തിരുവനന്തപുരം: ഓൺലൈൻ ടാക്സി മാതൃകയിൽ മൊബൈൽഫോൺ ആപ്ലിക്കേഷനിലൂടെ ഓട്ടോറിക്ഷാ നിരക്ക് യാത്രക്കാരെ അറിയിക്കാൻ സംവിധാനമൊരുങ്ങുന്നു. ലീഗൽ മെട്രോളജി വകുപ്പാണ് ഇതിനുപിന്നിൽ. ഇതിന്റെ പരീക്ഷണ ഉപയോഗം തുടങ്ങി. ദൂരം കണക്കാക്കുന്നതിലെ കൃത്യതയ്ക്കായി ഓട്ടോറിക്ഷകളിൽ ഗ്ലോബൽ പൊസിഷനിങ് സംവിധാനം (ജി.പി.എസ്.) ഏർപ്പെടുത്തുന്നതും പരിഗണനയിലാണ്. ജി.പി.എസ്. ഘടിപ്പിച്ച വാഹനങ്ങളിൽ സഞ്ചരിക്കുന്ന ദൂരം കണക്കാക്കാം. സഞ്ചരിച്ച ദൂരവും നിരക്കും യാത്രക്കാരന് ആപ്പിലൂടെ നേരിട്ടറിയാനാകും. ഒരോ യാത്രയിലും എത്ര കിലോമീറ്റർ വാഹനം പിന്നിടുന്നുവെന്ന് കണക്കാക്കി അംഗീകൃത നിരക്ക് യാത്രക്കാരനെ അറിയിക്കാൻ ആപ്പിലൂടെ കഴിയും. സ്മാർട്ട് ഫോണില്ലാത്തവരെ യാത്രക്കൂലി അറിയിക്കാൻ ഫെയർമീറ്റർ ജി.പി.എസുമായി ബന്ധിപ്പിക്കും. ഫെയർമീറ്ററിൽ ക്രമക്കേട് നടത്താനാകില്ല. ജി.പി.എസ്. ഘടിപ്പിച്ച വാഹനം അധികൃതർക്ക് നിരീക്ഷിക്കാം. കൺട്രോൾ റൂം സ്ഥാപിച്ചാൽ എല്ലാ വാഹനങ്ങളുടെയും വിവരങ്ങൾ അപ്പപ്പോൾ കേന്ദ്രീകൃത സംവിധാനത്തിലെത്തും. മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ വിവരം ലഭിക്കും. പെർമിറ്റ് ലംഘിച്ച് ഓടുന്നതും കണ്ടെത്താം. പരാതികളുണ്ടായാൽ പെട്ടെന്ന് വാഹനം കണ്ടെത്തി നടപടിയെടുക്കാനും കഴിയും. സ്ത്രീയാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താമെന്നതാണ് മറ്റൊരു നേട്ടം. യാത്രക്കൂലി ഈടാക്കുന്നതിലെ തർക്കം പുതിയ സംവിധാനത്തിലൂടെ പരിഹരിക്കാൻ കഴിയും. പദ്ധതിയിൽ ഒട്ടേറെ സ്റ്റാർട്ടപ്പ് സംരംഭകർ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ലീഗൽമെട്രോളജി വകുപ്പ് അധികൃതർ പറഞ്ഞു. പൊതുവാഹനങ്ങളിൽ ജി.പി.എസ്. ഘടിപ്പിക്കാനുള്ള നടപടി മോട്ടോർവാഹന വകുപ്പ് തുടങ്ങിയിട്ടുണ്ട്. ഇതിനൊപ്പം ഓട്ടോറിക്ഷകളെയും ഉൾക്കൊള്ളിക്കാനാണ് നീക്കം.അമിതകൂലി സംബന്ധിച്ച് ഒട്ടേറെ പരാതികളുയർന്ന സാഹചര്യത്തിലാണ് ഐ.ടി. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പരിഹാരംകാണാൻ സർക്കാർ നിർദേശിച്ചത്. മീറ്റർ ഘടിപ്പിക്കേണ്ട ചുമതല മോട്ടോർവാഹന വകുപ്പിനാണ്. മീറ്ററുകളിലെ ക്രമക്കേടുകൾക്കെതിരേ നടപടിയെടുക്കാൻ മാത്രമാണ് ലീഗൽ മെട്രോളജി വകുപ്പിന് അനുമതിയുള്ളത്. ഇരു വകുപ്പുകളുടെയും ഏകോപനത്തിലൂടെയാകും പദ്ധതി നടപ്പാക്കുക. ഓൺലൈൻ വഴി യാത്രക്കൂലി നിശ്ചയിക്കാൻ നിയമപരമായ സാധുതയും ഉറപ്പുവരുത്തേണ്ടതുണ്ട്. 2011-ലെ ലീഗൽമെട്രോളജി ജനറൽ റൂൾ പ്രകാരമാണ് ലീഗൽമെട്രോളജി വകുപ്പ് പ്രവർത്തിക്കുന്നത്. ഇതിനുള്ളിൽ ഓൺലൈൻ സംവിധാനത്തെയും ഉൾക്കൊള്ളിക്കേണ്ടതുണ്ട്. ഇതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. Content Highlights:mobile app for autoriksha cost
from mathrubhumi.latestnews.rssfeed http://bit.ly/2EWbCQF
via
IFTTT