കണ്ണൂർ: അഭ്യസ്തവിദ്യരായ ആദിവാസിയുവതീയുവാക്കളെ വിദേശരാജ്യങ്ങളിൽ ജോലിക്കയക്കാൻ സർക്കാർ പദ്ധതി. മലേഷ്യ, സിങ്കപ്പൂർ, ബഹ്റൈൻ, ദുബായ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് അയക്കുന്നത്. ആദ്യഘട്ടത്തിൽ 1300 പേരെ അയക്കാനാണ് തീരുമാനം. ഇതുവരെ 200 പേരെ വിവിധ രാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ട്. കൂടുതൽ വിദേശരാജ്യങ്ങളിലെ ജോലിസാധ്യത പരിശോധിക്കും. ഇതിനായി ഉദ്യോഗസ്ഥസംഘം വിവിധ രാജ്യങ്ങൾ സന്ദർശിക്കാനും പദ്ധതിയുണ്ട്. വിദേശത്ത് ജോലിക്കു പോകാൻ താത്പര്യമുള്ള ആദിവാസികൾക്ക് ഇതിനുള്ള ഒരുക്കങ്ങൾക്കായി സർക്കാർ ഒരുലക്ഷം രൂപ വീതം നൽകും. രാജ്യത്തുതന്നെ ആദ്യമായാണ് പ്രവാസി ആദിവാസി തൊഴിൽപദ്ധതി. ഗോത്രഭാഷയറിയുന്ന, ടി.ടി.സി.-ബി.എഡ്. യോഗ്യതയുള്ള മുഴുവൻ ആദിവാസികൾക്കും ജോലി നൽകുമെന്ന് മന്ത്രി എ.കെ.ബാലൻ പറഞ്ഞു. ആദിവാസികൾക്കിടയിലെ പ്രൈമറിതലത്തിലുള്ള കൊഴിഞ്ഞുപോക്കിന് പ്രധാന കാരണം അവരുടെ ഗോത്രഭാഷയിൽ വിദ്യാഭ്യാസം നൽകുന്നതിലെ പരിമിതിയാണ്. അതിനാലാണ് ഗോത്രഭാഷയിൽ പ്രാവീണ്യമുള്ള അധ്യാപകരെത്തന്നെ പഠനത്തിന് നിയോഗിക്കുന്നത്. ആദിവാസിമേഖലകളിൽ മാത്രം കൂടുതലായി കാണുന്ന രോഗങ്ങളുടെ ചികിത്സയ്ക്ക് 'ഫിസിക്കൽ ആന്ത്രപ്പോളജി' വിഭാഗത്തോടുകൂടിയ ആസ്പത്രി അട്ടപ്പാടിയിൽ സ്ഥാപിക്കും. അരിവാൾരോഗം പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ആദിവാസിമേഖലകളിലാണ് കൂടുതലായി കാണുന്നത്. ഇത്തരം രോഗവ്യാപനത്തെക്കുറിച്ച് നരവംശശാസ്ത്രപരമായ പഠനം ആവശ്യമാണ്. ഇതേക്കുറിച്ച് പഠിക്കാൻ കൊൽക്കത്തയിൽ പോയിരുന്നതായും മന്ത്രി പറഞ്ഞു. content highlights:government may send educated tribal youth to foreign countries
from mathrubhumi.latestnews.rssfeed http://bit.ly/2Ss9vbn
via
IFTTT