ബുലന്ദ്ശഹർ: ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിനിടെ പോലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങ് കൊല്ലപ്പെട്ട സംഭവത്തിൽ വിവാദപ്രസ്താവനയുമായി ബി.ജെ.പി. എം.എൽ.എ.. ആത്മരക്ഷയ്ക്ക് ശ്രമിക്കുന്നതിനിടെ നിരാശനായ സുബോധ് സ്വയം വെടിവെച്ചുമരിച്ചതാണെന്നാണ് എം.എൽ.എ. ദേവേന്ദ്രസിങ് ലോധിയുടെ നിലപാട്. സുബോധിനെ ആരും ലക്ഷ്യംവെച്ചിട്ടില്ല. ജനക്കൂട്ടമാണ് അക്രമാസക്തമായത്. അതിനാലാണ് പോലീസ് കേസെടുക്കാത്തതെന്നും വാർത്താ ഏജൻസിയായ എ.എൻ.ഐ.യോട് അദ്ദേഹം പറഞ്ഞു. സുബോധിന് വെടിയേറ്റതായും കല്ലുകൊണ്ട് ആക്രമിക്കപ്പെട്ടതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. പ്രതിയായ പ്രശാന്ത് നട്ടിനെ വ്യാഴാഴ്ച പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇയാൾ കുറ്റസമ്മതം നടത്തുകയും ചെയ്തു. സംഭവത്തിൽ സർക്കാരിനും പോലീസിനുമെതിരേ കോൺഗ്രസ് സംസ്ഥാനാധ്യക്ഷൻ രാജ് ബബ്ബർ രംഗത്തെത്തി. സംഭവംനടന്ന് 25 ദിവസം കഴിഞ്ഞിട്ടും കാര്യമായ നടപടിയെടുക്കാൻ പോലീസിനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ ബബ്ബർ ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. യു.പി. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണത്തിലൂടെയും സത്യം പുറത്തുകൊണ്ടുവരാനാവും. കേന്ദ്രത്തിൽ ബി.ജെ.പി.സർക്കാർ വന്നതിനുശേഷം ആൾക്കൂട്ടഭരണമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. നേരത്തെ ആരൊക്കെയോ പ്രതികളായിരുന്നു. ഇപ്പോൾ ആരൊക്കെയോ കുറ്റവാളികളാണ്. അന്വേഷണത്തിനിടെ പുറത്തുവരുന്ന പേരുകളൊക്കെയും ബി.ജെ.പി. നേതാക്കളുമായി അടുപ്പമുള്ളവരുടേതാണെന്നും ബബ്ബർ അഭിപ്രായപ്പെട്ടു. വയലിൽ പശുവിന്റെ ജഡാവശിഷ്ടങ്ങൾ കണ്ടെടുത്തതിനെത്തുടർന്നാണ് ഈ മാസം മൂന്നിന് ബുലന്ദ്ശഹറിൽ ആൾക്കൂട്ടം അക്രമാസക്തമായത്. content highlights:Bulandshahr cop shot himself, resulting in death: BJP MLA shocks with new theory
from mathrubhumi.latestnews.rssfeed http://bit.ly/2EYcIvv
via
IFTTT