കണ്ണൂർ: 'ഒരാളൊഴിയാതെ എല്ലാവരേയും പങ്കെടുപ്പിക്കണം, ചടങ്ങ് ഗംഭീരമാക്കണം' -38 വർഷങ്ങൾക്കുശേഷം പൂർവവിദ്യാർഥിസംഗമം ആസൂത്രണം ചെയ്യുമ്പോൾ ചൊവ്വ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പഴയ പത്താംക്ലാസുകാരുടെ മനസ്സിലെ ചിന്ത ഇതുമാത്രമായിരുന്നു. 1980-ൽ സ്കൂളിൽനിന്ന് എസ്.എസ്.എൽ.സി. പാസായി ഇറങ്ങിയ, ഇപ്പോൾ കോഴിക്കോട് വനിതാക്ഷേമ ഓഫീസറായ പി.എം. സൂര്യയ്ക്കും ബെംഗളൂരുവിലുള്ള രോഹിതിനും ഇരിപ്പുറച്ചില്ല. പഴയ 30 തോഴരുടെ വിലാസം തേടിപ്പിടിക്കലായി പിന്നെ. അഞ്ചുപേർ ജീവിച്ചിരിപ്പില്ലെന്ന് മനസ്സിലായി. ബാക്കി ഓരോരുത്തരെയായി സാമൂഹികമാധ്യമങ്ങൾ വഴിയും അല്ലാതെയും തേടിപ്പിടിച്ചു. ഒരാൾ മാത്രം ബാക്കിയായി. കാണാമറയത്തുള്ള അയാൾക്കുവേണ്ടിയായി പിന്നെ കൂട്ടായ അന്വേഷണം. ക്ലാസിലെ പഠിപ്പിസ്റ്റും മുൻനിര ബെഞ്ചുകാരനും മിതഭാഷിയുമായ ആ നീളൻമൂക്കുകാരനെ മാത്രം എവിടെയും കണ്ടില്ല. മോഹൻ എന്ന പേരിനുപകരം മോഹൻജി എന്ന് ഇന്റർനെറ്റിൽ തിരഞ്ഞപ്പോൾ ഒരു നിമിത്തമെന്നോണം കണ്ടത് അതേയാളെ. മുടിയും താടിയും നീട്ടിവളർത്തി സ്നേഹം വഴിയുന്ന കണ്ണുകളോടെ ഒരു സന്ന്യാസിവേഷധാരി. മെസഞ്ചറിൽ, ഓർമയുണ്ടോ എന്ന ചോദ്യത്തിന് 'യെസ്' എന്ന് മറുപടി. മൂന്ന് ഭൂഖണ്ഡങ്ങളിൽ 17 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അനുയായികളുള്ള ആത്മീയാചാര്യനാണ് തങ്ങളുടെ പഴയ മോഹൻ എന്ന് തിരിച്ചറിയാൻ ഏറെ വൈകിയില്ല. മോഹനിൽനിന്ന് മോഹൻജിയിലേക്ക്... കണ്ണൂരിലെ പ്രശസ്തനായ ഓർത്തോ ഫിസിഷ്യൻ ഡോ. പി.കെ. നമ്പൂതിരിയുടെയും ശ്രീദേവിയുടെയും മകനാണ് മോഹൻ. എസ്.എസ്.എൽ.സി.ക്കുശേഷം ഒരുവർഷം മാത്രം കണ്ണൂർ എസ്.എൻ. കോളേജിൽ പഠിച്ചു. കേരള യൂണിവേഴ്സിറ്റിയിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം. 1990 മുതൽ ദീർഘകാലം ഗൾഫിൽ ഷിപ്പിങ് കമ്പനിയിൽ. ഇതിനിടെ വിവാഹം. മകൾ നാലരവയസ്സുകാരി അമ്മു ഗൾഫിൽവെച്ച് കൺമുന്നിൽ ട്രക്കിടിച്ച് മരിക്കുന്നിടത്താണ് മോഹനിൽനിന്ന് മോഹൻജിയിലേക്കുള്ള പരിണാമത്തിന്റെ തുടക്കം. പിന്നീട് ഷിർദി ഭക്തനായി ആത്മീയപാതയിൽ. ഇന്ന് മോഹൻജി ഫൗണ്ടേഷനുകീഴിൽ നടക്കുന്നത് വിവിധ ആത്മീയ പ്രവർത്തനങ്ങൾ. വിവിധ രാജ്യങ്ങളിലായി ധ്യാനപരിശീലനവും ആശ്രമങ്ങളും. ധ്യാനപരിശീലനം 90 ശതമാനവും സൗജന്യം. വ്യക്തിവികാസത്തിനുള്ള കർമപദ്ധതികളാണ് ഇദ്ദേഹം ആവിഷ്കരിച്ചിരിക്കുന്നത്. മലയാളത്തിലുൾപ്പെടെ ഒട്ടേറെ ആത്മീയ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. മൂന്നരപ്പതിറ്റാണ്ടിനുശേഷം വീണ്ടും മൂന്നരപ്പതിറ്റാണ്ടിനുശേഷം ശനിയാഴ്ച വൈകുന്നേരമാണ് മോഹൻജി കണ്ണൂരിലെത്തിയത്. ഇൻഡൊനീഷ്യയിൽനിന്നായിരുന്നു വരവ്. സഹപാഠികൾക്കൊപ്പം കണ്ണൂർ ചുറ്റിക്കറങ്ങി. കണ്ണൂർ കോട്ടയും ബർണശ്ശേരിയും സെയ്ന്റ് മൈക്കിൾസ് സ്കൂൾ പരിസരവും പയ്യാമ്പലവും കണ്ടു. തളാപ്പിലെ പഴയ തറവാട് വീട് സന്ദർശിച്ചു. ഞായറാഴ്ച സഹപാഠികൾക്കും കുടുംബങ്ങൾക്കുമൊപ്പം ഓർമകൾ ഉറങ്ങിക്കിടക്കുന്ന വിദ്യാലയം വീണ്ടും കണ്ടു. ഇനിയും കാണാമെന്ന ഉറപ്പോടെ മടക്കയാത്ര. content highlights:mohanji,reunion of Chovva Higher Secondary School students 1980 batch
from mathrubhumi.latestnews.rssfeed http://bit.ly/2LE3RjC
via
IFTTT