞ്ഞു. സംഭവത്തിൽ പ്രദേശത്തെ പ്രസവവുമായി ബന്ധപ്പെട്ട ഔദ്യോഗികകാര്യങ്ങളുടെ മേൽനോട്ടച്ചുമതലയുള്ള ജീവനക്കാരനെതിരേ നടപടിയാരംഭിച്ചു. മനുഷ്യരിൽ ജന്മനാ വിരലുകളുടെ എണ്ണത്തിൽ അസ്വഭാവികതയുണ്ടാകുന്ന അവസ്ഥ പോളിഡാക്റ്റിലി, പോളിഡാക്റ്റിലിസം, ഹൈപ്പർഡാക്റ്റിലി എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. പലരിലും പ്രത്യേക കാരണങ്ങളൊന്നുമില്ലാതെയാണ് പോളിഡാക്റ്റിലിയുണ്ടാകുന്നത്. അപൂർവം ചിലരിൽ ജനിതകതകരാറുമൂലവും സംഭവിക്കുന്നു. content highlights:Mother Cuts Sixth Fingers Of New Born Six Fingers Baby


from mathrubhumi.latestnews.rssfeed http://bit.ly/2EUqtv1
via IFTTT