Breaking

Saturday, December 22, 2018

പിഴയിനത്തില്‍ മൂന്നര വര്‍ഷംകൊണ്ട് പൊതുമേഖലാ ബാങ്കുകള്‍ പിടിച്ചത് 10,000 കോടി

ന്യൂഡൽഹി: അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിനും സൗജന്യ തവണകൾക്ക് പുറമേ എടിഎം ഇടപാടുകൾ നടത്തിയ ഇനത്തിലുമായി പൊതുമേഖലാ ബാങ്കുകൾ മൂന്നര വർഷം കൊണ്ട് നേടിയത് 10,000 കോടി രൂപയിലേറെയെന്ന് റിപ്പോർട്ട്. പാർലമെന്റിൽ സമർപ്പിച്ച രേഖകളിൽ ഇക്കാര്യം പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തത്. പാർലമെന്റിൽ ചോദ്യത്തിന് എഴുതിനൽകിയ മറുപടിയിൽ 2012ൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് ഈടാക്കിയിരുന്ന പിഴ നിർത്തലാക്കിയതായും 2017 ഏപ്രിലിൽ വീണ്ടും തുടങ്ങിയതായും പറയുന്നു. 2017 ഒക്ടോബറിൽ മിനിമം ബാലൻസ് തുക കുറച്ചതായും മറുപടിയിൽ വ്യക്തമാക്കുന്നു. ജൻ-ധൻ അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്തേണ്ടതില്ല.എന്നാൽ സ്വകാര്യ മേഖലയിലെബാങ്കുകൾ പിഴ ഈടാക്കുന്നത് തുടരുന്നുണ്ട്. സ്വകാര്യ മേഖലയിലെ ബാങ്കുകളും മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് പിഴ ഈടാക്കി വൻ തുക കൈക്കലാക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പാർലമെന്റിൽ നൽകിയ മറുപടിയിൽ ഇക്കാര്യം പറയുന്നില്ല. വിവിധ സേവനങ്ങൾക്ക് ഉപഭോക്താക്കളിൽനിന്ന് ഫീസ് ഈടാക്കാനുള്ള അധികാരം ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്നുണ്ടെന്ന് മറുപടിയിൽ പറയുന്നു. റിസർവ് ബാങ്ക് നിർദേശ പ്രകാരം രാജ്യത്തെ ആറ് മെട്രോ നഗരങ്ങളിലെ എടിഎമ്മുകളിൽ മാസത്തിൽ മൂന്ന് സൗജന്യ ഇടപാടുകൾ മാത്രമേ അനുവദിക്കുന്നുള്ളൂ. മുംബൈ, ന്യൂഡൽഹി, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലാണിത്. മറ്റിടങ്ങളിൽ ഇത് അഞ്ച് സൗജന്യ ഇടപാടുകളാണെന്നും അധികമായി വരുന്ന ഓരോ ഇടപാടിനും ഉപഭോക്താവിൽനിന്ന് 20 രൂപ ഈടാക്കുമെന്നും മറുപടിയിൽ വ്യക്തമാക്കുന്നു. Content Highlight:PSU banks collected Rs 10,000 cr as fine on minimum balance maintenance


from mathrubhumi.latestnews.rssfeed http://bit.ly/2GyGMjF
via IFTTT